ശബരിമല: ശബരിമല മാസ്റ്റര്‍പ്ലാനിന്റെ ഭാഗമായ മാലിന്യ സംസ്കരണപ്ലാന്റ് പ്രവര്‍ത്തനം ആരംഭിച്ചതോടെ ഇനി സന്നിധാനം ദ്രവമാലിന്യമുക്തം. ദുര്‍ഗ്ഗന്ധപൂരിതമായ ശബരിമലയുടെ പരിസ്ഥിതി സംരക്ഷണാര്‍ത്ഥം ബെയ്ലിപാലത്തിന് സമീപം നിര്‍മ്മിച്ച പ്ലാന്റിന്റെ പ്രവര്‍ത്തനം ഇന്നലെയാണ് തുടക്കം കുറിച്ചത്. സന്നിധാനം ഉള്‍പ്പെടുന്ന 64 ഹെക്ടര്‍ ഭൂപ്രദേശത്തെ മുഴുവന്‍ ദ്രവമാലിന്യങ്ങളും ജീവാണുക്കളുടെ സഹായത്തോടെ സംസ്കരിച്ച് ശുദ്ധജലമായി പുറത്തുവിടുന്നതാണ് പദ്ധതി. പ്രതിദിനം അഞ്ച് മില്ല്യണ്ലിറ്റര് മാലിന്യം ശുദ്ധീകരിക്കാന്‍ പ്ലാന്റിന് കഴിയും.
ശൗചാലയങ്ങള്‍, കുളിമുറികള്‍, ഭക്ഷണശാലകള്‍, അതിഥിമന്ദിരങ്ങള്‍, മറ്റ് ദേവസ്വം-സര്‍ക്കാര്‍ ആഫീസുകള്‍ അടക്കമുള്ള അമ്പത്തിരണ്ടോളം കക്കൂസ്ടാങ്കുകള്, മാലിന്യസംഭരണികള്‍ എന്നിവയെ പദ്ധതിയുമായി ബന്ധിപ്പിച്ചിട്ടുണ്ട്. മാലിന്യം കുഴലുകളിലൂടെയാണ് സംസ്കരണ കേന്ദ്രത്തില്‍ എത്തിക്കുന്നത്. ഇതിനായി പാണ്ടിത്താവളത്തുനിന്നും കാക്കത്തോടുനിന്നും സംസ്കരണ കേന്ദ്രംവരെ അഞ്ച് കിലോമീറ്ററോളം കുഴലുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കുത്തിറക്കവും കയറ്റവും ചേരുന്ന കേന്ദ്രങ്ങളില്‍ വെര്ട്ട്വെല് സ്ഥാപിച്ച് പമ്പുചെയ്താണ് മാലിന്യമൊഴുക്കുന്നത്.
ദ്രവമാലിന്യത്തിലെ വലുതും ചെറുതുമായ ഖരമാലിന്യങ്ങളെ രണ്ട് ഘട്ടങ്ങളിലായി വേര്‍തിരിക്കുകയാണ് ആദ്യനടപടി. പിന്നീട് ദ്രാവകത്തില്‍ അലിഞ്ഞുചേര്‍ന്നിട്ടുള്ള മണ്ണ്, ഓയില്‍, ഗ്രീസ് എന്നിവയെ രണ്ട് ഘട്ടങ്ങളായി നീക്കം ചെയ്യും. തുടര്‍ന്ന് ജലത്തിലെ ഓക്സിജന്‍ പരിപൂര്‍ണ്ണമായും ഇല്ലാതാക്കി ജീവാണുക്കളുടെ സഹായത്തോടെ ശുദ്ധീകരണം നടക്കും. അടുത്തഘട്ടത്തില്‍ വീണ്ടും ഓക്സിജന്‍ കടത്തിവിട്ട് ഈക്വലൈസേഷന്‍ പ്രോസസ് നടത്തും. പിന്നീട് 100 കുതിരശക്തിയുള്ള പമ്പുകള്‍ ഉപയോഗിച്ച് വായുസമ്മര്ദ്ദമുണ്ടാക്കിയുള്ള ശുദ്ധീകരണവും നടക്കും. അവസാനഘട്ടമായി ഓസോണ്‍ ഉത്പാദിപ്പിച്ച് വെള്ളത്തില്‍ ലയിപ്പിച്ചുള്ള പ്രക്രിയയാണ് നടക്കുന്നത്.
ശുദ്ധീകരിക്കപ്പെടുന്ന ജലം സമീപ ജലസ്രോതസ്സിലേക്ക് ഒഴുക്കിവിടുന്നതാണ് പദ്ധതി.
എറണാകുളം കേന്ദ്രമായ വാസ്കോ എന്വയേണ്മെന്റല് ഇന്‍ഡ്യ പ്രൈവറ്റ് ലിമിറ്റഡ് ആണ് കരാറുകാര്‍. 21.7 കോടിരൂപ മുതല്‍മുടക്കി 1.25 ഹെക്ടര്‍ സ്ഥലത്താണ് സംസ്കരണ കേന്ദ്രം നിര്‍മ്മിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: