ഇടുക്കി: ഇടുക്കി ജില്ലയെ വരുതിയിലാക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ നീക്കം നടത്തുന്നതായി സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. തമിഴ്നാട് മുഖ്യ മന്ത്രിയുടെ നേരിട്ടുള്ള ഇടപെടലാണ് ഇക്കാര്യത്തില്‍ നടക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്.
എല്ലാക്കാലത്തും ഇടുക്കിയില്‍ താമസിക്കുന്ന തമിഴ് വംശജരുടെ വൈകാരികത ഇളക്കി തമിഴ്നാടിന് അനുകൂലമായ നിലപാട് രൂപപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കാറുണ്ട്. ഇത്തരം നീക്കങ്ങള്‍ വിലപ്പോകാറില്ല. എന്നാല്‍ മൂന്നാറിലെ പെമ്പിളൈ ഒരു മൈ നടത്തിയ സമരം തമിഴ്നാട്ടില്‍ ഏറെ ചര്‍ച്ചയായിരുന്നു. സമരത്തില്‍ പങ്കെടുത്ത തൊണ്ണൂറ്റിയഞ്ച് ശതമാനം തൊഴിലാളികളും തമിഴ് വംശജരായിരുന്നു. ഇതേത്തുടര്‍ന്ന് സമരക്കാര്‍ക്ക് എഐഎഡിഎംകെ രഹസ്യമായി സാമ്പത്തിക സഹായവും നല്‍കിയിരുന്നു. സമരം തമിഴ് വൈകാരികതയിലേക്ക് നീക്കാനും ശ്രമങ്ങള്‍ നടന്നു.
ജില്ല പോലീസ് നേതൃത്വവും രഹസ്യാന്വേഷണ വിഭാഗവും തന്ത്രപരമായ നിലപാട് സ്വീകരിച്ചതോടെ പ്രശ്നങ്ങളുണ്ടാകാതെ സമരം അവസാനിക്കുകയും ചെയ്തു. മൂന്നാറില്‍ പയറ്റിത്തെളിഞ്ഞ പെണ്‍സമരം തമിഴ്നാട്ടിലെ എഐഎഡിഎംകെ സര്‍ക്കാരിനെ ഏറെ സന്തോഷിപ്പിച്ചു.തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഇടുക്കിയില്‍ നിന്ന് എഐഎഡിഎംകെയ്ക്ക് പ്രതിനിധിയുണ്ടാകണമെന്ന് ജയലളിത നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്കി. ഇതേത്തുടര്‍ന്നാണ് മൂന്നാര്‍, പീരുമേട്, മറയൂര്‍, എന്നീ പ്രദേശങ്ങളില്‍ കോടിക്കണക്കിന് രൂപയുമായി എഐഎഡിഎംകെയുടെ നേതാക്കളും ജനപ്രതിനിധികളുമെത്തിയത്. പണത്തിന് പുറമെ വിലപിടിപ്പുള്ള സാരിയും പുതപ്പും ഇവര്‍ വിതരണം ചെയ്തു.
വസ്ത്രങ്ങളും പണവും വിതരണം ചെയ്തപ്പോഴാണ് മൂന്ന് സംഭവങ്ങളില്‍ പോലീസ് കേസെടുത്തത്. തെരഞ്ഞെടുപ്പില്‍ ദേവികുളം, പീരുമേട്, മറയൂര്‍ എന്നീ പഞ്ചായത്തുകളില്‍ എഐഎഡിഎംകെ പ്രതിനിധികള്‍ വിജയിച്ചു. ഇവരുടെ വിജയത്തിനൊപ്പം പെമ്പിളൈ ഒരു മൈക്ക് മൂന്ന് ജനപ്രതിനിധികളെ വിജയിപ്പിക്കാനായി. ഇപ്പോള്‍ പെമ്പിളൈ ഒരു മൈയുടെ ജനപ്രതിനിധികളെ എഐഎഡിഎംകെ വിലയ്ക്കെടുത്തിരിക്കുകയാണ്.
നല്ലതണ്ണി ബ്ലോക്ക് ഡിവിഷനില്‍ നിന്നും വിജയിച്ച പെമ്പിളൈ ഒരു മൈ നേതാവ് ഗോമതിയും ഇന്നലെ തമിഴ്നാട്ടില്‍ നിന്ന് മടങ്ങിയെത്തിയിട്ടുണ്ട്.തത്വത്തില്‍ പെമ്പിളൈ ഒരു മൈ തകര്‍ന്നു. ലിസി മാത്രമാണ് ഇപ്പോള്‍ ഈ സംഘടനയുടെ നേതൃനിരയിലുള്ളത്. കോടികള്‍ ഒഴുക്കി തമിഴ്നാട് സര്‍ക്കാര്‍ പെമ്പിളൈ ഒരുമൈക്കാരെ വിലയ്ക്കെടുത്തതായാണ് ഇടുക്കിയിലെ രസഹ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരിക്കുന്നത്. തമിഴ് വംശജരെ എഐഎഡിഎംകെയുടെ വരുതിയില്‍ കൊണ്ടുവരുന്നതോടെ മുല്ലപ്പെരിയാര്‍ അടക്കമുള്ള പ്രശ്നത്തില്‍ തമിഴ്നാടിന് അനുകൂലമമായ അന്തരീക്ഷം ഇടുക്കിയില്‍ രൂപപ്പെടുത്താമെന്നാണ് തമിഴ്നാടിന്റെ കണക്ക്കൂട്ടല്‍.
തമിഴ്നാടിന്റെ നീക്കത്തെ പ്രതിരോധിക്കാന്‍ കേരള സര്‍ക്കാരിന് ഏറെ വിയര്‍പ്പൊഴുക്കേണ്ടിവരും. ദേവികുളം, പീരുമേട്, ഉടുമ്പന്‍ചോല എന്നീ താലൂക്കുകളില്‍ തമിഴ് വംശജര്‍ നിര്‍ണ്ണായകവുമാണ്. വരാനിരിക്കുന്ന നിയമസഭ മണ്ഡലത്തില്‍ തമിഴ്നാട് സര്‍ക്കാരിന്റെ നീക്കം എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും സ്ഥാനാര്‍ത്ഥികള്‍ക്ക് കടുത്ത ഭീഷണിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: