കൊച്ചി: കൊച്ചി കോര്പ്പറേഷന് മേയറായി സൗമിനി ജെയിനെ തെരഞ്ഞെടുത്തു. ടി.ജെ വിനോദ് ആണ് ഡെപ്യൂട്ടി മേയര്‍. ഡിസിസിയില്‍ നടന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് തീരുമാനം. തെരഞ്ഞെടുപ്പ് ഫലമറിഞ്ഞതിന് പിന്നാലെ കോണ്‍ഗ്രസിനുള്ളില്‍ തുടങ്ങിയ തര്‍ക്കങ്ങള്‍ക്കും ചരടുവലികള്ക്കുമാണ് ഇതോടെ താല്‍ക്കാലിക വിരാമമായത്.
തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ മേയര്‍ സ്ഥാനം എ ഗ്രൂപ്പിനും, ഡെപ്യൂട്ടി മേയര്‍ സ്ഥാനം ഐ ഗ്രൂപ്പിനും നല്കാന് കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ നേരത്തെ തന്നെ ധാരണയായിരുന്നു. തുടക്കത്തില്‍ എ ഗ്രൂപ്പ് മുന്നോട്ട് വച്ച ഒരേ ഒരു പേര് കഴിഞ്ഞ കൗണ്‍സിലില്‍ പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷയായിരുന്ന സൗമിനി ജെയിനിന്റേതായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ ഒന്നാം ഡിവിഷനില്‍ നിന്നും വിജയിച്ച ഷൈനി മാത്യവിന്റെ പേരും സജീവമായി ഉയര്‍ന്നുവന്നു.
ഇതോടെ മേയര്‍സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുമെന്ന് കരുതിയ മുതിര്‍ന്ന കൗണ്‍സിലര്‍ ഡെലീന പിന്‍ഹീറോ ഉള്‍പ്പെടെയുള്ളവര്‍ ലിസ്റ്റിന് പുറത്തായി. മേയര്‍ സ്ഥാനത്തേക്ക് സമുദായാംഗത്തെ പരിഗണിക്കണമെന്ന് ലത്തീന്‍ സമുദായനേതൃത്വവും കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടിരുന്നു. ആദ്യ രണ്ടര വര്‍ഷം ഷൈനി മാത്യുവിനും ശേഷം സൗമിനി ജെയിനിനും അവസരം നല്കുകയെന്നായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ വിവാദവും ആക്ഷേപങ്ങളും ഉയര്‍ന്നതോടെ ഈ തിരുമാനം കെപിസിസി റദ്ദാക്കുകയായിരുന്നു.
ഈ തര്‍ക്കങ്ങള്‍ക്ക് ഒടുവിലാണ് സൗമിനിക്ക് നറുക്ക് വീണത്. നഗരസഭാ ഭരണത്തിലുള്ള പരിചയസമ്പത്താണ് സൗമിനിക്ക് തുണയായത്. മേയര്‍ക്ക് നിശ്ചിതകാലയളവോ, മറ്റ് ഉപാധികളോ നിശ്ചയിച്ചിട്ടില്ലെന്ന് ഡിസിസി പ്രസിഡന്റ് വി.ജെ പൗലോസ് പറഞ്ഞു. സൗഹാര്‍ദപരമായ ചര്‍ച്ചകള്‍ക്കൊടുവിലാണ് സൗമിനി ജെയിനെ മേയറാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ മേയര്‍ സ്ഥാനത്തെ ചൊല്ലി തര്‍ക്കം ഉണ്ടായി. ബഹളം രൂക്ഷമായതോടെ പശ്ചിമ കൊച്ചിയില്‍ നിന്നുള്ള ഐ ഗ്രൂപ്പ് കൗണ്‍സിലര്‍ കെ.ആര് പ്രേംകുമാര്‍ യോഗം ബഹിഷ്കരിച്ചു. കോണ്‍ഗ്രസ് ജനാധിപത്യ സ്വഭാവം നഷ്ടപ്പെടുത്തിയെന്നും നേതൃത്വം എടുത്ത തീരുമാനം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണെന്നും ആരോപിച്ചാണ് പ്രേമകുമാര്‍ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയത്.
കോട്ടയം നഗരസഭയില്‍ കോണ്‍ഗ്രസില്‍ പി.ആര് സോനയാണ് അധ്യക്ഷ. ചങ്ങനാശേരി നഗരസഭയില്‍ യു.ഡി.എഫിലെ സെബാസ്റ്റ്യന്‍ മാത്യു മണമേലാണ് അധ്യക്ഷന്‍. വൈക്കത്ത് സിപിഐയിലെ അനില്‍ ബിശ്വാസാണ് അധ്യക്ഷന്‍. യുഡിഎഫ് വിമതര്‍ എല്‍ഡിഎഫിന് വോട്ടുചെയ്തു. ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയില്‍ എല്‍.ഡി.എഫ് ഭരണം നേടി. സി.പി.എമ്മിലെ ടി.എം റഷീദ് ചെയര്മാന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: