കണ്ണൂര്‍: കണ്ണൂര്‍ കോര്പ്പറേഷന് ഭരണം നഷ്ടമായതോടെ അന്ത്യമായത് 50 വര്‍ഷത്തെ യുഡിഎഫ് അപ്രമാദിത്വം. 1965 ല്‍ നിലവില്‍ വന്ന കണ്ണൂര്‍ നഗരസഭ രൂപീകൃതമായതു മുതല്‍ യുഡിഎഫ് ഭരണം നടത്തി വരികയായിരുന്നു. ഇത്തവണ കോര്പ്പറേഷന് ആയി ഉയര്‍ത്തപ്പെട്ടതോടെ ഭരണം നഷ്ടമായത് യുഡിഎഫിന് കനത്ത തിരിച്ചടിയായി മാറിയിരിക്കുകയാണ്. മാറി മാറി നഗരസഭാ ഭരണം കയ്യാളിയ മുസ്ലീം ലീഗിനും കോണ്‍ഗ്രസിനുമാണ് ഭരണ നഷ്ടം ഏറ്റവും വലിയ നഷ്ടമുണ്ടാക്കിയിരിക്കുന്നത്. കോണ്‍ഗ്രസിലെ വിമത പ്രശ്നങ്ങളാണ് ഭരണ നഷ്ടത്തില്‍ കലാശിച്ചത്. സംസ്ഥാന ഭരണം ഉപയോഗിച്ച് യുഡിഎപിനനുകൂലമായി അതിര്‍ത്തികള്‍ നിര്‍ണ്ണയിച്ച് കോര്പ്പറേഷന് രൂപീകരിച്ചിട്ടും തമ്മിലടി കാരണം ഭരണം എല്‍ഡിഎഫിന്റെ കൈകളില്‍ എത്തിക്കുകയായിരുന്നു. 35 ഓളം വാര്‍ഡുകളില്‍ യുഡിഎഫ് വിജയം ഉറപ്പിച്ചിരുന്ന എല്‍ഡിഎഫ് നേതൃത്വത്തെ പോലും ഞെട്ടിക്കുന്ന വിജയമാണ് കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്കുണ്ടായത്. ഇരു മുന്നണികള്‍ക്കും തുല്യ സീറ്റ് വീതം ലഭിച്ചിട്ടും വിമതന്റെ സഹായത്തോടെ ഭരണം എല്‍ഡിഎഫിന് അനുകൂലമാവുകയായിരുന്നു. യുഡിഎഫ് നേതാക്കളും കെപിസിസി ഉപസമിതി നേതാക്കളുമുള്‍പ്പെടെ അവസാന നിമിഷം വരെ എല്ലാ അടവുകളും പ്രയോഗിച്ച് നോക്കിയിരുന്നുവെങ്കിലും വിമതനായി ജയിച്ചു വന്ന രാഗേഷ് തന്റെ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുകയും എല്‍ഡിഎഫ് മേയര്‍ സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യുകയുമായിരുന്നു.
കഴിഞ്ഞ 50 വര്‍ഷക്കാലമായി ലീഗും കോണ്‍ഗ്രസും ചേര്‍ന്ന് ഏകാധിപത്യ ഭരണം നടത്തി വരികയായിരുന്നു. കണ്ണൂരിനൊപ്പവും അതിനുശേഷവും രൂപം കൊണ്ട സംസ്ഥാനത്തെ പല നഗരങ്ങളും വികസന രംഗത്ത് വന്‍ കുതിച്ചു ചാട്ടം നടത്തിയപ്പോള്‍ യുഡിഎഫ് ഭരണത്തില്‍ കണ്ണൂര്‍ നഗരം ഉള്‍പ്പെടുന്ന നഗരസഭാ പരിധിയില്‍ വികസനം ഇന്നും അന്യം നില്‍ക്കുകയാണ്. വികസന പിന്നോക്കാവസ്ഥ തെരഞ്ഞെടുപ്പില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നുവെങ്കിലും യുഡിഎഫിനകത്തെ അനൈക്യമാണ് മുന്നണിയുടെ സമ്പൂര്‍ണ്ണ പരാജയത്തിന് വഴിയൊരുക്കിയത്. നഗരത്തില്‍ അനധികൃത നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് അനുമതി നല്‍കിയും സ്വന്തക്കാര്‍ക്ക് കൈയ്യയച്ച് അനധികൃതമായി സഹായങ്ങള്‍ നല്‍കിയും കുടിവെളളം, റോഡ്, ഗതാഗത കുരുക്ക് എന്നീ അടിസ്ഥാന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിലും മാറി മാറി ഭരിച്ച കണ്ണൂര്‍ നഗരസഭയിലെ യുഡിഎഫ് ഭരണസമിതികള്‍ തികഞ്ഞ അലംഭാവം കാട്ടിവരികയായിരുന്നു. നഗരഭരണത്തില്‍ ശക്തമായ സ്വാധീനമുണ്ടായിരുന്ന മുസ്ലീം ലീഗ് ഭരണം നിയന്ത്രിക്കുന്ന സാഹചര്യമാണ് നിലവിലുണ്ടായിരുന്നത്.
ഇതിനെല്ലാം അന്ത്യമായെങ്കിലും ഇതിലുവലിയ കക്ഷികളുടെ കൈകളിലാണ് ഭരണം എത്തിച്ചേര്‍ന്നിരിക്കുന്നത്. കോര്പ്പറേഷന് ഭരണം വീണു കിട്ടിയ എല്‍ഡിഎഫിന്റെ സ്ഥിതി ഭരണ കാര്യത്തില്‍ ഇതിലും പരിതാപകരമാണ്. കാലങ്ങളായി എല്‍ഡിഎഫ് ഭരിക്കുന്ന ചേലോറ, എളയാവൂര് എന്നിവിടങ്ങളിലും ജില്ലയില്‍ എല്‍ഡിഎഫ് ഭരിച്ച പഞ്ചായത്തുകളിലെ വികസന പിന്നോക്കാവസ്ഥ തന്നെ കണ്ണൂരിന്റെ ഭരണത്തിലും സംഭവിക്കുമെന്ന ആശങ്കയും നിലവില്‍ക്കുന്നുണ്ട്. ഒരു കാലിലെ മന്ത് മറ്റൊരു കാലിലേക്ക് മാറ്റപ്പെട്ടതു പോലെയാണ് യുഡിഎഫില്‍ നിന്നും നഗരഭരണം എല്‍ഡിഎഫിന് ലഭിച്ചപ്പോള്‍ ജനങ്ങള്ക്കുണ്ടാകാന് പോകുന്ന അനുഭവമെന്നാണ് പൊതുസംസാരം.
കണ്ണൂര്‍ നഗസഭയോട് പള്ളിക്കുന്ന്, പുഴാതി, എളയാവൂര്, ചേലോറ, എടക്കാട് എന്നീ പഞ്ചായത്തുകള്‍ കൂട്ടിച്ചേര്‍ത്താണ് കോര്പ്പറേഷന് രൂപീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: