കൊട്ടാരക്കര: മതേതരക്കാര്‍ ന്യൂനപക്ഷതാല്പര്യം നോക്കി തമ്മിലടിയായപ്പോള് നഗരസഭയുടെ കന്നി ചെയര്മാന് സ്ഥാനം സിപിഐക്ക് ലഭിച്ചു. ഒന്നുമറിയാത്ത ഭാവത്തില്‍ മാറി നിന്ന പിള്ളവിഭാഗത്തിനും ന്യൂനപക്ഷസമുദായത്തിന്റെ അക്കൗണ്ടില്‍ വൈസ്ചെയര്‍മാന്‍ സ്ഥാനവും കിട്ടി.
കൂടുതല്‍ സീറ്റുകള്‍ നേടിയ സിപിഎം ആദ്യ രണ്ടുവര്‍ഷവും കളി കര്ട്ടന് പിന്നില്‍ ഇരുന്ന് കാണും. ഇടതു മുന്നണിക്കു ഭൂരിപക്ഷം കിട്ടിയ നഗരസഭയില്‍ രണ്ടുവര്‍ഷം ചെയര്മാന് സ്ഥാനം സിപിഐക്കും മൂന്നുവര്‍ഷം സിപിഎമ്മിനും ലഭിക്കും. വൈസ്ചെയര്‍മാന്‍ സ്ഥാനം ഒന്നരവര്‍ഷം വീതം രണ്ട് പാര്‍ട്ടികളും പങ്കിട്ടെടുക്കും. ചെയര്‍പെഴ്സണ്‍ സ്ഥാനത്തേക്ക് പരിഗണിച്ച മുന്‍ പഞ്ചായത്തംഗവും പാര്‍ട്ടി മെമ്പറും കൂടിയായ ശ്യാമളയമ്മയെ പാര്‍ട്ടിയിലെ ഒരുവിഭാഗം എതിര്‍ക്കുകയായിരുന്നു. മറ്റാരെയെങ്കിലും ചെയര്പെഴ്സണാനായിരുന്നു പാര്‍ട്ടി തീരുമാനം. എന്നാല്‍ കൊല്ലം കോര്പ്പറേഷന് മേയര്‍ സ്ഥാനം നൗഷാദിനു നല്‍കാനുള്ള തീരുമാനം അട്ടിമറിക്കപ്പെട്ടതോടെ കൊട്ടാരക്കര നഗരസഭയില്‍ സിപിഎമ്മിനു ലഭിക്കുന്ന ചെയര്‍പെഴ്സണ്‍ സ്ഥാനം മുസ്ലീം വിഭാഗത്തില്‍പ്പെട്ടവര്‍ക്കു നല്‍കണമെന്ന് ജില്ലാ നേതൃത്വം നിര്‍ദ്ദേശിച്ചു. ശാസ്താംമുകള്‍ വാര്‍ഡില്‍ നിന്നും വിജയിച്ച ഷംലയ്ക്കു ചെയര്‍പേഴ്സണ്‍ സ്ഥാനം നല്‍കണമെന്നാണ് നിര്‍ദ്ദേശം ഉണ്ടായത്. ഇതിനെ കൊട്ടാരക്കരയിലെ പ്രമുഖവിഭാഗം എതിര്‍ത്തതോടെ തര്‍ക്കം മൂത്തു.
കേരളാ കോണ്‍ഗ്രസ്(ബി) അഗം എ.ഷാജു വൈസ് ചെയര്‍മാനാകുമെന്ന് ഉറപ്പായതോടെ ആദ്യ ചെയര്‍പേഴ്സണ്‍ സ്ഥാനം സിപിഎമ്മിന് ഏറ്റെടുക്കാന്‍ കഴിയാത്ത അവസ്ഥയായി.
ചെയര്‍പേഴ്സണും വൈസ് ചെയര്‍മാനും ഒരേ സമുദായത്തില്പെട്ടവരാകുന്നത് വലിയ പ്രതിഷേധത്തിനിടയാക്കുമെന്ന് നേതാക്കള്‍ തുറന്നുപറഞ്ഞു. തുടര്‍ന്നാണ് സിപിഐക്ക് ആദ്യം ചെയര്‍പേഴ്സണ്‍ സ്ഥാനം നല്കാന് തീരുമാനമായത്. ഇതിനിടയില്‍ പ്രശ്നങ്ങള്‍ പരിഹരിക്കാമെന്നാണ് നേതൃത്വം കണക്കാക്കുന്നത്. പ്രമുഖ നേതാക്കള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വൈസ് ചെയര്മാന് സ്ഥാനം കേരളാ കോണ്‍ഗ്രസ്(ബി)ക്കു നല്‍കുന്നതോടെ രണ്ട് മുന്‍ ഏരിയാസെക്രട്ടറിമാര്‍ ഉള്‍പ്പെടുന്ന നേതാക്കന്മാര് കാഴ്ചക്കാരായി ഇരിക്കേണ്ടിവരുമെന്നതും സിപിഎമ്മില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: