ശബരിമല: വൃശ്ചിക പുലരിയില്‍ ശബരിഗിരിനാഥനെ ദര്‍ശിക്കുവാന്‍ വന്‍ ഭക്തജന തിരക്ക്. ദര്‍ശനത്തിനുള്ള കാത്തിരിപ്പ് ശരംകുത്തി വരെ നീണ്ടു. തിങ്കളാഴ്ച വൈകിട്ട് നടതുറന്നതോടെ സന്നിധാനത്തേക്ക് ഭക്തസഹസ്രങ്ങളുടെ പ്രവാഹമായിരുന്നു.
ദേവസ്വം മന്ത്രി വി.എസ് ശിവകുമാര്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് എന്നിവരും ദര്‍ശനത്തിനായി സന്നിധാനത്ത് എത്തിയിരുന്നു. മണ്ഡല മകരവിളക്ക് ഉത്സവക്കാലത്തിന് തുടക്കം കുറിച്ച് ശബരിമലയില്‍ പതിവ് പൂജകള്‍ രാവിലെ മുതല്‍ തന്നെ തുടങ്ങിയിരുന്നു. കിഴക്കേ മണ്ഡപത്തില്‍ തന്ത്രി മഹേഷ് മോഹനരരുടെ കാര്‍മികത്വത്തില്‍ നടന്ന ഗണപതി ഹോമത്തോടെയാണ് പൂജകള്‍ക്ക് തുടക്കം കുറിച്ചത്. തുടര്‍ന്ന് നെയ്യഭിഷേകവും ആരംഭിച്ചു. മാളികപ്പുറത്തും പൂജകള്‍ ആരംഭിച്ചു.
അഞ്ച് മണിക്ക് മേല്‍ശാന്തി ഇ.എന്‍. കൃഷ്ണദാസ് നമ്പൂതിരി നടതുറന്ന് ശ്രീകോവിലില്‍ ദീപങ്ങള്‍ തെളിയിച്ചു. പതിനെട്ടാംപടിയിറങ്ങി ആഴി തെളിയിച്ച ശേഷം പുതിയ മേല്‍ശാന്തിമാരും സംഘവും പടിചവിട്ടി. ശേഷം ഭക്തജനങ്ങള്‍ക്ക് ദര്‍ശനം അനുവദിച്ചു. ആറുമണിയോടെ പുതിയ മേല്‍ശാന്തിമാരുടെ സ്ഥാനാരോഹണ ചടങ്ങുകള്‍ ആരംഭിച്ചു.
സന്നിധാനം മേല്‍ശാന്തിയായ കോട്ടയം തിരുവഞ്ചൂര്‍ സൂര്യഗായത്രം കാരയ്ക്കാട്ടില്ലത്ത് എസ്.ഇ. ശങ്കരന് നമ്പൂതിരിയെ സോപാനത്തെ പ്രത്യേക പീഠത്തിലിരുത്തി തന്ത്രി മഹേഷ് മോഹനര് കലശാഭിഷേകം നടത്തി. തുടര്‍ന്ന് ശ്രീകോവിലിലേക്ക് കൂട്ടിക്കൊണ്ടുപോയി പുതിയ മേല്‍ശാന്തിയ്ക്ക് അയ്യപ്പമൂലമന്ത്രം പകര്ന്നുനല്കി.
മാളികപ്പുറം മേല്‍ശാന്തി തൃശൂര്‍ തലപള്ളി തെക്കുംക്കര ഇടയ്ക്കാനം ഇല്ലത്ത് ഇ.എസ്. ഉണ്ണികൃഷ്ണന് നമ്പൂതിരിയുടെ സ്ഥാനാരോഹണം മാളികപ്പുറത്ത് നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: