ആലപ്പുഴ: പോലീസില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ പ്രതിയായ യുവതി ഹരിപ്പാട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നില്‍ നല്കിയ രഹസ്യമൊഴി പുറത്ത്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ ഹരിപ്പാട്ടെ ക്യാമ്പ് ഓഫീസിലെത്തി കണ്ടിട്ടുണ്ടെന്നും, മന്ത്രിയുടെ ഓഫീസിന്റെ സഹായം ലഭിച്ചിട്ടുണ്ടെന്നുമാണ് മൊഴിയിലുള്ളത്.
തൃക്കുന്നപ്പുഴ പാനൂര്‍ കുറത്തറ വീട്ടില്‍ ശരണ്യ (23)യാണ് കഴിഞ്ഞ ദിവസം അടച്ചിട്ട കോടതിമുറിയില്‍ ഒന്നര മണിക്കൂറിലേറെ സമയമെടുത്ത് മൊഴി നല്‍കിയത്. യൂത്ത് കോണ്‍ഗ്രസ് നേതാവ് നൈസലുമൊന്നിച്ചാണ് രമേശ് ചെന്നിത്തലയെ കണ്ടത്. മന്ത്രിക്കൊപ്പം വേണുവെന്നയാളും ഓഫീസില്‍ ഉണ്ടായിരുന്നു. പിടിയിലായ ശേഷം മന്ത്രിയുടെ പേര് പറയാതിരിക്കാന്‍ ക്രൈംബ്രാഞ്ച് എസ്പി ഭീഷണിപ്പെടുത്തിയതായും മൊഴിയിലുണ്ട്. യുവാക്കള്‍ക്ക് പോലീസില്‍ ജോലി തരപ്പെടുത്തുന്നതിനായി ആഭ്യന്തരമന്ത്രിയുടെ ഓഫീസിലെ സീല്‍ വെച്ച കത്തുകളാണ് ഉപയോഗിച്ചത്.
തൃക്കുന്നപ്പുഴ സ്റ്റേഷനിലെ എസ്ഐ സന്ദീപ് തന്നെ ലൈംഗീകമായി പലദിവസങ്ങളിലും പീഡിപ്പിച്ചു. കസ്റ്റഡിയിലായ തന്നെ കേസുമായി ബന്ധമുള്ള പോലീസ് ഉദ്യോഗസ്ഥരുടെയും ഉന്നതരുടയും പേര് പറയാതിരിക്കുന്നതിനായി കായംകുളം ഡിവൈഎസ്പിയും ചില പോലീസുകാരും ക്രൂരമായി മര്‍ദ്ദിച്ചെന്ന വിവരവും ഇവര്‍ വെളിപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് ഉന്നത കോണ്‍ഗ്രസ്സ് നേതാക്കന്മാരും ചില പോലീസ് ഉദ്യാഗസ്ഥന്മാരും വരും ദിവസങ്ങളില്‍ കുടുങ്ങുമെന്നാണ് സൂചന.
എന്നാല്‍ ആഭ്യന്തരമന്ത്രിയുടെയടക്കം പേരുകള്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് പുറത്തായ സാഹചര്യത്തില്‍ അന്വേഷണം ഇനി കാര്യക്ഷമമായി മുന്നോട്ട് പോകുമോയെന്ന് കണ്ടറിയണം.
പോലീസില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഭവത്തില്‍ ഹരിപ്പാട്, തൃക്കുന്നപ്പുഴ സ്റ്റേഷനുകളുടെ പരിധിയില്‍ യുവതിയ്ക്കെതിരെ ഇരുപതിലധികം കേസ്സുകളുടെ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. ജോലി തട്ടിപ്പില്‍ തൃക്കുന്നപ്പുഴ പോലീസ് സ്റ്റേഷനിലെ ചില പോലീസുകാര്‍ക്കും ബന്ധമുണ്ടെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. കേരളത്തിലെ മുഴുവന്‍ പോലീസ് ക്യാമ്പുകളെപ്പറ്റിയും ശരണ്യയ്ക്ക് അറിയാന്‍ കഴിഞ്ഞത് ചില പോലീസ് ഉദ്യോഗസ്ഥന്മാരുമായുള്ള അടുപ്പമാണെന്ന ആരോപണവും ഉയരുന്നുണ്ട്.
കോണ്‍ഗ്രസിലെ ജനപ്രതിനിധികള്‍ അടക്കം ആരോപണ വിധേയമായ സംഭവം മറ്റൊരു സോളാര്‍ മോഡല്‍ തട്ടിപ്പാകാനാണ് സാദ്ധ്യതയെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: