ഇരിട്ടി: യുഡിഎഫിലെ മുസ്ലീം ലീഗിലെ തമ്മിലടിമൂലം ഇരിട്ടി നഗരസഭാ ഭരണം യുഡിഎഫിന് നഷ്ടമായി. രണ്ടംഗങ്ങളുടെ മുന്‍തൂക്കമുണ്ടായിരുന്ന യുഡിഎഫിന് ലീഗ് കൗണ്‍സിലര്‍ മാറില്‍ നിന്നും മൂന്നു പേര് വിട്ടു നിന്നത് മൂലം തിരഞ്ഞെടുപ്പില്‍ ഒരു വോട്ടിന് യു ഡി എഫ് ചെയര്മാന് സ്ഥാനത്തേക്ക് മത്സരിച്ച കോണ്‍ഗ്രസ്സിലെ പി.വി.മോഹനന് പരാജയപ്പെട്ടു. എല്‍ഡിഎഫിലെ സിപിഎം കൗണ്‍സിലര്‍ പി.പി.അശോകനെ പുതുതായി രൂപീകരിച്ച ഇരിട്ടി നഗരസഭയുടെ ആദ്യ ചെയര്‍മാനായി തിരഞ്ഞെടുത്തു. ഇദ്ദേഹം വരണാധികാരി വി.സബാസ്റ്റ്യന്‍ മുന്‍പാകെ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. പ്രതീക്ഷിക്കാത്ത അട്ടിമറി വിജയമാണ് അശോകന് നേടിയത്.
33 വാര്‍ഡുകളുണ്ടായിരുന്ന ഇരിട്ടി നഗരസഭയില്‍ 15 വാര്‍ഡുകളില്‍ യുഡിഎഫും 13വാര്‍ഡുകളില്‍ എല്‍ഡിഎഫും 5 വാര്‍ഡുകളില്‍ ബിജെപിയുമാണ് വിജയിച്ചിരുന്നത്. ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാഞ്ഞ നഗരസഭയില്‍ 15 കൗണ്‍സിലര്‍മാരെ വിജയിപ്പിക്കാനായ യുഡിഎഫ് ആയിരുന്നു ഏറ്റവും വലിയ ഗ്രൂപ്പ്. എന്നാല്‍ ഇതില്‍ 10 വാര്‍ഡുകള്‍ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ മുസ്ലീം ലീഗ് സീറ്റ് വിഭജന സമയത്ത് മുതല്‍ യുഡിഎഫുമായി തുടര്‍ന്ന് വന്ന കലഹങ്ങള്‍ തിരഞ്ഞെടുപ്പിന് ശേഷവും തുടര്‍ന്നു. സീറ്റ് വിഭജന സമയത്ത് യുഡിഎഫ് ഉണ്ടാക്കിയ കരാര്‍ കോണ്‍ഗ്രസ്സിന്റെ ചെയര്മാന് സ്ഥാനാര്‍ഥിക്ക് വിജയിക്കാന്‍ കഴിഞ്ഞില്ല എന്ന കാരണം പറഞ്ഞ് മുസ്ലീം ലീഗ് തള്ളുകയും ഏറ്റവും കൂടുതല്‍ കൗണ്‍സിലര്‍മാരെ ജയിപ്പിച്ച തങ്ങള്‍ക്കു തന്നെ ചെയര്മാന് സ്ഥാനം വേണമെന്ന് വാശിപിടിക്കുകയും ചെയ്തു.
മുസ്ലീംലീഗിന്റെ വാശി തുടര്‍ന്നതോടെ ചര്‍ച്ചയും നീണ്ടുപോയി. ചെയര്മാന് സ്ഥാനാര്‍ഥിയെ തിരഞ്ഞെടുക്കേണ്ട ദിവസമായ ബുധനാഴ്ചയുടെ തലേദിവസം രാത്രി വരെ അത് നീണ്ടു. ചൊവ്വാഴ്ച രാത്രി ചര്‍ച്ച നടന്നുകൊണ്ടിരിക്കെ ഇരിട്ടിയിലെ ഏതാനും യൂത്ത് ലീഗുകാര്‍ ഉളിയില്‍ ഭാഗങ്ങളില്‍ നിന്നും വിജയിച്ച ചില കൗണ്‍സിലര്‍മാരുമായി കൊമ്പ് കോര്‍ക്കുകയും ചിലരെ മര്‍ദ്ദിക്കുകയും ചെയ്തു. ഇതാണ് ചെയര്മാന് തിരഞ്ഞെടുപ്പില്‍ വഴിത്തിരിവായത്. യുഡിഎഫ് തങ്ങളുടെ ചെയര്‍മാനായി ആദ്യ രണ്ടു വര്‍ഷം കോണ്‍ഗ്രസിലെ പി.വി.മോഹനനെ തീരുമാനിച്ചെങ്കിലും ലീഗ് കൗണ്‍സിലര്‍മാരായ എം.പി.അബ്ദുള്‍ റഹിമാന്‍, ടി.കെ.ശരീഫ, ഇ.കെ.മറിയം ടീച്ചര്‍ എന്നീ മൂന്നുപേര്‍ മാറിനിന്നത് യുഡിഎഫിന്റെ പരാജയത്തിനു കാരണമായി.
യുഡിഎഫിലെ 15 അംഗങ്ങളില്‍ തലേ ദിവസത്തെ മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ചാണ് 3 മുസ്ലീം ലീഗ് അംഗങ്ങള്‍ പങ്കെടുക്കാതിരുന്നതെന്നതാണ് ലീഗ് കാരണം പറയുന്നത്. മൂന്നു മുസ്ലീം ലീഗ് അംഗങ്ങള്‍ പങ്കെടുക്കാന്‍ വരാതായതോടെ യുഡിഎഫിന്റെ അംഗബലം 15 ല്‍ നിന്നും 12 ആയി ചുരുങ്ങി. അതേസമയം 13 അംഗങ്ങള്‍ ഉണ്ടായിരുന്ന എല്‍ഡിഎഫിന് ഒരംഗത്തിന്റെ മുന്‍തൂക്കം പി.പി.അശോകന്റെ വിജയകാരണമാവുകയും ചെയ്തു. എന്നാല്‍ 5 അംഗങ്ങളുള്ള ബിജെപി ആരെയും തൊടാതെ നിഷ്പക്ഷത പാലിക്കുകയും ചെയ്തു.
തുടര്‍ന്ന് നടന്ന വൈസ് ചെയര്മാന് തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ സ്ഥാനാര്‍ഥിയായി മത്സരിച്ച ലീഗിലെ പി.കെ.ബള്‍ക്കീസിനെ ഒരു വോട്ടിന് പരാജയപ്പെടുത്തി സിപിഎമ്മിന്റെ കെ. സരസ്വതി വിജയിച്ചു.
കീഴൂര്‍ ചാവശ്ശേരി പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും മുന്‍ ഇരിട്ടി ഏരിയാ സിക്രട്ടറിയുമായിരുന്നു ഇരിട്ടി നഗരസഭാ ചെയര്മാന് ആയി തിരഞ്ഞെടുക്കപ്പെട്ട പി.പി.അശോകന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: