1951-ല്‍ ആരംഭിച്ച ചിന്മയപ്രസ്ഥാനത്തിന്റെ 50-ാം വാര്‍ഷികം 2001-ല്‍ മുംബെയില്‍ ആഘോഷിക്കപ്പെട്ടു. ആഗോളതലത്തില്‍ ചിന്മയഭക്തന്മാരുടെ ആദ്യ സമ്മേളനമായിരുന്നു 2001 ഡിസംബര്‍ 25 മുതല്‍ 31 വരെ മുംബൈയില്‍ നടന്നത്. സ്വാമി ചിന്മയാനന്ദന്റെ ആത്മീയപ്രഭാവം അപ്പോഴും മിഷന്റെ പ്രവര്‍ത്തനങ്ങളെ സജീവം നയിച്ചുകൊണ്ടിരുന്നു എന്നതിനുള്ള തെളിവായിരുന്നു ആ സമ്മേളനം.
അത്രത്തോളം അച്ചടക്കത്തോടും കാര്യക്ഷമതയോടും കൂടിയാണ് ഓരോ പരിപാടിയും നടത്തപ്പെട്ടത്. അതിനുമുമ്പായി മിഷന്റെ അതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും, 50-ാം വാര്‍ഷികത്തിന്റെ പരിപാടികള്‍ ആസൂത്രണം ചെയ്യുവാനുമായി, 1998 ജൂലായ് 27 മുതല്‍ ആഗസ്റ്റ് 3 വരെ നീണ്ടുനിന്ന വിപുലമായ ഒരാലോചനായോഗം സ്വാമി തേജോമയാനന്ദയുടെ അധ്യക്ഷതയില്‍ കൂടുകയുണ്ടായി. സിദ്ധബാരിയിലെ സാന്ദീപനി ആശ്രമമായിരുന്നു വേദി. അദ്ദേഹത്തിന്റെ കൃതികളിലൂടെ, എണ്ണമറ്റ ഓഡിയോ വീഡിയോ സിഡികളിലൂടെ സ്വാമി ചിന്മയാനന്ദ ഇന്നും നമ്മേളാടൊപ്പമുണ്ട്. അതിലുമുപരി അദ്ദേഹത്തിന്റെ ശിഷ്യരും ഭക്തരുമായ ആയിരക്കണക്കിനാളുകളുടെ ഹൃദയക്ഷേത്രങ്ങളിലും ഒളിമങ്ങാത്ത ശോഭയോടെ അദ്ദേഹം കുടികൊള്ളുന്നു.
… അദ്ദേഹത്തിന്റെ ആത്മാവ് ഇന്നുമുണ്ട്, നമ്മോടൊപ്പം, ആഫ്രിക്കന്‍ മരുഭൂമിയുടെ നടുവിലെവിടേയോ ഒരു കൊച്ചു ബാലവിഹാറായി,
… മഹാസമുദ്രങ്ങളെ ധൈര്യപൂര്‍വ്വം തരണം ചെയ്തു മുന്നേറുന്ന ഒരു ചെറുകപ്പലിലെ, തനിക്കു ലഭിച്ചിട്ടുള്ള അറിവ് സഹപ്രവര്‍ത്തകരുമായി പങ്കുവെക്കുന്ന യുവനാവികന്റെ ഹൃദയത്തില്‍,… സ്വാമിജി പഠിപ്പിക്കാറുള്ളതുപോലെ ശാസ്ത്രത്തെയും മതത്തേയും എങ്ങനെ സമന്വയിപ്പിക്കാമെന്ന് തന്റെ സഹപ്രവര്‍ത്തകര്‍ക്ക് ബോദ്ധ്യപ്പെടുത്തിക്കൊടുക്കുന്ന സമുന്നതനായ ശാസ്ത്രജ്ഞന്റെ തീഷ്ണ ബുദ്ധിയില്‍,
…. ചിന്മയ വൃദ്ധസദനത്തിലെ തന്റെ അവസാനനാളുകളില്‍ സ്വന്തം ജീവിതത്തിന് പുതിയൊരു അര്‍ത്ഥവും ലക്ഷ്യവും കണ്ടെത്താന്‍ സാധിച്ച നിസ്സഹായയായ വൃദ്ധയുടെ ഏകാന്തഹൃദയത്തില്‍,… ആയിരമായിരം ആളുകളെ മനുഷ്യരായി ജീവിക്കാനും, മനുഷ്യരായി പെരുമാറാനും അതേസമയം ദൈവീകമായൊരു ലക്ഷ്യം മുന്നില്‍ കാണാനും പ്രചോദനമേകിക്കൊണ്ടിരിക്കുന്ന സ്വാമിജിയുടെ അനേകമനേകം ശിഷ്യന്മാരുടെ ചുണ്ടുകളില്‍,… സ്വാമിജിയുടെ ശ്രേഷ്ഠമായ ജീവിതവും പ്രവൃത്തികളും തങ്ങളുടെ മനസ്സിനെ സ്പര്‍ശിച്ചില്ലായിരുന്നുവെങ്കില്‍, സ്വന്തം ചുറ്റുവട്ടത്തിനപ്പുറത്തുള്ള സമൂഹത്തെക്കുറിച്ച് തീര്‍ച്ചയായും ചിന്തിക്കുകയില്ലായിരുന്നു എന്നു തുറന്നു സമ്മതിക്കുന്ന എത്രയോപേര്‍ ഇന്ന് സ്വന്തം സമ്പത്തുകൊണ്ടും, സ്നേഹംകൊണ്ടും സാമൂഹ്യസേവനം നിസ്വാര്‍ത്ഥമായി നിര്‍വഹിക്കുന്നു. അങ്ങിനെയുള്ളവരുടെ കൈകളില്‍…. ഹൃദയങ്ങളില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: