പെര്‍ത്ത്: ഓസീസ് പേസ് ബൗളര്‍ മിച്ചല്‍ ജോണ്സണ് അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറഞ്ഞു. ഇന്നലെ അവസാനിച്ച ന്യൂസിലാന്ഡിനെതിരൊയ രണ്ടാം ടെസ്റ്റോടെ കരിയര്‍ മതിയാക്കുന്നുവെന്ന് അപ്രതീക്ഷിതമായി ഈ ഇടംകൈയന്‍ പേസര്‍ പ്രഖ്യാപിക്കുകയായിരുന്നു. ടെസ്റ്റിന്റെ അവസാന ദിനമാണ് ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ച തീരുമാനം താരം പുറത്തുവിട്ടത്. പരിക്കും, ഫോമില്ലായ്മയുമാണ് തീരുമാനത്തിനു പിന്നിലെന്നും, ആഭ്യന്തര ക്രിക്കറ്റില്‍ ഈ സീസണ് അവസാനം വരെ കളിക്കുമെന്നും ജോണ്സണ് പറഞ്ഞു.
ന്യൂസിലാന്‍ഡിനെതിരായ പരമ്പരയില്‍ മികച്ച പ്രകടനം നടത്താന്‍ ജോണ്സണിനായില്ല. ആദ്യ ടെസ്റ്റില്‍ 163 റണ്‍സ് വഴങ്ങി നാല് വിക്കറ്റ്. പെര്‍ത്തിലെ രണ്ടാമത്തേതിന്റെ ആദ്യ ഇന്നിങ്സില്‍ 28 ഓവറില്‍ 157 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി. രണ്ടാമത്തേതില്‍ രണ്ടും. ഇതോടെ, അനിവാര്യമായ തീരുമാനത്തിലേക്ക് ഇദ്ദേഹം എത്തുകയായിരുന്നു. 2014 ഫെബ്രുവരിക്കു ശേഷം ടെസ്റ്റില്‍ അഞ്ചു വിക്കറ്റ് പ്രകടനത്തിന് ജോണ്‍സണിന് ആയിരുന്നില്ല.
ക്രിക്കറ്റിനോട് വിട പറയാന്‍ ഇതാണ് ഏറ്റവും നല്ല സമയമെന്നും, ഏറെ ആലോചിച്ച ശേഷമാണ് തീരുമാനമെന്നും ജോണ്സണ് പറഞ്ഞു. മികച്ച കരിയര്‍ ലഭിച്ചതില്‍ സന്തുഷ്ടനാണ്. ആസ്വദിച്ചുതന്നെയാണ് രാജ്യത്തിനുവേണ്ടി ഓരോ മത്സരവും കളിച്ചത്. വാക്ക (വെസ്റ്റേണ്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് അസോസിയേഷന്) സ്റ്റേഡിയത്തില്‍ തന്നെ വിട പറയാനായതില്‍ സന്തോഷം. രണ്ട് ആഷസ് സീരീസുകള്‍ ജയിച്ചതും ലോകകപ്പ് നേടിയതുമാണ് അഭിമാന മുഹൂര്‍ത്തമെന്നും മിച്ചല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: