കൊട്ടാരക്കര: കാച്ചിയത് മില്‍മാ പാല്, ലഭിച്ചത് ഒട്ടുകറ രൂപത്തില്‍. മില്‍മാ പാല് കാച്ചിയ ഗൃഹനാഥക്ക് ലഭിച്ചത് ഒട്ടുകറ രൂപത്തിലുള്ള ദ്രാവകം.
തിളയ്ക്കുകയോ പിരിയുകയോ ചെയ്യാതെയുള്ള പാലിന്റെ പുതിയ രൂപം കണ്ട് ഞെട്ടിയ ഗൃഹനാഥയും കുടുംബവും ഇതുമായി കൊട്ടാരക്കരയിലെ ഭക്ഷ്യസുരക്ഷാ ഓഫീസിലെത്തി പരാതി നല്കി.
കൊട്ടാരക്കര-പള്ളിക്കല്‍ റംലാ മന്‍സിലില്‍ റംലാബീവിയാണ് പരാതി നല്‍കിയത്. ശനിയാഴ്ച വൈകിട്ട് ഇവരുടെ ഭര്‍ത്താവ് താഹിര്‍ കൊട്ടാരക്കര ചന്തമുക്കിലുള്ള ബേക്കറിയില്‍ നിന്നും മൂന്ന് കവര്‍ മില്‍മാ പാല് വാങ്ങുകയുണ്ടായി.
ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്ന പാല് പൊട്ടിച്ച് ഇന്നലെ രാവിലെ കാച്ചിയപ്പോഴാണ് അത് തിളയ്ക്കാതെ റബ്ബര്‍ രൂപത്തില്‍ കട്ടിദ്രാവകമായി രൂപപ്പെട്ടത്. ഇത് കാച്ചിയെടുത്ത് വലിച്ചപ്പോള്‍ വലിയുകയും പൊടിയുകയും ചെയ്തു. ഇതെ തുടര്‍ന്ന് ഞായറാഴ്ച ഇതേ കടയില്‍ നിന്നും വാങ്ങി ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്ന മറ്റൊരു കവര്‍ പാലും കാച്ചി നോക്കി. ഈ പാലും പിരിയുകയാണുണ്ടായത്. തീയതി കഴിഞ്ഞ പാലാണ് വിറ്റതെന്ന് സൂചനയുണ്ട്. തീയതി കഴിഞ്ഞാലും പാല് ഈ രൂപത്തിലാകാന്‍ സാധ്യതയില്ലെന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ അഭിപ്രായം. പാല് പരിശോധനക്ക് വിധേയമാക്കുമെന്നും മില്‍മയോട് വിശദീകരണം തേടുമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് ഓഫീസര്‍ കെ.ശ്രീകല അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: