അമ്പലപ്പുഴ: വണ്ടാനം മെഡിക്കല്‍കോളേജ് ആശുപത്രിയിലെ ക്യാന്‍സര്‍ വാര്‍ഡുകള്‍ ചോര്‍ന്നൊലിക്കുന്നു. അറ്റകുറ്റപ്പണികള്‍ നടത്താതെയും മുറികള്‍ വൃത്തിയാക്കാതെയും രോഗികളെ ഒറ്റപ്പെടുത്തുന്നു. വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ക്യാന്‍സര്‍ വാര്‍ഡിലെ റേഡിയോ തെറാപ്പി വാര്‍ഡുകളാണ് ഇത്തരത്തില്‍ അവഗണിക്കപ്പെട്ടുകിടക്കുന്നത്.
പത്തുകിടക്കകള്‍ വീതമുള്ള രണ്ടു വാര്‍ഡുകളിലും യാതൊരു ശുചിത്വവും പാലിക്കുന്നില്ല. കാന്‍സര്‍ രോഗം ബാധിച്ച് ഗുരുതരവാസ്ഥയിലായ രോഗികളോട് അധികൃതര്‍ കൊടുംക്രൂരതയാണ് കാട്ടുന്നത്.
രോഗികള്‍ കിടക്കുന്ന മുറികളിലെ സ്ലാബുകള്‍ അടര്ന്നുവിഴുന്നതും ഇലക്ട്രിക് ലൈനുകളിലൂടെ മഴവെള്ളം ഒലിച്ചിറങ്ങുന്നതും ഇവിടെ പതിവാണ്. കെട്ടിടത്തിന്റെ കാലപ്പഴക്കം മൂലം വൈദ്യുതാഘാതം വരെ ഉണ്ടാകാന്‍ ഇവിടെ സാദ്ധ്യതയേറെയാണ്.
കക്കൂസുകള്‍ വൃത്തിയാക്കാത്തതും രോഗികളെ വലയ്ക്കുന്ന മറ്റൊരു ദുരവസ്ഥതന്നെ. ക്ലീനിങ് വിഭാഗത്തില്‍ ആളുകളുണ്ടെങ്കിലും പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന ആക്ഷേപം ശക്തമാണ്.
മുറിക്കുള്ളിലെ കക്കൂസുകള്‍ പലതും പൊട്ടിപ്പൊളിഞ്ഞുകിടക്കുന്നു. പൊട്ടിയ പൈപ്പുകളിലൂടെ വെള്ളം ഒഴുകിയും ഇവിടം വൃത്തിഹീനമാകുന്നുണ്ട്. അടിയന്തരമായി ക്യാന്‍സര്‍ വാര്‍ഡുകള്‍ മനുഷ്യാവകാശ കമ്മീഷന് ഉള്‍പ്പെടെയുള്ളവര്‍ സന്ദര്ശിക്കണമെന്നാവശ്യം ശക്തമായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: