ചാലോട്: കൂടാളി പഞ്ചായത്ത് പ്രസിഡണ്ട് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഎമ്മിലെ അഭിപ്രായഭിന്നത പിളര്‍പ്പിലേക്ക്. സിപിഎം ഏരിയാ കമ്മറ്റിയംഗവും കുരാരി വാര്‍ഡില്‍ നിന്ന് പഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത കെ.കെ.കുഞ്ഞിക്കണ്ണനെ പഞ്ചായത്ത് പ്രസിഡണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്തെത്തിയതാണ് അഭിപ്രായ ഭിന്നതക്ക് വഴിയൊരുക്കിയത്. പാര്‍ട്ടി ജില്ലാ കമ്മറ്റിയും ഏരിയാ കമ്മറ്റിയും ഡിവൈഎഫ്ഐ നേതാവായ നൗഫലിനെ പ്രസിഡണ്ടായി പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് പട്ടാന്നൂരിലെ രണ്ട് പാര്‍ട്ടി ലോക്കല്‍ കമ്മറ്റികള്‍ കുഞ്ഞിക്കണ്ണനു വേണ്ടി രംഗത്തെത്തിയത്. പ്രശ്നം പരിഹരിക്കാന്‍ ജില്ലാ സെക്രട്ടറി പി.ജയരാജന് ഉള്‍പ്പെടെ ശക്തമായ ഇടപെടലുകള്‍ നടത്തിയെങ്കിലും ഇന്നലെ രാത്രി വൈകിയും കൊളപ്പയിലെ ഒരുവിഭാഗം പ്രവര്‍ത്തകര്‍ കുഞ്ഞിക്കണ്ണനെ പ്രസിണ്ടാക്കണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ്. പ്രശ്നത്തിന്റെ പേരില്‍ പാര്‍ട്ടി അംഗങ്ങള്‍ തമ്മില്‍ കൊളപ്പ ടൗണില്‍ ഇന്നലെ പരസ്പരം ശക്തമായ വാക്കേറ്റവും നടന്നു. കൂടാതെ കുഞ്ഞിക്കണ്ണനെ അനുകൂലിച്ചുകൊണ്ട് നിരവധി പോസ്റ്ററുകളും ബോര്‍ഡുകളുമാണ് മേഖലയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഞങ്ങള്‍ കണ്ണേട്ടനോടൊപ്പം, കണ്ണേട്ടന്റെ പ്രവര്‍ത്തനങ്ങളെ മറക്കാനാവുമോ, മാര്‍ക്സിസ്റ്റുകാര്‍ക്ക് കണ്ണേട്ടനെ മറക്കാനാവുമോ തുടങ്ങി വിവിധ മുദ്രാവാക്യങ്ങളാണ് പോസ്റ്ററുകളില്‍ ഉടനീളം രേഖപ്പെടുത്തിയിരിക്കുന്നത്. കുഞ്ഞിക്കണ്ണനെ പ്രസിഡണ്ടാക്കണമെന്നാവശ്യപ്പെട്ട് മേഖലയിലെ പ്രവര്‍ത്തകര്‍ പ്രശ്നങ്ങള്‍ ആരംഭിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ജില്ലാ സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉന്നത നേതാക്കള്‍ കൊളപ്പയിലെത്തിയിരുന്നു. എന്നാല്‍ കുഞ്ഞിക്കണ്ണനെ പ്രസിഡണ്ടാക്കുന്നതില്‍ കവിഞ്ഞ് മറ്റൊന്നും അംഗീകരിക്കാന്‍ തയ്യാറല്ലെന്ന് ചൂണ്ടിക്കാട്ടി പ്രവര്‍ത്തകര്‍ നേതാക്കളെ മണിക്കൂറുകളോളം തടഞ്ഞുവെച്ചിരുന്നു. അതിനിടെ കൊളപ്പയില്‍ പ്രവര്‍ത്തിക്കുന്ന ലോക്കല്‍ കമ്മറ്റി ഓഫീസ് മട്ടന്നൂരിലേക്ക് മാറ്റിയെന്ന രീതിയില്‍ ഓഫീസ് പരിസരത്ത് നോട്ടീസ് പതിച്ചിട്ടുണ്ട്. ഇതും ഗ്രൂപ്പ് പോരിന്റെ ഭാഗമാണെന്നാണ് സൂചന. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ തയ്യാറാവാത്ത നേതൃത്വത്തിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ഇന്ന് നടക്കുന്ന പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ കെകെ.കുഞ്ഞിക്കണ്ണനെ മത്സരിപ്പിക്കാനുളള ഉറച്ച തീരുമാനത്തിലാണ് ഇയാളെ അനുകൂലിക്കുന്ന വിഭാഗം. കുഞ്ഞിക്കണ്ണന് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെടാത്ത പക്ഷം രണ്ട് ലോക്കല്‍ കമ്മറ്റികള്‍ക്ക് കീഴിലുള്ള 150 ഓളം പേര് പാര്‍ട്ടി മെമ്പര്‍ഷിപ്പ് ഉപേക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: