എടത്വാ: അമ്പലപ്പുഴ തിരുവല്ല റോഡു തകര്‍ന്നത് ശബരിമല തീര്‍ത്ഥാടകര്‍ക്ക് ദുരിതമായി. കുടിവെള്ളപൈപ്പിന്റെ പേരിലാണ് റോഡ് വെട്ടിപ്പൊളിച്ചിട്ടത്. ആദ്യം കുഴിയെടുക്കുകയും പിന്നീട് അത് മൂടുകയും ചെയ്ത റോഡാണ് തീര്‍ത്ഥാടനം ആരംഭിച്ചതോടെ വീണ്ടും കുഴിച്ചു തുടങ്ങിയത്.
അമ്പലപ്പുഴ മുതല്‍ ചക്കുളം വരെയുള്ള റോഡുകളാണ് യാതൊരു മാനദണ്ഡങ്ങളുമില്ലാതെ കുഴിച്ചതിനെത്തുടര്‍ന്ന് തകര്‍ന്നത്. ഇതുവഴി വടക്കന്‍ കേരളത്തില്‍ നിന്നും അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ദര്‍ശനം നടത്തി ശബരിമലയ്ക്കുപോകുന്ന ആയിരക്കണക്കിനു വാഹനങ്ങള്‍ എത്താതിരിക്കാനും ചക്കുളത്തുകാവു പൊങ്കാല അട്ടിമറിക്കാനുമുള്ള ഗുഢതന്ത്രത്തിന്റെ ഭാഗമാണെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
ഏതാനും മാസം മുമ്പ് തകഴിയില്‍ റോഡു തകര്‍ത്തതിനെതിരെ ബിജെപി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ കക്ഷികള്‍ റോഡ് ഉപരോധിച്ചിരുന്നു. പതിനഞ്ചു ദിവസത്തിനുള്ളില്‍ റോഡുനിര്‍മ്മാണം പൂര്‍ത്തീകരിക്കുമെന്ന് ജനങ്ങള്‍ക്ക് അധികൃതര്‍ ഉറപ്പുനല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ പ്രഖ്യാപനമല്ലാതെ മറ്റൊന്നുമുണ്ടായില്ല. മാസങ്ങള്‍ കഴിഞ്ഞിട്ടും റോഡുനിര്‍മ്മാണം പൂര്‍ത്തീകരിക്കുകയോ റോഡു കുഴിക്കുന്നത് നിര്ത്തവയ്ക്കുകയോ ചെയ്യുന്നതിന് അധികൃതര്‍ നടപടി സ്വീകരിച്ചില്ല.
ഈ സാഹചര്യം നിലനില്‍ക്കെയാണ് വീണ്ടും മണ്ഡലമാസക്കാലം ലക്ഷ്യമിട്ട് ഗൂഢതന്ത്രം മെനഞ്ഞ് റോഡുകുഴിച്ചത്. ഇതോടെ അമ്പലപ്പുഴയെത്തി ശബരിമലയ്ക്കു പോകുന്ന ആയിരക്കണക്കിനു വലതും ചെറുതുമായ വാഹനങ്ങള്‍ക്കും കെഎസ്ആര്‍ടിസി ബസുകള്‍ക്കും ഗതാഗതം നിഷേധിച്ചിരിക്കുകയാണ്. ഇതിനു പിന്നില്‍ മറ്റെന്തോ ഗൂഢതന്ത്രമുണ്ടെന്നു സംശയിക്കപ്പെടുന്നതായി ആക്ഷേപവും ഉയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: