കൊച്ചി: ബെംഗളുരു ബോംബ് സ്ഫോടനക്കേസില്‍ സാക്ഷികളെ സ്വാധീനിക്കാന്‍ തടിയന്റ വിട നസീര്‍ നടത്തിയ നീക്കത്തില്‍ പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിക്കും പങ്കുള്ളതായി സൂചന. ഇതേക്കുറിച്ച് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു. ബെംഗളരു ബോംബ് സ്ഫോടനക്കേസിലെ 31-ാം പ്രതിയാണ് അബ്ദുള്‍ നാസര്‍ മദനി. ഈ കേസിലെ പ്രതിയായ തടിയന്റവിട നസീര്‍ പെരുമ്പാവൂര്‍ സ്വദേശി ഷഹനാസിന് കൈമാറിയ കത്തുകള്‍ സാക്ഷികളെ സഹായിക്കാന്‍ വേണ്ടിയായിരുന്നു.
സാക്ഷിപട്ടികയില്‍ ഉള്ളവരുടെ പേരും അവരെ സ്വാധീനിക്കേണ്ടവരുടെ പേരുകളും നിര്‍ദ്ദേശങ്ങളുമാണ് കത്തിലെ ഉള്ളടക്കം. ബെംഗളരു ബോംബ് സ്ഫോടനക്കേസിലെ സാക്ഷികളെ സ്വാധീനിച്ചാല്‍ അതിന്റെ ഗുണം ലഭിക്കുന്നത് മദനിക്ക് കൂടിയാണ്. തടിയന്റവിട നസീറിന്റെ ആത്മീയ ഗുരുകൂടിയായ മദനിക്ക് വേണ്ടിയാണ് സാക്ഷികളെ സ്വാധീനിക്കാനുള്ള നീക്കം നടത്തുന്നതെന്നാണ് അന്വേഷണ ഏജന്‍സികളുടെ വിലയിരുത്തല്‍. ബെംഗളുരു സ്ഫോടനം മദനിയുടെ നിര്‍ദ്ദേശമനുസരിച്ചാണെന്നും, സ്ഫോടനവുമായി ബന്ധപ്പെട്ട് മദനിഗുഡാലോചന നടത്തിയിരുന്നുവെന്നാണ് മദനിക്കെതിരെയുള്ള കേസ്.
ഈ കേസില്‍ മദനിക്കെതിരെ സാക്ഷി മൊഴിനല്‍കിയ രണ്ട് പേര് നേരത്തെ കൂറ് മാറിയിരുന്നു. മദനിക്ക് വേണ്ടി കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ഇതിനുമുമ്പും പല ശ്രമങ്ങളും നടന്നിട്ടുണ്ട്. സാക്ഷികളെ സ്വാധീനിക്കാന്‍ ഇടപ്പെട്ടതിന്റെ പേരില്‍ മാധ്യമ പ്രവര്‍ത്തക ഷാഹിനക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. ബെംഗളുരു സ്ഫോടനക്കേസിലെ ചില സാക്ഷികളെ ഷഹനാസ് കൂറ് മാറ്റിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഭീഷണിപ്പെടുത്തിയും, പണം നല്‍കിയുമാണ് സാക്ഷികളെ കൂറ് മാറ്റിച്ചത്. കളമശ്ശേരി ബസ് കത്തിക്കല്‍ കേസിലെ സാക്ഷികളെയും സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഈ കേസില്‍ മദനിയുടെ ഭാര്യ സൂഫിയ മദനിയും പ്രതിയാണ്. പോലീസ് കസ്റ്റഡിയിലുള്ള ഷഹനാസിനെ തെളിവെടുപ്പിനായി കൊഴിക്കോട് എത്തിച്ചു. കണ്ണൂരിലും ഇയാളെ തെളിവെടുപ്പിന് കൊണ്ടുപോകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: