കോട്ടയം : ജില്ലയിലെ ആറ് നഗരസഭകളില്‍ നാലിടത്ത് യുഡിഎഫും, രണ്ടിടത്ത് ഇടതുമുന്നണിയും ഭരണംനേടി. ആറിടത്തും കുതിരക്കച്ചവടവും, കുതികാല്‍വെട്ടും, പടലപ്പിണക്കവും ദൃശ്യമായിരുന്നു. വൈക്കത്ത് കോണ്‍ഗ്രസ് വിമതരായി വിജയിച്ച 2 അംഗങ്ങളുടെ പിന്തുണയോടെ സിപിഐയിലെ എന്‍. അനില്വിശ്വാസ് ചെയര്‍മാനായും സിപിഐയിലെ എ.സി മണിയമ്മ വൈസ് ചെയര്‍പേഴ്സണായും തെരഞ്ഞെടുക്കപ്പെട്ടു. ബിജെപിയുടെ രണ്ട് അംഗങ്ങള്‍ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടു നിന്നു.
പുതുതായി രൂപം കൊണ്ട് ഈരാറ്റുപേട്ട നഗരസഭയില്‍ എസ്ഡിപിഐയുടെ സഹായത്തോടെ എല്‍ഡിഎഫ് അധികാരത്തിലെത്തി. 28 അംഗസഭയില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ലായിരുന്നു. എല്‍ഡിഎഫ്-13, യുഡിഎഫ്-11, എസ്ഡിപിഐ-4 എന്നിങ്ങനെയാണ് കക്ഷിനില. ഇന്നലെ നടന്ന ചെയര്മാന് വൈസ്ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ നിന്നും എസ്ഡിപിഐ വിട്ടുനിന്നതോടെ എല്‍ഡിഎഫിന് ഭൂരിപക്ഷം ലഭിക്കുകയായിരുന്നു.
കഴിഞ്ഞതവണ ഇടതുഭരണത്തിലായിരുന്ന ചങ്ങനാശ്ശേരിയില്‍ ഇക്കുറി യുഡിഎഫ് തിരിച്ചു പിടിച്ചു. 37 അംഗനഗരസഭയില്‍ യുഡിഎഫിന് 18, എല്‍ഡിഎഫ് 12, ബിജെപി 4, സ്വതന്ത്രന് 3 എന്നിങ്ങനെയാണ് കക്ഷിനില. സ്വതന്ത്രരില്‍ ഒരാള്‍ യുഡിഎഫിന് അനുകൂലമായും മറ്റൊരാള്‍ എല്‍ഡിഎഫിന് അനുകൂലമായും നിലപാട് സ്വീകരിച്ചപ്പോള്‍ മൂന്നാമത്തെയാള്‍ വിട്ടുനിന്നു.
ബിജെപിയുടെ എന്‍.പി കൃഷ്ണകുമാര്‍ ചെയര്മാന് സ്ഥാനത്തേക്ക് മത്സരിച്ചിരുന്നു.
51 അംഗങ്ങളുള്ള കോട്ടയം നഗരസഭയില്‍ 29 അംഗങ്ങള്‍ യുഡിഎഫിനൊപ്പവും 15 പേര് എല്‍ഡിഎഫിന് ഒപ്പവുമാണ്. ബിജെപിക്ക് ആറ് അംഗങ്ങളാണുള്ളത്. രണ്ട് പേര് സ്വതന്ത്രരാണ്.
പട്ടികജാതിക്കായി ചെയര്‍മാന്‍സ്ഥാനം സംവരണം ചെയ്തിട്ടുള്ള ഇവിടെ കോണ്‍ഗ്രസ്സിലെ പി.ആര് സോനയാണ് ചെയര്‍പേഴ്സണ്‍. ബിജെപി ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനിന്നു. വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ രേണുക ശശി മത്സരിച്ചിരുന്നു. കോണ്‍ഗ്രസ്സിലെ ജാന്‍സി ജേക്കബാണ് ആണ് ഇവിടെ വൈസ് ചെയര്‍പേഴ്സണ്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: