കൊച്ചി: ശബരിമലയിലെ സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് വേണ്ടിവാങ്ങുന്ന ഉപകരണങ്ങള്‍ മണ്ഡലമകരവിളക്ക് കഴിഞ്ഞ ശേഷം മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് തോട്ടത്തില്‍. ബി. രാധാകൃഷ്ണന്, ജസ്റ്റിസ് അനുശിവരാമന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെയാണ് നിര്‍ദ്ദേശം.
സുരക്ഷാ ഉപകരണങ്ങള്‍ വാങ്ങാന്‍ 4.73 കോടി രൂപ സര്‍ക്കാരിന് കൈമാറിയിട്ടുണ്ടെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. ഉപകരണങ്ങള്‍ വാങ്ങാന്‍ ഇത്രയും തുക ചെലവാക്കേണ്ടി വന്നില്ലെന്നും ബോര്‍ഡ് വിശദീകരിച്ചു. സുരക്ഷാ ഉപകരണങ്ങള്‍ വാങ്ങാനുള്ള ചെലവിന്റെ 30 ശതമാനം മാത്രം ദേവസ്വം ബോര്‍ഡ് നല്കിയാല് മതിയെന്നാണ് വ്യവസ്ഥ. നിലവില്‍ ചെലവായ തുകയുടെ 30 ശതമാനം കണക്കാക്കി ബാക്കിത്തുക ബാക്കിത്തുക സര്‍ക്കാര്‍ മടക്കി നല്‍കണമെന്നും ഡിവിഷന് ബെഞ്ച് നിര്‍ദ്ദേശിച്ചു. ശബരിമലയിലെ സുരക്ഷ സര്‍ക്കാരിന്റെ ബാധ്യതയാണ്. സുരക്ഷാ ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികള്‍ സമയബന്ധിതമായി നടത്താനുള്ള ചുമതലയും സര്‍ക്കാരിനുണ്ട്. ഹൈക്കോടതി വ്യക്തമാക്കി.
15 ഡേ ആന്‍ഡ് നൈറ്റ് ഇന്‍ഫ്രാറെഡ് കാമറകളൊഴികെയുള്ള ഉപകരണങ്ങള്‍ സുരക്ഷയ്ക്കായി വാങ്ങിക്കഴിഞ്ഞുവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. രണ്ടു കിലോമീറ്റര്‍ ദൂരത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ പകര്‍ത്താവുന്ന ഇത്തരം കാമറകള്‍ വിദേശത്തു വാങ്ങുന്നത് ദേശീയ സുരക്ഷയ്ക്കു നല്ലതല്ലെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ വിപണിയില്‍ ലഭിക്കുന്ന മികച്ച കാമറകള്‍ വാങ്ങുന്നതാണ് നല്ലതെന്നും ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: