തൃശൂര്‍: എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നയിക്കുന്ന സമത്വ മുന്നേറ്റ യാത്രയ്ക്ക് പട്ടികജാതി സമുദായ ഏകോപനസഭയുടെ പൂര്‍ണപിന്തുണ. സഭയുടെ സംസ്ഥാന കൗണ്‍സില്‍ യോഗമാണ് പിന്തുണ പ്രഖ്യാപിച്ചത്. യാത്ര കടന്നുപോകുന്ന വഴിയില്‍ കേരള പട്ടികജാതി സമുദായ ഏകോപന സഭയ്ക്ക് പ്രവര്‍ത്തന സ്വാധീനമുള്ള കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, കോട്ടയം തുടങ്ങിയ ജില്ലകളില്‍ സഭാ പ്രവര്‍ത്തകര്‍ സ്വീകരണങ്ങള്‍ നല്‍കും.
സമത്വ മുന്നേറ്റ യാത്ര ഉയര്‍ത്തുന്ന സാമുദായിക രാഷ്ട്രീയ മുദ്രാവാക്യങ്ങളെ പൂര്‍ണമായി പിന്തുണക്കാനും യാത്ര ഉയര്‍ത്തുന്ന രാഷ്ട്രീയ നിലപാടുകളോട് യോജിച്ച് പോകാനും സഭ തീരുമാനിച്ചു. ഗുരുവായൂരില്‍ ചേര്‍ന്ന പട്ടികജാതി സമുദായ ഏകോപനസഭയുടെ സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ ജനറല്‍ സെക്രട്ടറി പി.ശശികുമാര്‍ വിഷയാവതരണം നടത്തി. സംസ്ഥാന വൈസ് പ്രസിഡണ്ട് രാധാകൃഷ്ണന് ചെങ്ങാട്ട് അദ്ധ്യക്ഷത വഹിച്ചു.
സമത്വ മുന്നേറ്റയാത്രക്ക് പിന്തുണ നല്‍കിക്കൊണ്ടുള്ള പ്രമേയം സംസ്ഥാന സെക്രട്ടറി അഡ്വ. സുനില്‍ സി. കുട്ടപ്പന് അവതരിപ്പിച്ചു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ ബാലകൃഷ്ണന് പെരിങ്ങാവ്, എം.പി.കുമാര്‍, പി.കെ.കൃഷ്ണന്, കെ.കെ.മനോഹരന്, കെ.മണിയന്, വി.ഗുരുസ്വാമി, പി.പി.ചെല്ലപ്പന്, ഷൈജ സുനില്‍, തങ്കം ചേലമ്പ്ര, ലളിത കുഞ്ഞുമോന്, സുഭദ്ര സുബ്രഹ്മണ്യന്, എന്‍.വിജയമ്മ, സി.സീമ തുടങ്ങിയവരും വിവിധ ജില്ലാ ഭാരവാഹികളും പ്രതിനിധികളുമായ കൃഷ്ണന്‍കുട്ടി പടിക്കലാന്‍, ആര്.രാജന്, ഡി.ആര്.യതി, എം.ആര്.ധനഞ്ജയന്, അജിത് ശ്രീധര്‍, പി.സി.ജയന്, എന്‍.കെ.സുധാകരന്, സുബ്രഹ്മണ്യന് പട്ടത്ത്, പി.എസ്. ജയന്, രാജന് പി.എ, ചന്ദ്രന് പെരിനാട്, വിജയന് തിരുവിഴ, കൃഷ്ണന് കൊയിലാണ്ടി, സി.കൃഷ്ണന്, പി.സി.രവീന്ദ്രന്, എം.കെ.തങ്കപ്പന് തുടങ്ങിയവരും സംസാരിച്ചു.
കഴിഞ്ഞ 58 വര്‍ഷക്കാലത്തെ ഇടത്-വലത് സര്‍ക്കാരുകളുടെ ഭരണം കേരളത്തിലെ പട്ടിക വിഭാഗക്കാരെ യാതൊരു വിധത്തിലും സഹായിച്ചിട്ടില്ലെന്ന് ചര്‍ച്ചകളില്‍ പങ്കെടുത്തവര്‍ വിലയിരുത്തി. എച്ചില് കുഴിയില്‍ നിന്ന് അന്നം തേടാനും, പ്രസവിച്ച സ്വന്തം കുഞ്ഞുങ്ങളെ മരണത്തിലേക്ക് തള്ളിവിടാനുമുള്ള ഗതികേടിലാണ് പട്ടികവിഭാഗക്കാരെ ഈ സര്‍ക്കാരുകളുടെ ഭരണം കൊണ്ടെത്തിച്ചത്. ഒരു തുണ്ട് ഭൂമി പോലുമില്ലാത്തവരുടെ കണക്കെടുത്താല്‍ അതില്‍ 95% പട്ടികവിഭാഗക്കാരാണ്. സംഘടിത മതവിഭാഗങ്ങള്‍ക്ക് പൊതുഖജനാവ് കൊള്ളയടിക്കാനുള്ള സൗകര്യം ഒരുക്കിക്കൊടുക്കുകയായിരുന്നു ഇടതു-വലതു സര്‍ക്കാരുകള്‍ ഇക്കാലമത്രയും ചെയ്തതെന്നും യോഗം കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: