തിരുവനന്തപുരം: കേരളത്തില്‍ അരങ്ങേറിയ ആഭാസ സമരങ്ങളുടെ സുത്രധാരനും സഹധര്‍മ്മിണിയും പെണ്‍വാണിഭ കേസില്‍ അറസ്റ്റിലായ സാഹചര്യത്തില്‍ ചുംബന സമരത്തിന്റെ അംബാസിഡര്‍മാരായി പ്രവര്‍ത്തിച്ച എസ്എഫ്ഐ ഡിവൈഎഫ്ഐ നേതാക്കള്‍ മറുപടി പറയണമെന്ന് എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി ആര്. അശ്വിന് ആവശ്യപ്പെട്ടു.
അസാംസ്കാരിക പ്രവര്‍ത്തനങ്ങളെ സാംസ്കാരിക മൂടുപടം ഇടാനുള്ള ഇടതു ബുദ്ധിജീവികളുടെ ശ്രമം വെളിച്ചത്തു വന്നിരിക്കുകയാണ്. ജനപ്രതിനിധികളായിരുന്ന പല നേതാക്കന്മാരും ചുംബന സമരത്തെ പിന്തുണച്ചത് കേരളം മറന്നിട്ടില്ല. സാംസ്കാരിക കേരളത്തിന്റേ നേരവകാശം തങ്ങള്‍ക്കാണെന്ന് പറയുന്ന ചില സിനിമാ കലാ സാംസ്കാരിക പ്രവര്‍ത്തകരുടെയും സ്ഥിതി വ്യത്യസ്തമായിരുന്നില്ല.
കേരളീയ സമൂഹത്തോടും അമ്മ പെങ്ങന്മാരോടും ഇക്കൂട്ടര്‍ മാപ്പുപറയണം. എബിവിപിയും ദേശീയ പ്രസ്ഥാനങ്ങളും ഈ സമരത്തെ സംബന്ധിച്ച് ഉയര്‍ത്തിയ ആശങ്കകള്‍ വാസ്തവമാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും അശ്വിന് പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: