ശബരിമല: വ്രതവിശുദ്ധിയുടെ വൃശ്ചികപ്പുലരിയില്‍ ശബരിഗിരിനാഥന്റെ തിരുനട തുറന്നു. ഭക്തസാഗരങ്ങളെ സാക്ഷിയാക്കി അയ്യപ്പസ്വാമിക്കുള്ള ആദ്യ നെയ്യഭിഷേകം നടന്നു. വൃശ്ചികം ഒന്നായ ഇന്നലെ പുലര്‍ച്ചെ നാലിന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തില്‍ പുതിയ മേല്‍ശാന്തി എസ്.ഇ. ശങ്കരന് നമ്പൂതിരിയാണ് ശ്രീധര്‍മ്മ ശാസ്താവിന്റെ തിരുനടതുറന്നത്. ഭദ്രദീപം തെളിയിച്ച് ശ്രീകോവിലിനെ പ്രഭാപൂരിതമാക്കിയശേഷം ശ്രീ മഹാഗണപതിക്കും ശ്രീ നാഗരാജാവിനും വിളക്കുവച്ച് ആരാധിച്ചു. തുടര്‍ന്ന് ശ്രീധര്‍മ്മ ശാസ്താവിന് അഷ്ടാഭിഷേകം തന്ത്രി നിര്‍വ്വഹിച്ചു. നിര്‍മ്മാല്യ പൂജയ്ക്കുശേഷം ശ്രീധര്‍മ്മശാസ്താവിന് പുതിയ മേല്‍ശാന്തിയുടെ ആദ്യ നെയ്യഭിഷേകം നടന്നു. അഭിഷേകത്തിന് ഇന്നലെ അഭൂതപൂര്‍വ്വമായ തിരക്കാണ് അനുഭവപ്പെട്ടത്.
പിന്നീട് സോപാനത്തിന് സമീപത്തെ മണ്ഡപത്തില്‍ നടന്ന മഹാഗണപതി ഹോമത്തിന് തന്ത്രി മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഉഷപൂജയ്ക്കുശേഷം ഉച്ചപൂജ നടന്നു. ഉച്ചപൂജയുടെ സ്നാനകാലത്ത് ഈ തീര്‍ത്ഥാടന കാലത്തെ ആദ്യകളഭാഭിഷേകം നടന്നു. കൊല്ലം സ്വദേശി മനോജ്കുമാറിന്റെ വഴിപാടായാണ് കളഭാഭിഷേകം നടന്നത്. കിഴക്കേ മണ്ഡപത്തില്‍ തന്ത്രിയുടെ കാര്‍മ്മികത്വത്തില്‍ കളഭം പൂജിച്ച് തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ശ്രീകോവിലിന് പ്രദക്ഷിണം വച്ച് ബ്രഹ്മകലശം ശ്രീകോവിലിനുള്ളില്‍ എത്തിച്ചാണ് അഭിഷേകം നടത്തിയത്. അഭിഷേകത്തിന് ശേഷം നടയടച്ചു.
വൈകിട്ട് നാലിന് നടതുറന്നതോടെ പെയ്ത ചാറ്റല്‍മഴ ആശങ്ക ഉയര്‍ത്തിയെങ്കിലും പിന്നീട് മാനംതെളിഞ്ഞതൊടെ ഭക്തര്‍ക്ക് ഇത് ആശ്വാസം പകര്‍ന്നു. മണ്ഡല-മകരവിളക്ക് ഉത്സവത്തിന് തുടക്കം കുറിച്ച ആദ്യനാള്‍തന്നെ ശരണവഴികളും സന്നിധാനവും ഭക്തജന സാഗരമായി. ദിവ്യപ്രഭ ചൊരിയുന്ന ശ്രീമണികണ്ഠന്റെ ദര്‍ശന പുണ്യത്താല്‍ ഭക്തര്‍ ആനന്ദ നിര്‍വൃതിയില്‍ ആറാടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: