പയ്യന്നൂര്‍: ഹക്കീം വധക്കേസിന്റെ അന്വേഷണത്തിനായി സിബിഐ സംഘം കഴിഞ്ഞദിവസം പയ്യന്നൂരിലെത്തി. ഹൈക്കോടതി ഉത്തരവ് പ്രകാരം ഹക്കീം വധക്കേസിന്റെ അന്വേഷണം സിബിഐ ഏറ്റെടുത്ത ശേഷം ആദ്യമായാണ് അന്വേഷണസംഘം പയ്യന്നൂരിലെത്തിയത്. കൊല്ലപ്പെട്ട കൊറ്റി തെക്കെ മമ്പലത്തെ ഹക്കീമിന്റെ ഭാര്യ സീനത്തും സംയുക്ത സമരസമിതിയും ചേര്‍ന്നാണ് ഹക്കീം വധക്കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ സെപ്തംബര്‍ 9 നാണ് കേസ് സിബിഐക്ക് വിട്ടുകൊണ്ട് ഹൈക്കോടടതി ഉത്തരവായത്. കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് നടത്തിവന്നിരുന്ന അന്വേഷണ റിപ്പോര്‍ട്ട് സിബിഐക്ക് കൈമാറണമെന്ന ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം അന്വേഷണ സംഘം മുഴുവന്‍ രേഖകളും സിബിഐക്ക് കൈമാറിയിരുന്നു. ഇതേത്തുടര്‍ന്ന് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്ത ശേഷമാണ് അന്വേഷണത്തിനായി പയ്യന്നൂരിലെത്തിയത്. സബ് ഇന്‍സ്പെക്ടര്‍ ഡാര്‍വിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇന്നലെ രാവിലെ കൊറ്റി ജുമാ മസ്ജിദ് പരിസരത്തെ ഹക്കീം അഗ്നിക്കിരയായ സ്ഥലം പരിശോധിച്ചു. 2014 ഫെബ്രുവരി 10 നാണ് ഹക്കീമിനെ കത്തിക്കരിഞ്ഞ നിലയില്‍ പള്ളി പരിസരത്ത് കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: