കുന്നത്തൂര്‍: ശബരിമല തീര്‍ത്ഥാടനത്തിന് മുന്നോടിയായി തകര്‍ന്ന റോഡുകളുടെ അറ്റകുറ്റപണികള്‍ പ്രഹസന്നമാകുന്നു. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനായി നിലവില്‍ നടക്കുന്ന പണികളില്‍ ലക്ഷങ്ങളുടെ അഴിമതിയാണ് നടക്കുന്നത്.
മണ്ഡലകാലത്തിന് ഇന്ന് തുടക്കമായിട്ടും പണികള്‍ തീര്‍ന്നിട്ടില്ലയെന്നത് അഴിമതിയുടെ വ്യാപ്തി എടുത്തുകാട്ടുന്നു. കുന്നത്തൂര്‍ താലൂക്കിലെ കൊട്ടാരക്കര-ഭരണിക്കാവ് റോഡിലാണ് പ്രധാനമായും കുഴിയടയ്ക്കല്‍ നടക്കുന്നത്. പണിയിലെ അപാകത മൂലം മിക്കയിടത്തും നാട്ടുകാര്‍ പണി തടഞ്ഞിരിക്കുകയാണ്. ഇന്നലെ ഭരണിക്കാവ് ജംഗ്ഷനില്‍ പണി തടസപ്പെടുത്തിയത് ചെറിയ സംഘര്‍ഷത്തിന് കാരണമായി. ഓട തകര്‍ന്ന് വെള്ളക്കെട്ടായ സ്ഥലത്ത് കെട്ടിക്കിടക്കുന്ന വെള്ളം നീക്കാതെ കുഴിയടയ്ക്കാന്‍ ശ്രമിച്ചതാണ് പ്രദേശവാസികള്‍ തടഞ്ഞത്. മാലിന്യങ്ങള്‍ അടിഞ്ഞുകൂടി ഓട മൂടിയതിനാല്‍ മഴവെള്ളം റോഡില്‍ കെട്ടികിടന്ന് വലിയ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. ഈ വന്‍ ഗര്‍ത്തങ്ങള്‍ ക്വാറിവേസ്റ്റ് ഉപയോഗിച്ച് നികത്തുക മാത്രമാണ് കരാറുകാര്‍ ചെയ്യുന്നത്. ഇതിന് മുകളില്‍ പേരിന് ടാറും ഒഴിക്കുന്നു. വാഹനങ്ങള്‍ കയറി മണിക്കൂറുകള്‍ക്കകം തന്നെ മെറ്റലുകള്‍ ഇളകി റോഡില്‍ തെറിക്കുന്നു. ഇത് ഇരുചക്രവാഹനയാത്രക്കാര് ക്കും കാല്‍നടയാത്രാക്കാര്‍ക്കും ഒരുപോലെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.
കുന്നത്തൂര്‍ പാലത്തിന് സമീപം ഇത്തരത്തില്‍ ഇളകിയ മെറ്റലില്‍ കയറി ബൈക്ക് മറിഞ്ഞ് യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഓരോ ഏരിയ തിരിച്ച് അതാതു പ്രദേശത്തെ കരാറുകാര്‍ക്കാണ് പണി നല്‍കിയിരിക്കുന്നത്. രാഷ്ട്രീയ പിടിപാടാണ് ഇതിന്റെ മാനദണ്ഡം. അറ്റകുറ്റപ്പണിയുടെ പേരില്‍ നടക്കുന്ന പ്രഹസനത്തിനെതിരെ വ്യാപക പ്രതിഷേധമാണുയരുന്നത്. കഴിഞ്ഞ ദിവസം പണി തടഞ്ഞ പ്രദേശവാസിയെ മുതുപിലാക്കാട് പൈപ്പ്മുക്കില് പോലീസ് മര്‍ദ്ദിച്ചത് വന്‍ വിവാദമായിരുന്നു.
പൊതുജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് പോലീസ് സംരക്ഷണയിലാണ് മിക്കയിടത്തും പണികള്‍ പുരോഗമിക്കുന്നത്. ഭരണിക്കാവ് ടൗണില്‍ ഓടയിലെ മാലിന്യങ്ങള്‍ കോരിമാറ്റി വെള്ളം ഒഴുക്കിവിട്ട ശേഷമാണ് നാട്ടുകാര്‍ പണിതുടങ്ങാന്‍ അനുവദിച്ചത്. അറ്റകുറ്റപ്പണി എന്ന പേരില്‍ നടക്കുന്ന പ്രഹസനം യാത്രക്കാര്‍ക്ക് ഇപ്പോള്‍ ഗുണത്തേക്കാള്‍ അധികം ദോഷമാണ് ഉണ്ടാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: