ആലപ്പുഴ: സഹപാഠികള്‍ പ്രേമം നടിച്ച് പീഡിപ്പിച്ചതില്‍ മനംനൊന്ത് അമ്പലപ്പുഴയില്‍ ക്ലാസ് മുറിക്കുള്ളില്‍ മൂന്ന് വിദ്യാര്‍ഥിനികള്‍ ആത്മഹത്യ ചെയ്തിട്ട് ഇന്നലെ ഏഴു വര്‍ഷം പിന്നിട്ടു. കുറ്റവാളികള്‍ ഇന്നും സുരക്ഷിതര്‍, ഇരകള്‍ക്കും കുടുംബങ്ങള്‍ക്കും നീതി ലഭിക്കുന്നില്ല. 2008 നവംബര്‍ 17നാണ് അമ്പലപ്പുഴ ഗവ.മോഡല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിഎച്ച്എസ്ഇ വിദ്യാര്‍ഥിനികളായ ജൂലി വര്‍ഗീസ്(17), വേണി വേണുഗോപാല്‍(17), അനിലാബാബു(17) എന്നിവരെ ക്ലാസുമുറിക്കുള്ളില് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇതുമായി ബന്ധപ്പെട്ട് സഹപാഠികളായ രണ്ടുപേരെ അറസ്റ്റ് ചെയ്തെങ്കിലും വിചാരണ നടപടി ഇനിയും ആരംഭിച്ചിട്ടില്ല. ട്യൂഷന് കഴിഞ്ഞ് വീട്ടിലെത്താന്‍ വൈകിയ കുട്ടികളെ തിരക്കി നടന്ന ബന്ധുക്കളും നാട്ടുകരുമാണ് കുട്ടികളെ രാത്രി ഒന്‍പതോടെ ക്ലാസുമുറിക്കുള്ളില് വിഷം കഴിച്ച് മരിച്ച നിലയില്‍ കാണുന്നത്. തുടക്കം മുതല്‍ തന്നെ ഇവരുടെ സഹപാഠികളായ മൂന്ന് വിദ്യാര്‍ഥികള്‍ സംശയത്തിന്റെ നിഴലിലായിരുന്നു. ആദ്യം അമ്പലപ്പുഴ പോലീസും തുടര്‍ന്ന് ഡിവൈഎസ്പിയും കേസ് അന്വേഷിച്ചെങ്കിലും പ്രേമനൈരാശ്യം മൂലം ആത്മഹത്യ ചെയ്തതെന്ന നിഗമനത്തില്‍ കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു. പ്രമുഖ സിപിഎം നേതാക്കളും പ്രതികളെ സംരക്ഷിക്കാന്‍ പരസ്യമായി തന്നെ രംഗത്തെത്തുകയും ചെയ്തു.
എന്നാല്‍ കുട്ടികളുടെ ആത്മഹത്യയില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് ബന്ധുക്കളും നാട്ടുകാരും ബിജെപിയും രംഗത്തെത്തി. തുടര്‍ന്ന് കേസ് ക്രൈം ഡിറ്റാച്ച്മെന്റിന് കൈമാറി. പിന്നീട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി രാജഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്. സ്കൂളിലെ അധ്യാപകരും സഹപാഠികളുമടക്കം നിരവധിപേരെ ചോദ്യം ചെയ്തു. ഒടുവില്‍ വിദ്യാര്‍ഥിനികളുടെ സഹപാഠികളായ ഷാനവാസ്, സൗഫര്‍ എന്നിവരെ അറസ്റ്റ് ചെയ്തു. പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിനു ശേഷം രംഗങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതായി പ്രതികള്‍ സമ്മതിച്ചെന്നും ഇതു കാട്ടി പ്രതികള്‍ പലതവണ വിദ്യാര്‍ഥിനികളെ പലയിടങ്ങളിലായി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നും ഇതാണ് ആത്മഹത്യയ്ക്ക് കാരണമെന്നുമാണ് അന്വേഷണ സംഘം കണ്ടെത്തിയത്.
എന്നാല്‍ ഇവരെക്കൂടാതെ മറ്റു ചിലരും പ്രതിസ്ഥാനത്ത് വരേണ്ടിയിരുന്നെങ്കിലും അവരെ രാഷ്ട്രീയ, മതനേതൃത്വങ്ങള്‍ ഇടപെട്ട് സംരക്ഷിച്ചു. വിദ്യാര്‍ത്ഥിനികളുടെ ബന്ധുക്കളുടെ ആവശ്യപ്രകാരം അഡ്വ. കല്ലേലില്‍ ശങ്കരന്‍കുട്ടിയെ സര്‍ക്കാര്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചു. എന്നാല്‍ ഏഴ് വര്‍ഷം പിന്നിട്ടിട്ടും വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കാനായിട്ടില്ല. കേസിലെ പ്രധാന സാക്ഷികളായ അന്വേഷണ ഉദ്യോഗസ്ഥര്‍ വിചാരണവേളയില്‍ കോടതിയില്‍ ഹാജരാകാതെ വിട്ട് നില്ക്കുന്നതില് ദുരൂഹതയുണ്ടെന്നും ആക്ഷേപമുയരുന്നു. ആലപ്പുഴ പ്രിന്‍സിപ്പല്‍ സെഷന് കോടതിയില്‍ നടക്കുന്ന കേസിന്റെ വിചാരണ ഹൈക്കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കാനാണ് ബന്ധുക്കളുടെ തീരുമാനം. സ്പെഷ്യല്‍ പ്രോസിക്യൂട്ടറുടെ സഹായത്തിനായി മറ്റൊരു അഭിഭാഷകനെകൂടി നിയമിക്കുകയോ പ്രോസിക്യൂട്ടറെ മാറ്റുകയോ വേണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
ആലപ്പുഴ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ പ്രതികള്‍ നല്കിയ വിടുതല്‍ ഹര്‍ജിയാണ് കേസിന്റെ വിചാരണയ്ക്ക് വിലങ്ങുതടിയായിരിക്കുന്നതെന്നാണ് ഔദ്യോഗിക ഭാഷ്യം. പ്രതികളെ സംരക്ഷിക്കാന്‍ തുടക്കം മുതല്‍ തന്നെ ഇടപെട്ട ചില നേതാക്കള്‍ ഇന്ന് പാര്‍ട്ടിയില്‍ ഉന്നത സ്ഥാനങ്ങളില്‍ എത്തപ്പെട്ടു കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: