ന്യൂദല്‍ഹി: ഭാരത പ്രധാനമന്ത്രിയെ പാക്കിസ്ഥാനില്‍ വെച്ച് ആക്ഷേപിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ പ്രതിഷേധം ശക്തമാകുന്നു. മുസ്ലിം പ്രീണനം ലക്ഷ്യമിട്ട് രാജ്യത്തിനകത്ത് തുടരുന്ന നിലപാടുകള്‍ പാകിസ്ഥാനിലും കോണ്‍ഗ്രസ് നേതാക്കള്‍ ആവര്‍ത്തിക്കുന്നതാണ് വിവാദമാകുന്നത്.
പാക്കിസ്ഥാനിലെ ചാനല്‍ ചര്‍ച്ചയില്‍ ഭാരത പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്ഥാനത്തു നിന്നും നീക്കേണ്ടതാണെന്ന ആവശ്യം ഉന്നയിച്ച മണിശങ്കര്‍ അയ്യരുടെ നിലപാടിനെതിരെ കോണ്‍ഗ്രസ് മൃദു സമീപനമാണ് കൈക്കൊള്ളുന്നത്. ദുനിയാ ടിവിയുടെ ചര്‍ച്ചയില്‍ പങ്കെടുത്ത അയ്യര്‍ ഭാരത-പാക് ചര്‍ച്ചകള്‍ പുരോഗമിക്കണമെങ്കില്‍ ആദ്യം വേണ്ടത് മോദിയെ പുറത്താക്കണമെന്ന് അയ്യര്‍ പറഞ്ഞിരുന്നു. മോദിയെ മാറ്റിയാല്‍ മാത്രമേ ചര്‍ച്ചകള്‍ മുന്നോട്ടുപോകൂ. നമുക്ക് നാലുവര്‍ഷം കൂടി കാത്തിരിക്കാമെന്നും പാക് മാധ്യമ പ്രവര്‍ത്തകനോട് അയ്യര്‍ പറഞ്ഞു. മോദിയെ മാറ്റി കോണ്‍ഗ്രസിനെ അധികാരത്തിലെത്തിക്കൂ, അതല്ലാതെ മറ്റു മാര്‍ഗ്ഗങ്ങളില്ല, അയ്യര്‍ കൂട്ടിച്ചേര്‍ക്കുന്നു. എന്നാല്‍ കോണ്‍ഗ്രസ് വാദം മണിശങ്കര്‍ അയ്യര്‍ അത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടില്ലെന്നാണ്.
ഇസ്ലാമാബാദിലെ ജിന്ന ഇന്‍സ്റ്റിറ്റിയൂട്ടില്‍ കഴിഞ്ഞയാഴ്ച നടത്തിയ യോഗത്തിലാണ് പാക് പ്രധാനമന്ത്രിയെ പ്രകീര്‍ത്തിച്ചുകൊണ്ടും ഭാരത പ്രധാനമന്ത്രിയെ കുറ്റപ്പെടുത്തിയും മുന്‍ വിദേശകാര്യ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സല്മാന് ഖുര്‍ഷിദ് പ്രസംഗിച്ചത്. മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിനെപ്പറ്റി മോദിയെ ഇകഴ്ത്തിയും നവാസ് ഷെരീഫിനെ പുകഴ്ത്തിയും ഖുര്‍ഷിദ് നടത്തിയ പ്രസംഗത്തിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടും കോണ്‍ഗ്രസ് നേതാവ് തിരുത്താന്‍ തയ്യാറായിട്ടില്ല.
ഫ്രാന്‍സില്‍ നടന്ന ഭീകരാക്രമണത്തെ അനുകൂലിച്ച് മണിശങ്കര്‍ അയ്യര്‍ നേരത്തെ നടത്തിയ പ്രസ്താവനയും വിവാദമായിരുന്നു. പാശ്ചാത്യ രാജ്യങ്ങളുടെ ഇസ്ലാമിക വിരുദ്ധത അവസാനിപ്പിക്കണമെന്ന ഉപദേശവുമായാണ് ഫ്രാന്‍സ് ഭീകരാക്രമണത്തെപ്പറ്റി അയ്യര്‍ പ്രതികരിച്ചത്. അയ്യരുടെ പാരീസ് പരാമര്‍ശത്തെ എതിര്‍ത്ത കോണ്‍ഗ്രസ് അയ്യരുടെ നിലപാടിനെതിരെ നിലപാടെടുത്തിരുന്നു. എന്നാല്‍ പാക്കിസ്ഥാനില്‍ സ്വന്തം രാജ്യത്തിന്റെ പ്രധാനമന്ത്രിക്കെതിരെ അയ്യര്‍ നടത്തിയ പ്രസ്താവനയെ ഇതുവരെ തള്ളിപ്പറയാന്‍ കോണ്‍ഗ്രസ് തയ്യാറായിട്ടില്ല.
അതിനിടെ അടുത്തിടെ പിടിയിലായ ഭീകരരെ മതാടിസ്ഥാനത്തില്‍ വിശേഷിപ്പിച്ച കോണ്‍ഗ്രസ് നേതാവ് ഷക്കീല്‍ അഹമ്മദും പാര്‍ട്ടിയുടെ നിലപാട് തുറന്നുകാട്ടിയിട്ടുണ്ട്. അധോലോക നേതാവ് ഛോട്ടാ രാജന്, യുഎല്‍എഫ്എ നേതാവ് അനൂപ് ചേട്യ എന്നിവര്‍ മുസ്ലിംകളല്ലാത്തത് നന്നായെന്നും അവര്‍ മുസ്ലിംകളായിരുന്നെങ്കില്‍ മോദിസര്‍ക്കാരിന്റെ നിലപാട് മറ്റൊന്നാകുമായിരുന്നെന്നുമാണ് ഷക്കീല്‍ അഹമ്മദിന്റെ പ്രസ്താവന. എന്തിനെയും മതാടിസ്ഥാനത്തില്‍ വിലയിരുത്തുകയെന്ന കോണ്‍ഗ്രസ് നിലപാടാണ് ഷക്കീല്‍ അഹമ്മദിന്റെ പ്രസ്താവനയോടെ വ്യക്തമായതെന്ന് ബിജെപി പ്രതികരിച്ചു. വളരെയധികം നാണംകെട്ട വാക്കുകളാണ് ഷക്കീല്‍ അഹമ്മദില്‍ നിന്നുണ്ടായതെന്ന് ബിജെപി വക്താവ് സമ്പത് പാത്ര പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: