കോട്ടയം: ചങ്ങനാശ്ശേരി നഗരസഭാ ചെയര്മാന് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫിനുള്ളിലും കേരളാ കോണ്‍ഗ്രസ്സിനുള്ളിലും കലാപം. ചെയര്മാന് സ്ഥാനം കോണ്‍ഗ്രസ് കൈപ്പിടിയിലൊതുക്കുകയാണെന്ന് ആരോപിച്ച് കേരളാ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ രംഗത്ത്. കേരളാ കോണ്‍ഗ്രസ്സിലെ മുന്‍നിര നേതാക്കള്‍ തന്‍കാര്യം നേടുന്നതിനായി കോണ്‍ഗ്രസ്സിന് വിടുപണി ചെയ്യുകയാണെന്നുമിവര് ആക്ഷേപിക്കുന്നു. ചങ്ങനാശേരി നഗരസഭയിലെ ചെയര്മാന് സ്ഥാനം സംബന്ധിച്ച് യുഡിഎഫില്‍ കലാപം.
സമവായത്തിന്റെ പേരില്‍ യുഡിഎഫില്‍ ചെയര്മാന് സ്ഥാനം എല്ലാക്കാലവും വീതംവയ്ക്കുന്നത് പതിവാണെന്ന് കേരളകോണ്‍ഗ്രസിന്റെ നഗരസഭാംഗവും പാര്‍ട്ടി പ്രവര്‍ത്തകനുമായ സാജന് ഫ്രാന്‍സിസ് പത്ര സമ്മേളനത്തില്‍ പറഞ്ഞു. യുഡിഎഫിലെ വലിയ കക്ഷി എന്ന നിലയില്‍ കോണ്‍ഗ്രസിനാണ് എപ്പോഴും ആദ്യ ടേമില്‍ ചെയര്മാന് സ്ഥാനം ലഭിക്കുക. എന്നാല്‍ ഇത്തവണ ആദ്യ ടേമില്‍ കേരളകോണ്‍ഗ്രസിന് ചെയര്മാന് സ്ഥാനം നല്‍കണമെന്നാണ് ആവശ്യം. രണ്ടാം പകുതിയില്‍ ചെയര്മാന് സ്ഥാനം നല്‍കുമെന്നത് എല്ലാക്കാലത്തും മോഹനവാഗ്ദാനം മാത്രമാണെന്ന് സാജന് ഫ്രാന്‍സിസ് ആരോപിച്ചു. ആദ്യ ടേമില്‍ കോണ്‍ഗ്രസ് ഭരണം നടത്തുകയും, രണ്ടാം ടേമില്‍ കേരളകോണ്‍ഗ്രസിന്റെ ഊഴമെത്തുമ്പോള്‍ കോണ്‍ഗ്രസ് എന്തെങ്കിലും മുട്ടു ന്യായം കണ്ടെത്തി അവസരം നിഷേധിക്കുകയുമാണ് പതിവ്. കഴിഞ്ഞ 30 വര്‍ഷത്തിലേറെയായി ഈ പതിവ് തുടരുകയാണെന്നും സാജന് ഫ്രാന്‍സിസ് പറഞ്ഞു.
യുഡിഎഫിലെ പ്രബല കക്ഷിയാണ് കേരളകോണ്‍ഗ്രസ്. കോണ്‍ഗ്രസിന് ഭരണം കിട്ടാന്‍ കേരളകോണ്‍ഗ്രസിന്റെ വോട്ടും അനിവാര്യമാണ്. വസ്തുത ഇതാണെന്നിരിക്കെ, കേരളകോണ്‍ഗ്രസ് ഭരിക്കേണ്ട സമയമാവുമ്പോള്‍ കോണ്‍ഗ്രസ് കുതികാല്‍വെട്ട് നടത്തുകയാണെന്നും അദ്ദേഹം പറയുന്നു.
ഇക്കാര്യം ചോദിച്ചുവാങ്ങാന്‍ കേരളകോണ്‍ഗ്രസ് നേതൃത്വവും തയ്യാറാവുന്നില്ല. മുന്‍ നിര നേതാക്കന്മാര് അവരുടെ അവകാശങ്ങളും അധികാരങ്ങളും പിടിച്ചുവാങ്ങുന്നുണ്ട്. എന്നാല്‍ രണ്ടാം നിരക്കാര്‍ എല്ലാക്കാലവും പിന്തള്ളപ്പെടുകയാണ്. തന്റെ കാര്യം തന്നെയാണ് അതിന് ഉദാഹരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പല പദവികളും കയ്യെത്തിപ്പിടിക്കാവുന്ന ദൂരത്തിലെത്തിയിട്ടും ലഭ്യമായിട്ടില്ല. അവസാനം ചങ്ങനാശേരിയില്‍ നിയമസഭാ സ്ഥാനാര്‍ത്ഥിയായി പലവട്ടം പരിഗണിച്ചിട്ടും അവസാനവട്ടം പിന്തള്ളപ്പെടുകയാണ് ഉണ്ടായത്. ഇത്തവണ ചെയര്മാന് പദവിയുടെ കാര്യത്തിലും അത് തന്നെയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും സാജന് ചൂണ്ടിക്കാട്ടി.
ഇത്തവണ കോണ്‍ഗ്രസിന് 10, കേരളകോണ്‍ഗ്രസിന് ഏഴ്, ലീഗ് സ്വതന്ത്രന് ഒന്ന് എന്നിങ്ങനെയാണ് കക്ഷി നില. കോണ്‍ഗ്രസ് അംഗങ്ങളില്‍ മൂന്ന് പുരുഷ അംഗങ്ങളുണ്ടായിട്ടും ഇത്തവണ ചെയര്മാന് പദവി സ്ത്രീക്ക് നല്കാനൊരുങ്ങുന്നതിലും ഇവര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. സംവരണം ഏറെയുള്ളപ്പോഴും ജനറല്‍ ചെയര്മാന് പദവി സ്ത്രീക്ക് നല്‍കണോയെന്ന് കോണ്‍ഗ്രസ് തീരുമാനിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: