തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത മകനെക്കൊണ്ട് ആഡംബരകാര്‍ ഓടിപ്പിച്ച കേസില്‍ ഹൈക്കോടതിയുടെ തടസ ഉത്തരവ് ഹാജരാക്കാന്‍ ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിസാമിനോട് കോടതി. കേസ് പരിഗണിക്കുന്നത് 2016 മാര്‍ച്ച് 19ലേക്ക് മാറ്റി.
ചന്ദ്രബോസ് വധക്കേസിന്റെ വിചാരണ നടക്കുന്ന ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി തന്നെയാണ് ഈ കേസും പരിഗണിക്കുന്നത്. ഒന്‍പതു വയസുള്ള മകനെക്കൊണ്ട് ഫെരാരി കാര്‍ ഓടിപ്പിക്കുകയും, അത് യൂ ടൂബില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തതാണ് കേസ്. കേസ് പരിഗണിച്ചപ്പോള്‍ ഹൈകോടതി സ്റ്റേ അനുവദിച്ചിട്ടുണ്ടെന്ന് നിസാം അറിയിച്ചു.
എന്നാല്‍ തടസ ഉത്തരവ് ലഭിച്ചിട്ടില്ലെന്ന് പ്രോസിക്യൂഷന് വേണ്ടി ഹാജരായ അഡീഷണല്‍ പബഌക് പ്രോസിക്യൂട്ടര്‍ പി.യു. മെഹബൂബ് അലി കോടതിയെ അറിയിച്ചു. ഇതിനാലാണ് തടസ ഉത്തരവ് ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ചത്.
യൂടൂബില്‍ ദൃശ്യങ്ങള്‍ വൈറലായതോടെ പൊലീസ് സ്വമേധയാ കേസെടുത്ത് നിസാമിനെ അറസ്റ്റ് ചെയ്തിരുന്നു. പിഴയടച്ച് കേസില്‍ നിന്ന് ഒഴിവായെങ്കിലും ഡ്രൈവിങ് അറിയാവുന്ന മകനെക്കൊണ്ട് ഇനിയും കാറോടിപ്പിക്കുമെന്നായിരുന്നു നിസാം അന്ന് പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: