തിരുവനന്തപുരം: ഇരുമുന്നണികളുടേയും അവസരവാദരാഷ്ട്രീയം തുറന്നുകാട്ടി 84 നഗരസഭകളിലെ ചെയര്മാന് തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി. സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി ബിജെപി ഭരിക്കുന്ന ആദ്യ മുനിസിപ്പാലിറ്റിയായി പാലക്കാട് മാറി. 44 നഗരസഭകളുടെ ഭരണം എല്‍ഡിഎഫിന് കിട്ടിയപ്പോള്‍ 39 നഗരസഭകളില്‍ യുഡിഎഫ് ഭരണം നേടി. യുഡിഎഫിന് ചെയര്‍പേഴ്സണ്‍ സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ തീരുമാനത്തിലെത്താന്‍ കഴിയാതിരുന്നതോടെ കളമശ്ശേരി, കല്‍പ്പറ്റ നഗരസഭകളിലെ അധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പ് മാറ്റിവച്ചു. ഒരിടത്തും ഒരു മുന്നണിയോടും കൂടാതിരുന്ന ബിജെപി നിലപാട് ചില നഗരസഭകളുടെ ഫലം വിപരീതമാക്കി
കേരള കോണ്‍ഗ്രസ് വോട്ടുചെയ്ത് സുല്‍ത്താന്‍ ബത്തേരിയിലും മുസഌം ലീഗ് വിട്ടുനിന്ന് ഇരിട്ടിയിലും സിപിഎമ്മിനെ അധികാരത്തിലേറ്റി. കൊണ്ടോട്ടിയില്‍ കോണ്‍ഗ്രസും സിപിഎമ്മും ചേര്‍ന്ന് ലീഗ് ചെയര്മാന് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ചു. തിരുവല്ലയില്‍ യുഡിഎഫ്് പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിയെ ക്രിസ്ത്യന്‍ താല്പര്യപ്രകാരം അവസാന നിമിഷം മാറ്റി. ഇരിങ്ങാലക്കുടയില്‍ സിപിഐ വോട്ട് അസാധുവാക്കി ഭരണം യുഡിഎഫിന് സമ്മാനിച്ചു.
ചാലക്കുടി, കുന്നംകുളം നഗരസഭകളുടെ ഭരണം സ്വതന്ത്രരുടെ പിന്തുണയോടെ എല്‍ഡിഎഫ് നേടി. പാലക്കാട് മണ്ണാര്‍ക്കാട്ട് ചെയര്മാന് സ്ഥാനം നറുക്കെടുപ്പിലൂടെ യുഡിഎഫിന് ലഭിച്ചു.
മുസ്ലിം ലീഗിന്റെ അപ്രമാദിത്വം അവസാനിപ്പിച്ച് കൊണ്ടോട്ടി നഗരസഭാ ഭരണം കോണ്‍ഗ്രസ്- സിപിഎം സഖ്യം നേടുന്നത്് രാഷ്ട്രീയചരിത്രത്തിലെ പുതിയൊരു വഴിത്തിരിവാണ്്. 18 നെതിരെ 19 പേരുടെ പിന്തുണയോടെ കോണ്‍ഗ്രസ്സിലെ പി.നാണിക്കുട്ടി ചെയര്‍മാനായി. ചെയര്മാന് തെരഞ്ഞെടുപ്പില്‍ വിപ്പ് ലംഘിച്ച് രണ്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ മതേതരമുന്നണിക്കൊപ്പം ചേര്‍ന്നു. ഇവിടെ മുസ്ലിം ലീഗ് പ്രതിപക്ഷത്തിരിക്കും. കൊണ്ടോട്ടി നഗരസഭയിലെ 40 അംഗ ഭരണസമിതിയില്‍ കോണ്‍ഗ്രസ് സിപിഎം ബാന്ധവത്തില്പിറന്ന മതേതരവികസന മുന്നണി 21 സീറ്റും ഒറ്റയ്ക്ക് മത്സരിച്ച മുസ്ലിംലീഗ് 18 സീറ്റും സ്വന്തമാക്കി.
ഇരു മുന്നണികള്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാതിരുന്ന പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയില്‍ സ്വതന്ത്രന്റെ പിന്തുണയോടെ ഭരണം യുഡിഎഫിന് കിട്ടി. നാലംഗങ്ങളുള്ള ബിജെപി സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തി. മുസ്ലിം ലീഗിലെ വി.വി .ജമീല ടീച്ചര്‍ നഗരസഭാധ്യക്ഷയായി. യുഡിഎഫിന് 21 സീറ്റും ജനകീയ മുന്നണിക്ക് 19 സീറ്റും ബിജെപിക്ക് നാല് സീറ്റും ഒരു സീറ്റ് സ്വതന്ത്രനുമാണ് ലഭിച്ചത്.
കേരള കോണ്‍ഗ്രസ് മാണി വിഭാഗം ചേരി മാറി വോട്ട് ചെയ്തതോടെയാണ് സുല്‍ത്താന്‍ ബത്തേരി നഗരസഭയുടെ ഭരണം അപ്രതീക്ഷിതമായി എല്‍ഡിഎഫിന് ലഭിച്ചത്. കേരള കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിച്ച ടി.എല്‍. സാബുവാണ് മുന്നണി ധാരണയ്ക്ക് വിരുദ്ധമായി ഇടതു മുന്നണി സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്തത്. സിപിഎമ്മിലെ സി .കെ .സദേവനാണ് ഇവിടെ ചെയര്മാന് ആയത്. സഹദേവന് പതിനെട്ടും മുസ്ലിംലിഗിലെ പി.പി.അയൂബിന് പതിനാറും വോട്ട് ലഭിച്ചു. ബിജെപി. അംഗമായ എം.കെ.സാബു വിട്ടുനിന്നു.
മണ്ണാര്‍ക്കാട്ട് നഗരസഭയില്‍ നറുക്കെടുപ്പിലൂടെ യുഡിഎഫ് ഭരണം പിടിച്ചു. മുസ്ലിം ലീഗിലെ എ.കെ. സുബൈദയാണ് ചെയര്‍പേഴ്സണ്‍. യുഡിഎഫിനും എല്‍ഡിഎഫിനും 13 വീതവും ബിജെപിക്ക് മൂന്ന് അംഗങ്ങളുമുള്ള കൗണ്‍സിലില്‍ ഇരു സ്ഥാനാര്‍ഥികള്‍ക്കും തുല്യ വോട്ടുകളാണ് ലഭിച്ചത്. ഇതേതുടര്‍ന്ന് നടത്തിയ നറുക്കെടുപ്പിന്റെ ഫലം എ.കെ. സുബൈദക്ക് അനുകൂലമായി
എല്‍ഡിഎഫിനും യുഡിഎഫിനും 19 അംഗങ്ങളുള്ള ഇരിങ്ങാലക്കുട നഗരസഭയില്‍ ചെയര്‍പേഴ്സണായി കോണ്‍ഗ്രസിന്റെ നിമ്യ ഷിജു തെരഞ്ഞെടുക്കപ്പെട്ടു.
എല്‍ഡിഎഫ് സ്ഥാാനാര്‍ഥി സിപിഎമ്മിലെ കെ.കെ. ശ്രീജിത്തിന് 18 ഉം നിമ്യക്ക് 19 ഉം വോട്ടാണ് കിട്ടിയത്. രണ്ടു പേരും തുല്യ വോട്ട് നേടി നറുക്കെടുപ്പ് വേണ്ടിവരുമെന്ന് കരുതിയ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിലെ സിപിഐ പ്രതിനിധി വി.കെ. സരളയുടെ വോട്ട് അസാധുവായതാണ് തിരിച്ചടിയായത്. ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷമില്ലാതിരുന്ന പന്തളം നഗരസഭയില്‍ 15 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് എല്‍ഡിഎഫിലെ വി.കെ.സതി ചെയര്‍ പേഴ്സണായത്. 33 അംഗങ്ങളുള്ള നഗരസഭയില്‍ എല്‍ഡിഎഫിന് 15ഉം യുഡിഎഫിന് 11ഉം ബി.ജെ.പിക്ക് ഏഴും സീറ്റുകളാണ് ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: