അമ്പലപ്പുഴ: മണ്ഡലകാല തീര്‍ത്ഥാടനത്തിന് തുടക്കമായെങ്കിലും ശബരിമലയുടെ മാതൃസ്ഥാനമായ അമ്പലപ്പുഴ ക്ഷേത്രത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടില്ല. ശബരിമലയുടെ ഇടത്താവളമായ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രവളപ്പ് കാടുകയറിയും മാലിന്യങ്ങള്‍ കുമിഞ്ഞുകൂടിയും കിടക്കുകാണ്. മണ്ഡലകാലം തുടങ്ങുന്നതിന് മുന്‍പ് തന്നെ ക്ഷേത്രപരിസരം വൃത്തിയാക്കുക പതിവായിരുന്നു. വിവിധ വകുപ്പ് മേധാവികളുമായി ചര്‍ച്ച നടത്തിയാണ് മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നത്. ഇന്നലെ മുതല്‍ വ്രതമാരംഭിച്ചെങ്കിലും ശുചീകരണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനായിട്ടില്ല.
അമ്പലപ്പുഴഗ്രൂപ്പ് എഇ മുന്നൊരുക്കങ്ങള്ക്കാവശ്യമായ എസ്റ്റിമേറ്റ് തയ്യാറാക്കി ബോര്‍ഡിന് സമര്‍പ്പിക്കണം. ഇതിന് ശേഷമാണ് ബോര്‍ഡിന്റെ അംഗീകാരം ലഭിക്കുന്നത്. എന്നാല്‍ ഇത്തവണ ഇത് വൈകിയതാണ് ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമായത്. കഴിഞ്ഞ ദിവസമാണ് പരിസരം ശുചീകരിക്കുന്നതിനായി കരാര്‍ നല്‍കിയത്. കിഴക്കേ നടയും പരിസരവും കാട് പിടിച്ച് കിടക്കുകയാണ്. മാലിന്യങ്ങള്‍ ഇടാനായി എടുത്ത കുഴികള്‍ നിറഞ്ഞെങ്കിലും മൂടിയിട്ടില്ല. ഇത് മൂലം കാക്കകള്‍ മാലിന്യങ്ങള്‍ കൊത്തിയെടുത്ത് ക്ഷേത്രക്കുളത്തിലും കുളപ്പടികളിലും ഉപേക്ഷിക്കുകയാണ്. ആന പിണ്ടങ്ങള്‍ നീക്കം ചെയ്യാതെ ആനപ്പന്തലില്‍ കുന്നുകൂടുകയാണ്. ആനയ്ക്ക് മദപ്പാടുള്ളതിനാലാണ് പന്തല്‍ ശുചീകരിക്കാനുള്ള തടസ്സമെന്നാണ് അധികൃതര്‍ പറയുന്നത്.
ശബരിമലയുടെ ഇടത്താവളമായ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ആയിരക്കണക്കിന് അയ്യപ്പഭക്തരാണ് ദര്‍ശനം നടത്താനെത്തുന്നത്. ഇവര്‍ക്കായി അന്‍പ്പത്തൊന്ന് ദിവസവും അമ്പലപ്പുഴ അയ്യപ്പഭക്തസംഘം അന്നദാനം നല്‍കാറുണ്ട്. ക്ഷേത്രത്തിലെ ഊട്ടുപുരയിലെ അന്നദാനമന്ദിരത്തിലാണ് ഉച്ചയ്ക്കും വൈകിട്ടും ഭക്ഷണങ്ങള്‍ ഒരുക്കുന്നത്. രാത്രിയില്‍ ഇവിടെ തങ്ങിയതിന് ശേഷമാണ് ഭക്തര്‍ ശബരിമല ദര്‍ശനത്തിന് പുറപ്പെടുന്നത്. ശുചീകരണപ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ വൈകിയതിനാല്‍ പൂര്‍ത്തിയാക്കാന്‍ ഇനിയും കുറച്ചു ദിവസങ്ങള്‍ കൂടി വേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: