പാനൂര്‍: പാനൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മുഖത്തടി. മുസ്ലീംലീഗ് വിമതന് വി.ഹാരിസ് യുഡിഎഫിലേക്ക്. നഗരസഭ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മുസ്ലീംലീഗ് വിമതനെയടക്കം സ്വന്തം അക്കൗണ്ടിലാക്കി 14 അംഗങ്ങളെ വിജയിപ്പിച്ചതായി പ്രഖ്യാപിച്ചിരുന്നു. പേരും േഫാട്ടോയും പാര്‍ട്ടി പത്രത്തില്‍ നല്‍കുകയും ചെയ്തു. എന്നാല്‍ സിപിഎമ്മിന് കനത്തപ്രഹരമേകി വി.ഹാരിസ് ചെയര്‍പേഴ്സണ്‍ വോട്ടെടുപ്പില്‍ മുസ്ലീംലീഗിലെ കെവി.റംലയെ പിന്തുണക്കുകയായിരുന്നു. ഇത് സിപിഎം നേതൃത്വത്തിന് നാണക്കേടായി. വിമതസ്ഥാനാര്‍ത്ഥി എല്‍ഡിഎഫ് സ്വതന്ത്രനായിരുന്നുവെന്ന അവകാശവാദമാണ് സിപിഎം ഉയര്‍ത്തിയിരുന്നത്. എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കമ്മറ്റി ജില്ലാകമ്മറ്റിക്കു നല്കിയ റിപ്പോര്‍ട്ടിലും വിമതനെ കയറ്റിയിരുന്നു. നഗരസഭ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് നേട്ടമുണ്ടായി എന്നു മേല്കമ്മറ്റിയെ ബോധിപ്പിക്കാനുളള നീക്കമായിരുന്നു ഇവിടെ നടന്നത്. ഇത് ഇന്നലെ വി.ഹാരിസ് ഭംഗിയായി പൊളിച്ചടുക്കി. ഏറെ പ്രവര്‍ത്തകരുടെ പിന്തുണയുളള വി.ഹാരിസിനെ കൂടെക്കൂട്ടാന്‍ പതിനെട്ടടവും സിപിഎം പയറ്റിയിരുന്നു. നഗരസഭയായി രൂപാന്തരമായ കരിയാട്, പാനൂര്‍, പെരിങ്ങളം പഞ്ചായത്തുകളില്‍ കഴിഞ്ഞ വര്‍ഷം സിപിഎമ്മിന് 13സീറ്റ് ലഭിച്ചിരുന്നു.ഇക്കുറി 12 സിപിഎമ്മിനും ഒന്ന് കോണ്‍ഗ്രസ് എസ് നുമാണ്. സാങ്കേതികമായി സീറ്റുകള്‍ നിലനിര്‍ത്തിയ സിപിഎം ഒരു സീറ്റു കൂടുതല്‍ നേടിയെന്ന് വാദമുയര്‍ത്തി അഭിമാനം കൊളളുകയായിരുന്നു. ഇന്നലെ വിമതന് നടത്തിയ നീക്കം കനത്ത ഷോക്ക് ട്രീറ്റ്മെന്റാണ് സിപിഎമ്മിന് നല്‍കിയിരിക്കുന്നത്. നാലാം വാര്‍ഡില്‍ നിന്നും യുഡിഎഫിലെ ടിടി.രാജനെ പരാജയപ്പെടുത്തിയാണ് വി.ഹാരിസ് അട്ടിമറി വിജയം നേടിയത്. ഇവിടെ എല്‍ഡിഫിലെ ഐഎന്‍എല്‍ സ്ഥാനാര്‍ത്ഥി റൗഫിന് ഒരു വോട്ടാണ് ലഭിച്ചത്. എല്‍ഡിഎഫിന് ഇവിടെ മുപ്പതില്‍ താഴെ വോട്ടാണ് ഉളളത്. ഇതോടെ യുഡിഎഫിന് വോട്ടുനല്കിയ വിമതന് ലീഗിലെ തിരിച്ചെത്താനുളള ശ്രമം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. ചര്‍ച്ചകള്‍ പുരോഗമിച്ചു വരികയാണെന്നും തിരിച്ചെടുക്കണമെന്ന പഞ്ചായത്ത് കമ്മറ്റിയിലെ ഭൂരിപക്ഷ അഭിപ്രായം മേല്കമ്മറ്റിക്കു വിട്ടിരിക്കുകയാണെന്നും വി.ഹാരിസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: