കൊച്ചി: ഓണ്‍ലൈന്‍ പെണ്‍വാണിഭസംഘത്തെ കുടുക്കുന്നതിനായി പോലീസ് സംഘം നെടുമ്പാശ്ശേരിയില്‍ ഒരുക്കിയ വലയില്‍ നിന്നും മൂന്നു പേര് രക്ഷപ്പെട്ടു. ചൊവ്വാഴ്ച രാത്രി നടത്തിയ റെയ്ഡിനിടെ പോലീസിനെ വാഹനമിടിപ്പിച്ചു തെറിപ്പിച്ചാണ് മൂന്നംഗ സംഘം കടന്നുകളഞ്ഞത്. രാഹുല്‍ പശുപാലനും ഭാര്യ രശ്മിയുമടക്കം ആറു പേരെ പിടികൂടിയതിനു ശേഷമാണ് മറ്റൊരു സംഘത്തെ പിടികൂടുന്നതിനായി ക്രൈംബ്രാഞ്ച് സംഘം നെടുമ്പാശ്ശേരിയില്‍ റോഡരികില്‍ നിലയുറപ്പിച്ചത്.
വിമാനത്താവളത്തില്‍ നിന്നും കാലടി ഭാഗത്തേക്കുള്ള റോഡില്‍ ഒരു ആഡംബര ഹോട്ടലിന്റെ മുന്നിലായാണ് ഇടപാടുകാരെന്ന വ്യാജേന പോലീസ് സംഘം നിലയുറപ്പിച്ചിരുന്നത്. ഫോണില്‍ ബന്ധപ്പെട്ടതനുസരിച്ച് രണ്ടു യുവതികളെയും കൊണ്ട് ആള്‍ട്ടോ കാറിലാണ് ഇടനിലക്കാരന് സ്ഥലത്തെത്തിയത്. എന്നാല്‍ കാറിനടുത്തേക്കെത്ത് മഫ്തിയിലെത്തിയ പോലീസിന്റെ നീക്കങ്ങളില്‍ സംശയം തോന്നിയ ഇയാള്‍ പെട്ടെന്നു തന്നെ കാറോടിച്ച് കടന്നുകളയുകയായിരുന്നു.
കാര്‍ ദേഹത്തിടിച്ച് ക്രൈംബ്രാഞ്ച് എസ്.ഐ. കെ.ജെ ചാക്കോയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇദ്ദേഹത്തെ ഉടന്‍ തന്നെ അങ്കമാലി എല്‍.എഫ്. ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈയില്‍ നിന്നുള്ള രണ്ടു മോഡലുകളെയാണ് ഇടനിലക്കാരന് കാറില്‍ കൊണ്ടുവന്നതെന്ന് കണ്ടെത്തിയതായും കാറുടമയെ തിരിച്ചറിഞ്ഞതായും അന്വേഷണസംഘം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: