കോട്ടയം: കോളിളക്കം സൃഷ്ടിച്ച കടയനിക്കാട് ഗോപകുമാര്‍ വധക്കേസിലെ രണ്ടാം പ്രതിയും ഗോപകുമാറിന്റെ സഹോദരനുമായ കടയനിക്കാട് കള്ളിക്കല്‍ വീട്ടില്‍ ഉണ്ണികൃഷ്ണന് (37) കോട്ടയം ജില്ലാ ജഡ്ജി കെ.പി.പ്രസന്നകുമാരി ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.
കേസിലെ ഒന്നാം പ്രതി റാന്നി മോതിരവയല്‍ തുണ്ടിയില്‍ ബിനുരാജിന് (30) അഞ്ചു വര്‍ഷം തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കേസിലെ മൂന്നാം പ്രതിയും കൊല്ലപ്പെട്ട ഗോപകുമാറിന്റെ ബന്ധുവുമായ കടയനിക്കാട് കോത്തലപ്പടി വീട്ടില്‍ (41) ബിജുവിനെ തെളിവുകളുടെ അഭാവത്തില്‍ കഴിഞ്ഞ ദിവസം കോടതി വെറുതെ വിട്ടിരുന്നു.
2007 നവംബര്‍ 30 നാണു കേസിനാസ്പദമായ സംഭവം. സ്വത്ത് ഭാഗം വച്ചതിലെ തര്‍ക്കവും ഗോപകുമാറിനോട് അനുജന് ഉണ്ണികൃഷ്ണനും ബിജുവിനുമുണ്ടായിരുന്ന വിരോധം മൂലം ഗോപകുമാറിനെ കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന് കേസ്. പ്രതികള്‍ ഗോപകുമാറിനെ വീട്ടുമുറ്റത്തു വച്ചു ശ്വാസംമുട്ടിച്ചു കൊന്ന ശേഷം ചാക്കിലാക്കി ആദ്യം ചെളിക്കുഴി വനത്തില്‍ കുഴിച്ചിടുകയും പിന്നീട് പുറത്തെടുത്തു കത്തിക്കുകയും ചെയ്യുകയായിരുന്നു.
കോട്ടയം ഡിവൈ എസ്.പിയായിരുന്ന പി.കെ.മധു മറ്റൊരു കേസ് അന്വേഷണത്തിനിടെ കേസിലെ ഒന്നാം പ്രതിയും നിരവധി കേസുകളിലെ പ്രതിയുമായിരുന്ന ബിനുരാജിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തതാണ് ഈ കേസില്‍ വഴിത്തിരിവായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: