ബാറ്റ്സ്മാന്റെ ചങ്കിടിപ്പറ്റുന്ന തീയുണ്ടകള്‍ ഇനിയില്ല. തന്റെ ഇടംകൈയിലൊളിപ്പിച്ചുവച്ച തന്ത്രങ്ങള്‍ കൊണ്ടും വേഗത കൊണ്ടും കളിത്തട്ടുകളെ കോരിത്തരിപ്പിച്ച മിച്ചല്‍ ജോണ്‍സണിലൂടെ ഒരു കാലഘട്ടമാണ് ഓസീസ് ക്രിക്കറ്റില്‍നിന്ന് വിടവാങ്ങുന്നത്. ജീവനുള്ളതെന്നോ, ചത്തതെന്നോ വ്യത്യാസമില്ലാതെ ഏതു തരം പിച്ചിലും തീയുണ്ട വര്‍ഷിക്കുന്ന ഈ പേസര്‍ക്കു മുന്നില്‍ ചങ്കിടിക്കാത്ത ബാറ്റിങ് വിസ്മയങ്ങളെ സമകാലീന ക്രിക്കറ്റില്‍ കാണാനാകില്ല.
ടെസ്റ്റ് വേദികളാണ് ജോണ്സണ് ഏറെ പ്രിയങ്കരം. ഓസ്ട്രേലിയയ്ക്കായി ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ നാലാമത്തെ ബൗളര്‍ എന്ന ബഹുമതിയുണ്ട് ഈ മുപ്പത്തിനാലുകാരന്. വെറും 73 ടെസ്റ്റില്‍നിന്നാണ് ഈ നേട്ടമെന്നത് പ്രതിക്ഷയുടെ നേര്‍സാക്ഷ്യം. ഇത്രയും ടെസ്റ്റില്‍ 311 വിക്കറ്റ് സമ്മോഹന നേട്ടം. ഷെയ്ന് വോണ്‍, ഗ്ലെന്‍ മക്ഗ്രാത്ത്, ഡെന്നിസ് ലിലി എന്നീ ഇതിഹാസങ്ങള്‍ മാത്രമാണ് മിച്ചലിനു മുന്പില് ഇനിയുണ്ടായിരുന്നത്. അവസാന ടെസ്റ്റിലാണ് ബ്രെറ്റ് ലീയെ മറികടന്ന് മിച്ചല്‍ നാലാമനായത്.
ഇന്നിങ്സിലെ മികച്ച നേട്ടം 61 റണ്ണിന് എട്ട് വിക്കറ്റ്. 2008-ല്‍ ദക്ഷിണാഫ്രിക്കക്കെതിരെ പെര്‍ത്തില്‍. ഒരു മത്സരത്തില്‍ 127 റണ്ണിന് 12 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. മൂന്ന് തവണ പത്ത് വിക്കറ്റ്, പന്ത്രണ്ട് തവണ അഞ്ചു വിക്കറ്റ്, 16 തവണ നാലു വിക്കറ്റ് നേട്ടങ്ങളും ഇദ്ദേഹത്തിന്റെ പേരില്‍. ഏകദിനങ്ങളിലും ഒട്ടുംമോശമാക്കിയില്ല മിച്ചല്‍ ജോണ്സണ്. 153 ഏകദിനങ്ങളില്‍ 239 വിക്കറ്റുകള്‍ സമ്പാദ്യം. 2011-ല്‍ ശ്രീലങ്കക്കെതിരെ 31 റണ്‍സിന് ആറ് വിക്കറ്റ് വീഴ്ത്തിയത് മികച്ച പ്രകടനം. ഏകദിനത്തില്‍ മൂന്ന് തവണ അഞ്ച് വിക്കറ്റ് പ്രകടനവും ഒമ്പത് തവണ നാല് വിക്കറ്റ് നേട്ടവും സ്വന്തമാക്കി.
വേഗം കൊണ്ടും സ്വിങ് കൊണ്ടും ലോകോത്തര ബാറ്റ്സ്മാന്മാരുടെ ഉറക്കം കെടുത്തിയിട്ടുണ്ട് ക്വീന്സ്ലാന്ഡില്നിന്നുള്ള താരം. ഗ്ലെന്‍ മക്ഗ്രാത്ത് അടക്കമുള്ള ഇതിഹാസ ബൗളര്‍മാര്‍ കളംവിട്ടതോടെ പ്രതാപം നഷ്ടപ്പെട്ട കംഗാരുപ്പടയ്ക്ക് പുതിയ വേഗം സമ്മാനിച്ചതില്‍ പ്രധാനിയാണ് ജോണ്സണ്. വാലറ്റത്ത് ബാറ്റ് കൊണ്ടും മികവു കാട്ടിയിട്ടുണ്ട്. ടെസ്റ്റില്‍ ഒരു സെഞ്ചുറിയും, 11 അര്‍ധസെഞ്ചുറികളും ഉള്‍പ്പെടെ 2,034 റണ്‍സും, ഏകദിനത്തില്‍ രണ്ട് അര്‍ധസെഞ്ചുറികളടക്കം 951 റണ്‍സും സ്വന്തമാക്കി. ടെസ്റ്റില്‍ 2009-ല്‍ ദക്ഷിണാഫ്രിക്കക്കെതിരെ പുറത്താകാതെ നേടിയ 123 റണ്‍സ് ഉയര്‍ന്ന സ്കോര്‍. 2007ല്‍ ബ്രിസ്ബെയ്നില്‍ ശ്രീലങ്കയ്ക്കെതിരെ ടെസ്റ്റ് അരങ്ങേറ്റം. അതിനും രണ്ട് വര്‍ഷം മുന്‍പ് ഡിസംബര്‍ 10ന് ന്യൂസിലാന്‍ഡിനെതിരെ ക്രൈസ്റ്റ്ചര്‍ച്ചില്‍ ഏകദിന അരങ്ങേറ്റം. ഈ വര്‍ഷം മാര്‍ച്ചില്‍ ന്യൂസിലാന്‍ഡിനെതിരെ അവസാന ഏകദിനം.
2009ലും 2014ലും ഐസിസി ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ ബഹുമതിയും 2014ല്‍ ഏറ്റവും മികച്ച ടെസ്റ്റ് ക്രിക്കറ്ററായും ജോണ്സണ് തെരഞ്ഞെടുക്കപ്പെട്ടു. 2013-14ല്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് ഓസ്ട്രേലിയക്ക് ആഷസ് പരമ്പര നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കാണ് ജോണ്സണ് വഹിച്ചത്. 2015-ല്‍ ലോകകപ്പും 2006, 2009 വര്‍ഷങ്ങളില്‍ ചാമ്പ്യന്‍സ് ട്രോഫിയും നേടിയ ഓസ്ട്രേലിയന്‍ ടീമില്‍ അംഗമായിരുന്നു. ഐപിഎല്ലിലും മിച്ചല്‍ ജോണ്സണ് കളിച്ചു. 2012ല്‍ മുംബൈ ഇന്ത്യന്‍സിനുവേണ്ടിയും 2014ല്‍ കിങ്സ് ഇലവനുവേണ്ടിയും. മുന്‍ മോഡലായ ജെസീക്ക ബ്രാറ്റിച്ചാണ് ഭാര്യ. റുബിക്ക ആന്‍ മകളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: