കൊച്ചി: കൊച്ചിയെ ഏറെ ഇഷ്ടപ്പെട്ടിരുന്ന അശോക് സിംഗാള്‍ജി 2014 മാര്‍ച്ചില്‍ മറൈന്‍ ഡ്രൈവില്‍ നടന്ന ധര്‍മ്മരക്ഷാ സംഗമമാണ് അവസാനമായി കൊച്ചിയില്‍ പങ്കെടുത്ത പൊതുപരിപാടി. മാതാ അമൃതാനന്ദമയി ദേവിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ഒരു വിദേശ വനിത എഴുതിയ പുസ്തകത്തിന്റെ മറവില്‍ അമ്മക്കെതിരെ കേരളത്തില്‍ നടന്ന കുപ്രചരണങ്ങള്ക്കെതിരെയായിരുന്നു ധര്‍മ്മരക്ഷാ സംഗമം.
വിഎച്ച്പിയുടെ നേതൃത്വത്തിലായിരുന്നു എറണാകുളം മറൈന്‍ഡ്രൈവില്‍ ധര്‍മ്മരക്ഷാസംഗമം സംഘടിപ്പിച്ചത്. പതിനായിരകണക്കിന് ആളുകള്‍ പങ്കെടുത്ത പരിപാടിയില്‍ അശോക് സിംഗാള്ജിയാണ് മുഖ്യപ്രഭാഷണം നടത്തിയത്. കേരളത്തില്‍ ഹിന്ദുസമൂഹത്തിനും മഠങ്ങള്‍ക്കും, സന്യാസിവര്യന്മാര്ക്കുമെതിരെ ചില കേന്ദ്രങ്ങളില്‍ നിന്നും തുടര്‍ച്ചയായി ഉണ്ടാകുന്ന അവഹേളനത്തിനും അനീതിക്കുമെതിരെ അന്ന് അദ്ദേഹം ശക്തമായ ഭാഷയില്‍ പ്രതികരിച്ചിരുന്നു.
പേജാവര്‍ മഠാധിപതി സ്വാമി വിശ്വേശ തീര്‍ത്ഥയാണ് ധര്‍മ്മരക്ഷാ സംഗമം ഉദ്ഘാടനം ചെയ്തത്.
വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നതിനായി സിംഗാള്‍ജി നിരവധി തവണ കൊച്ചിയില്‍ എത്തിയിട്ടുണ്ട്. കേരളത്തിലെ ഹിന്ദുസമൂഹത്തെക്കുറിച്ചും സംസ്ഥാനത്ത് വരുന്ന മാറ്റങ്ങളെക്കുറിച്ചും അദ്ദേഹം സസൂക്ഷ്മം നിരീക്ഷിച്ചിരുന്നു. കലൂര്‍ പാവക്കുളത്ത് നിര്‍മ്മിച്ചിരിക്കുന്ന ഹിന്ദുസാംസ്കാരിക നിലയത്തിന് തറക്കല്ലിട്ടത് സിംഗാള്ജിയാണ്. പിന്നീട് കൊച്ചിയില്‍ എത്തുമ്പോള്‍ അദ്ദേഹം ദിവസങ്ങളോളം താമസിച്ചിരുന്നത് പാവക്കുളത്തെ ഹിന്ദു സാംസ്കാരിക നിലയത്തിലായിരുന്നു.
2011ല്‍ കൊച്ചിയില്‍ നടന്ന വിഎച്ച്പി ദേശീയ പ്രതിനിധി സമ്മേളനത്തിലാണ് അശോക് സിംഗാള്‍ അനാരോഗ്യം മൂലം വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്ട്ര വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: