കണ്ണൂര്‍: കണ്ണൂര്‍ കോര്പ്പറേഷന് ഭരണം യുഡിഎഫിന് നഷ്ടമാവാന്‍ വഴിയൊരുക്കിയത് കെ.സുധാകരന്റെ ഏകാധിപത്യത്തിനേറ്റ തിരിച്ചടി. പരാജയത്തിനുത്തരവാദി സുധാകരനുള്പ്പെടുന്ന കണ്ണൂരിലെ നേതാക്കളാണെന്നും പാര്‍ട്ടിയിലെ ഏകാധിപത്യം അവസാനിപ്പിക്കാന്‍ നേതൃത്വം തയ്യാറാകണമെന്നുമുളള ശക്തമായ ആവശ്യവുമായി എ ഗ്രൂപ്പ് നേതാക്കള്‍ രംഗത്തെത്തി.തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിനേ തുടര്‍ന്നുണ്ടായ തര്‍ക്കങ്ങള്‍ മേയര്‍,ചെയര്മാന് സ്ഥാനങ്ങളിലേക്കുളള തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് ജില്ലയില്‍ പിളര്‍പ്പിലേക്ക് നീങ്ങുന്ന സാഹചര്യമാണ് സംജാതമായിരിക്കുന്നത്. മുസ്ലീം ലീഗ് നേതൃത്വവും കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തെറ്റായ നടപടികളില്‍ തങ്ങള്‍ക്കുളള അഭിപ്രായ വിത്യാസം കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കളെ അറിയിച്ചതായി അറിയുന്നു മേയര്‍ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുമ്പേ കോണ്‍ഗ്രസിന്റെ കോര്‍പ്പറേഷനിലെ പരാജയത്തേ കുറിച്ച് പി.രാമകൃഷ്ണനും കെ.സുധാകരനും നേര്‍ക്കു നേര് വാക്ക് പോരുകള്‍ ആരംഭിച്ചിരുന്നു. മേയര്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ ഇന്ന് കോണ്‍ഗ്രസിന്റെ പരാജയവുമായി ബന്ധപ്പെട്ട ചില വെളിപ്പെടുത്തലുകള്‍ നടത്തുമെന്ന് ഇന്നലെ കെ.സുധാകരന് പ്രഖ്യാപച്ചിട്ടുണ്ട്. കോണ്‍ഗ്രസിനെതിരെ വിമത സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്തെത്താനും രാഗേഷ് പാര്‍ട്ടിക്കെതിരായ നടപടിയെടുക്കാനും കാരണം എ ഗ്രൂപ്പ് നേതാക്കളാണെന്ന സൂചനകളാണ് വെളിപ്പെടുത്താന്‍ പോകുന്ന കാര്യങ്ങളിലുളളതെന്നറിയുന്നു. പുതിയ വെളിപ്പെടുത്തലുകളോടെ കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് കൂടുതല്‍ രൂക്ഷമാക്കുമെന്നും ഇത് പിളര്പ്പിലോളം കാര്യങ്ങളെത്തിക്കുമെന്നുമാണ് സൂചന. മേയര്‍ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനനുകൂലമായി വോട്ടു ചെയ്ത രാഗേഷ് തന്റെ ഒമ്പത് ആവശ്യങ്ങള്‍ കെപിസിസി നേതൃത്വത്തിന് മുമ്പാകെയുള്പ്പെടെ നല്‍കിയിരുന്നുവെങ്കിലും ഒന്നുപോലും പരിഗണിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകാഞ്ഞതിനെ തുടര്‍ന്നാണ് കണ്ണൂരിലെ ഭരണം യുഡിഎഫിന് നഷ്ടമായത്. കെ.സുധാകരന്റെ ശക്തമായ നിലപാടുകളാണ് രാഗേഷിന്റെ ആവശ്യങ്ങള്‍ നിരസിക്കപ്പെടാന്‍ കാരണമെന്ന് ജില്ലയിലെ എ ഗ്രൂപ്പ് നേതൃത്വം ഉള്‍പ്പെടെ പറയുന്നു. അതുകൊണ്ടുതന്നെ ഇക്കാര്യങ്ങളെല്ലാം വരും ദിസങ്ങളില്‍ കോണ്‍ഗ്രസ്സിനകത്തെ ഗ്രൂപ്പ് പോരിന് കൂടുതല്‍ ശക്തിപകരുമെന്നുറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: