കണ്ണൂര്‍: കോര്പറേഷന് തെരഞ്ഞെടുപ്പില്‍ കെട്ടിവെച്ച കാശ് പോലും ലഭിക്കാതെ സിപിഎം സ്ഥാനാര്‍ത്ഥിയെ ദയനീയമായി പരാജയയപ്പെടുത്തിയെ അമ്പാടിമുക്കുകാര്ക്കെതിരെ സിപിഎം മുഖപത്രമായ ദേശാഭിമാനി. അമ്പാടിമുക്കിലും പരിസര പ്രദേശത്തുമുള്ളവര്‍ സ്ത്രീകളെയും പെണ്‍കുട്ടികളെയും ശല്യം ചെയ്യുന്നുവെന്നാണ് പാര്‍ട്ടി പത്രം പറയുന്നത്. എന്നാല്‍ ജയരാജന്റെ പാര്‍ട്ടിയായ സിപിഎമ്മിന്റെ ജില്ലാ കമ്മറ്റി ഓഫീസ് സ്ഥിതി ചെയ്യുന്ന പ്രദേശത്ത് പാര്‍ട്ടിക്കുണ്ടായ നാണംകെട്ട തോല്‍വി മറച്ചുവെക്കാനാണ് ഇത്തരം വാര്‍ത്ത കെട്ടിച്ചമച്ചതെന്ന് പ്രദേശവാസികള്‍ പറയുന്നു. സമാധാനം നിലനില്‍ക്കുന്ന പ്രദേശത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് സിപിഎം ഇപ്പോള്‍ നടത്തുന്നത്.
സംഘടനാ വിരുദ്ധപ്രവര്‍ത്തനത്തിന് ബിജെപിയില്‍ നിന്ന് പുറത്താക്കിയ ഏതാനും പേരെ കൂട്ട് പിടിച്ച് അമ്പാടിമുക്കിലെ ബിജെപിയില്‍ നിന്ന് നിരവധി ആളുകള്‍ തങ്ങളുടെ കൂടെ വരുന്നുവെന്ന് പ്രചരിപ്പിച്ച് സിപിഎമ്മിന്റെ നേതൃത്വത്തില്‍ കൊടി ഉയര്‍ത്തല്‍ നാടകം നടന്ന പ്രദേശമാണ് അമ്പാടിമുക്ക്. ആയിരങ്ങള്‍ തങ്ങളുടെ കൂടെ വന്നുവെന്നാണ് അന്ന് സിപിഎം ജില്ലാ സെക്രട്ടറി ജയരാജന് വീമ്പിളക്കിയത്. എന്നാല്‍ ഒരാളെപ്പോലും കൂടെക്കൂട്ടാന്‍ സിപിഎമ്മിന് സാധിച്ചില്ലെന്ന് മാത്രമല്ല കൂടെയുള്ളവരെ പോലും നിലനിര്‍ത്താന്‍ വിടുവായത്തം വിളമ്പിയ ജയരാജന്റെ പാര്‍ട്ടിക്കായില്ലെന്നാണ് അമ്പാടിമുക്കിലെ തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിനും അസഹിഷ്ണുതക്കും ചുട്ട മറുപടിയാണ് പ്രദേശത്തെ വോട്ടര്‍മാര്‍ നല്‍കിയത്. മൂന്നാം സ്ഥാനത്തായ സിപിഎം സ്ഥാനാര്‍ത്ഥി ജാമ്യത്തുക പോലും കിട്ടാതെ നാണംകെട്ട തോല്‍വിയാണ് ഏറ്റുവാങ്ങിയത്.
തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന്റെ ജാള്യതമറക്കാനാണ് അമ്പാടിമുക്കിനെതിരെ ഇപ്പോള്‍ വ്യാജവാര്‍ത്തകള്‍ കെട്ടിച്ചമക്കുന്നത്. അമ്പാടിമുക്ക് ചുവന്നുവെന്ന് ജനങ്ങളോട് നുണപറഞ്ഞ ജയരാജനെ സംബന്ധിച്ചെടുത്തോളം വ്യക്തിപരമായ പരാജയം കൂടിയാണിത്. ഇതിന് പ്രതികാരം തീര്‍ക്കാന്‍ പ്രദേശത്ത് ബോധപൂര്‍വ്വം സംഘര്‍ഷമുണ്ടാക്കാന്‍ സിപിഎം നേതൃത്വം നീക്കം നടത്തുന്നതായാണ് സൂചന. നേരത്തെ ഡിവൈഎഫ്ഐ നേതാവിനെതിരെ ബോംബാക്രമണം നടന്നുവെന്ന വാര്‍ത്ത സൃഷ്ടിച്ച് പ്രദേശത്ത് സംഘര്‍ഷമുണ്ടാക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമം സിപിഎം നേതൃത്വം നടത്തിയിരുന്നു. പകല്‍ സമയത്ത് ബോംബാക്രമണം നടത്തിയെന്നാണ് സിപിഎം നേതൃത്വം അന്ന് പ്രചരിപ്പിച്ചത്. എന്നാല്‍ പരിസരവാസികള്‍ പോലും സ്ഫോടന ശബ്ദം കേട്ടില്ല എന്നതും അക്രമിക്കപ്പെട്ടു എന്ന് പറയപ്പെടുന്നയാള്‍ സ്ഥാലത്ത് പോലുമില്ലായിരുന്നുവെന്നതും സംഭവം കെട്ടിച്ചമച്ചതാണെന്ന് വ്യക്താമാക്കുന്നതായിരുന്നു. സമാധാനം നിലനില്‍ക്കുന്ന പ്രദേശത്തെക്കുറിച്ച് വ്യാജവാര്‍ത്ത വന്നതില്‍ പ്രദേശവാസികള്‍ അസ്വസ്ഥരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: