ന്യൂദല്‍ഹി: പതിനായിരക്കണക്കിന് ജനങ്ങളെയും സന്ന്യാസി സമൂഹത്തെയും സാക്ഷിനിര്‍ത്തി ഹൈന്ദവ ഏകീകരണ ദൗത്യനായകന് അശോക് സിംഗാള്‍ അഗ്നിയില്‍ വിലയം പ്രാപിച്ചു. ദല്‍ഹിയിലെ യമുനാതീരത്തെ നിഗംബോധ് ഘട്ടില്‍ വൈകിട്ട് 5 മണിക്ക് നടന്ന അന്തിമ ചടങ്ങുകള്‍ വേദമന്ത്രങ്ങളാല്‍ മുഖരിതമായി. ഝണ്ടേവാലയിലെ ആര്‍എസ്എസ് കാര്യാലയത്തില്‍ നിന്നും നിഗംബോധ് ഘട്ട് വരെയുള്ള ദൂരം മുഴുവനും ജനങ്ങള്‍ ജയ് ശ്രീരാം വിളികളുമായി പുഷ്പാഞ്ജലി അര്‍പ്പിക്കാന്‍ കാത്തുനിന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള പ്രമുഖരും വിവിധ സന്ന്യാസി സമൂഹങ്ങളിലെ പ്രതിനിധികളും അശോക് സിംഗാളിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
ഇന്നലെ രാവിലെ മുതല്‍ ഝണ്ടേവാലയിലെ ആര്‍എസ്എസ് ആസ്ഥാനത്തേക്ക് ജനപ്രവാഹമായിരുന്നു. പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും എത്തുന്നതിനാല്‍ കര്‍ശന സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിരുന്നു. കേന്ദ്രമന്ത്രിമാരും സന്യാസിമാരും വിവിധ സാംസ്ക്കാരിക നായകരും സിംഗാളിന് ആദരാഞ്ജലി അര്‍പ്പിച്ചു. ആര്‍എസ്എസ് സര്‍കാര്യവാഹ് ഭയ്യാജി ജോഷിയുടെയും വിഎച്ച്പി അന്താരാഷ്ട്ര സെക്രട്ടറി ജനറല്‍ ഡോ.പ്രവീണ്‍ തൊഗാഡിയയുടെയും നേതൃത്വത്തിലുള്ള കാര്യകര്‍ത്താക്കള്‍ ചടങ്ങുകള്‍ക്ക് നേതൃത്വം വഹിച്ചു.
വൈകിട്ട് മൂന്നുമണിയോടെ ഝണ്ടേവാലയില്‍ നിന്നും ഝാന്‍സി റാണി റോഡ്, ഫില്മിസ്ഥാന്, തീസ് ഹസാരി, കാശ്മീരിഗേറ്റ് വഴി അശോക് സിംഗാളിന്റെ ഭൗതിക ദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര സഞ്ചരിച്ച വഴിയുടെ ഇരുവശങ്ങളിലും ആയിരക്കണക്കിന് ജനങ്ങളാണ് തടിച്ചു കൂടി പുഷ്പാര്‍ച്ചന നടത്തി.എല്‍.കെ അദ്വാനി, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ തുടങ്ങിയവര്‍ മൃതദേഹത്തെ അനുഗമിച്ചു. ചിതയ്ക്ക് തീകൊടുക്കും മുമ്പ് ബാബാ രാംദേവ് പ്രത്യേക ചടങ്ങുകള്‍ നടത്തി. ശങ്കരാചാര്യന്‍ വസുദേവാനന്ദയടക്കമുള്ള സന്ന്യാസിപ്രമുഖരുടെ സാന്നിധ്യത്തില്‍ വേദമന്ത്രങ്ങളാല്‍ മുഖരിതമായിരുന്നു സംസകാരചടങ്ങുകള്.
ഉച്ചയ്ക്ക് ഒരു മണിയോടെ ഝണ്ടേവാല കാര്യാലയത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ആദരാഞ്ജലി അര്‍പ്പിച്ചു. ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ഡോ.കൃഷ്ണഗോപാല്‍, ഭാഗയ്യ, ലോക്സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്, കേന്ദ്രമന്ത്രിമാരായ രാജ്നാഥ്സിങ്, സുഷമാ സ്വരാജ്, പ്രകാശ് ജാവ്ദേക്കര്‍, അരുണ്‍ ജയ്റ്റ്ലി, ജനറല്‍ വി.കെ. സിങ്, മനോജ് സിന്‍ഹ, സ്മൃതി ഇറാനി, കല്‍രാജ് മിശ്ര, മനോഹര്‍ പരീഖര്‍, ശ്രീപാദ് നായിക്, രാജ്യവര്‍ദ്ധന്‍സിങ് റാത്തോഡ്, വിഎച്ച്പി നേതാക്കളായ ചമ്പത്ത് റായ്, അശോക് ചൗഗുലെ, ഓംപ്രകാശ് സിംഗല്‍,ദിനേശ് ചന്ദ്ര,സുരേന്ദ്ര ജയിന്, ബിജെപി സംഘടനാ സെക്രട്ടറി രാംലാല്‍, സ്വാമി വിജ്ഞാനാനന്ദ, നേപ്പാള്‍ അംബാസിഡര്‍ ദീപകുമാര്‍ ഉപാധ്യായ, ഭൂട്ടാന് അംബാസിഡര്‍ വി.എം. നാമജിന്, കേരളത്തില്‍ നിന്നുള്ള ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധി റിച്ചാര്‍ഡ് ഹേ എംപിയും ആദരാഞ്ജലി അര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: