കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷനില്‍ യുഡിഎഫ് വിമതന്റെ പിന്തുണയോടെ എല്‍ഡിഫ് അധികാരത്തിലെത്തി. സിപിഎമ്മിലെ ഇ.പി.ലതയാണ് കണ്ണൂര്‍ കോര്‍പറേഷന്റെ പ്രഥമ മേയറായി തെരഞ്ഞെടുക്കപ്പെട്ടത്. ഇ.പി.ലതക്ക് 28 വോട്ടും കോണ്‍ഗ്രസ്സിലെ സുമാബാലകൃഷ്ണന് 27 വോട്ടും ലഭിച്ചു. കോണ്‍ഗ്രസ്സ് വിമതന്റെ വോട്ട് ഇ.പി.ലതക്ക് ലഭിച്ചു. മുസ്ലീം ലീഗിലെ സി.സമീറാണ് ഡെപ്യൂട്ടി മേയര്‍. ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പില്‍ നിന്ന് പി.കെ. രാഗേഷ് വിട്ടുനിന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ലീഗിലെ സി.സമീറും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിപിഐയിലെ വെള്ളോറ രാജനുമാണ് ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് മത്സരിച്ചത്. രണ്ട് പേര്‍ക്കും 27 വോട്ട് വീതം ലഭിച്ചതിനാല്‍ നറുക്കെടുപ്പിലൂടെയാണ് ഡെപ്യൂട്ടി മേയറെ തെരഞ്ഞെടുത്തത്. 55 അംഗങ്ങളുള്ള കണ്ണൂര്‍ കോര്‍പറേഷനില്‍ എല്‍ഡിഎഫും യുഡിഎഫും 27 സീറ്റ് വീതം നേടുകയും കോണ്‍ഗ്രസ്സ് വിമതന് പി.കെ.രാഗേഷ് ഒരു സീറ്റിലും ജയിച്ചതോടെയാണ് മേയര്‍ തെരഞ്ഞെടുപ്പ് അനിശ്ചിതത്വത്തിലായത്. വിമതന്റെ പിന്തുണ ഉറപ്പാക്കാന്‍ മന്ത്രി കെ.സി.ജോസഫും കോണ്‍ഗ്രസ്സ് നേതാവ് എം.എം.ഹസ്സനും നേരിട്ടെത്തി ചര്‍ച്ച നടത്തിയെങ്കിലും പി.കെ.രാഗേഷിനെ കൂടെ നിര്‍ത്താന്‍ യുഡിഎഫിനായില്ല. ഡിസിസി നേതൃത്വത്തെയും പള്ളിക്കുന്ന് മണ്ഡലം ഭാരവാഹികളെയും മാറ്റണമെന്നതായിരുന്നു തുടക്കം മുതല്‍ തന്നെ രാഗേഷിന്റെ ആവശ്യം. കോര്‍പറേഷനില്‍ അധികാരം നിലനിര്‍ത്തുന്നതിന് രാഗേഷിന്റെ ആവശ്യം ഏറെക്കുറെ യുഡിഎഫ് അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കോണ്‍ഗ്രസ്സിന്റെ മേയര്‍ സ്ഥാനാര്‍ത്ഥിയായ സുമാ ബാലകൃഷ്ണനെ മാറ്റണമെന്ന രാഗേഷിന്റെ കടുംപിടുത്തമാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. സുമാബാലകൃഷ്ണന് പകരം അമൃതാ രാമകൃഷ്ണനെ മത്സരിപ്പിച്ചാല്‍ പിന്തുണക്കാമെന്നും രാഗേഷ് കോണ്‍ഗ്രസ്സ് നേതൃത്വത്തോട് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനം ആവശ്യപ്പെട്ടതിനാലാണ് രാഗേഷുമായുള്ള ചര്‍ച്ച അവസാനിപ്പിച്ചതെന്നാണ് മന്ത്രി കെ.സി.ജോസഫ് വ്യക്തമാക്കിയത്. ഡെപ്യൂട്ടി മേയര്‍ സ്ഥാനം നേരത്തെ തന്നെ ലീഗിന് വേണ്ടി മാറ്റി വെച്ചതാണെന്നും ഇതില്‍ മാറ്റം വരുത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് പി.കെ.രാഗേഷ് മത്സരിക്കാതെ മാറിനിന്നതോടെ കെ.സി.ജോസഫിന്റെ വാദം പൊളിയുകയായിരുന്നു. കടുത്ത ഭാഷയിലാണ് പി.കെ.രാഗേഷിനെതിരെ കെ.സുധാകരന് പ്രതികരിച്ചത്. ഒരുവിമതനെ കൂടെനിര്‍ത്താന്‍ ആവശ്യമായതെല്ലാം പാര്‍ട്ടി ചെയ്തുവെന്നും ഇതില്‍ കൂടുതല്‍ ഒന്നും ചെയ്യാനാവില്ലെന്നും സുധാകരന് പറഞ്ഞു. ഭരണം പോയാലും രാഗേഷുമായി വിട്ടുവീഴ്ച ചെയ്യേണ്ടെന്നാണ് തന്റെ തീരുമാനമെന്നും കോണ്‍ഗ്രസ്സിന്റെ പൂര്‍ണ്ണ പിന്തുണ തനിക്കുണ്ടെന്നും സുധാകരന് പറയുന്നു. കണ്ണൂര്‍ കോര്പറേഷന് തെരഞ്ഞെടുപ്പ് യുഡിഎഫില്‍ കൂടുതല്‍ പൊട്ടിത്തെറിയുണ്ടാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: