കണ്ണൂര്‍: കണ്ണൂര്‍ കോര്പ്പറേഷന് മേയര്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിമതന് പി.കെ.രാഗേഷിന്റെ പിന്തുണ ഉറപ്പാക്കുന്നതില്‍ സമവായമായില്ല. പ്രശ്ന പരിഹാരത്തിന് ഇന്നലെ എം.എം.ഹസ്സന് നേരിട്ടെത്തി മാരത്തോണ്‍ ചര്‍ച്ച നടത്തിയെങ്കിലും എ ഐ ഗ്രൂപ്പുകള്‍ പരസ്പര വിരുദ്ധമായ നിലപാടെടുത്തതിനാല്‍ രാത്രി വൈകിയും തീരുമാനമെടുക്കാനായില്ല. മേയര്‍ സ്ഥാനത്തേക്ക് സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കുന്ന എല്‍ഡിഎഫ് ബോധപൂര്‍വ്വം ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടില്ല. ഫലപ്രഖ്യാപനം നടന്നയുടന്‍ തന്നെ പി.കെ.രാഗേഷിന്റെ പിന്തുണയോടെ കോര്‍പ്പറേഷനില്‍ അധികാരത്തിലെത്താന്‍ സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്റെ നേതൃത്വത്തില്‍ കരുനീക്കങ്ങള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ താന്‍ മരിക്കുന്നതു വരെ കോണ്‍ഗ്രസ്സുകാരനായി തുടരുമെന്ന് പി.കെ.രാഗേഷ് അസന്നിഗ്ധമായി പ്രഖ്യാപിച്ചതോടെ സിപിഎം പ്രതീക്ഷ കൈവിടുകയായിരുന്നു. ഇന്നലെയും കോണ്‍ഗ്രസ്സുമായി രാഗേഷ് ധാരണയിലെത്താത്തതിനെ തുടര്‍ന്നാണ് എല്‍ഡിഎഫ് ഡെപ്യൂട്ടി മേയര്‍ സ്ഥാനം ഒഴിച്ചിട്ടത്. യുഡിഎഫിന്റെ പ്രതീക്ഷയായ കണ്ണൂര്‍ കോര്‍പ്പറേഷനില്‍ അധികാരം നഷ്ടപ്പെടുന്നത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ് നേതൃത്വം. കൃത്യമായി മനസ്സുതുറക്കാത്ത രാഗേഷിന് പിന്തുണയുമായി എ ഗ്രൂപ്പ് രംഗത്ത് വന്നതോടു കൂടിയാണ് പ്രതിസന്ധി രൂക്ഷമായത്. എം.എം.ഹസ്സനെ പി.കെ.രാഗേഷിന്റെ അനുയായികള്‍ നേരിട്ട് കണ്ട് തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ എല്‍ഡിഎഫിനെ അനുകൂലിക്കുമെന്ന് അറിയിക്കുകയും ചെയ്തു. ഡിസിസിയുടെയും ചിറക്കല്‍, പള്ളിക്കുന്ന് മണ്ഡളം കോണ്‍ഗ്രസ് കമ്മറ്റിയുടെയും നേതൃത്വം മാറണമെന്നതാണ് വിമതവിഭാഗത്തിന്റെ പ്രധാനപ്പെട്ട ആവശ്യം. വിട്ടുവീഴ്ചക്ക് തയ്യാറാണെന്ന് ജില്ലാ നേതൃത്വം പറയുമ്പോഴും ഡിസിയുടെ ഉറപ്പല്ല, കെപിസിസിയുടെ ഉറപ്പാണ് തനിക്ക് കിട്ടേണ്ടതെന്നാണ് രാഗേഷ് പറയുന്നത്. കെ.സുധാകരന്റെ ഔദാര്യം വാങ്ങി പാര്‍ട്ടി പ്രവര്‍ത്തനം നടത്തേണ്ട ഗതികേട് തനിക്കില്ലെന്നും എന്നെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ നേതൃത്വം നല്കിയവരില് തനിക്ക് വിശ്വാസമില്ലെന്നും കെപിസിയില്‍ തനിക്ക് വിശ്വാസമുണ്ടെന്നും രാഗേഷ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. എന്നാല്‍ പിടിച്ചുവാങ്ങിയുള്ള സ്ഥാനം ആവശ്യമില്ലെന്ന് കെപിസിസി പ്രസിഡണ്ട് വി.എം.സുധീരന് ജില്ലാ നേതൃത്വത്തെ അറിയിച്ചതായാണ് സൂചന. യുഡിഎഫില്‍ തുടരുന്ന അനിശ്ചിതത്വം മുതലെടുക്കാനാണ് എല്‍ഡിഎഫ് ഡെപ്യൂട്ടി മേയര്‍ സ്ഥാനം മാറ്റിവെച്ചത്. ഇന്ന് രാവിലെ 11 മണിക്കാണ് മേയര്‍ തെരഞ്ഞെടുപ്പ് നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: