ഓച്ചിറ: കാര്‍ഷിക-വ്യാവസായികരംഗത്ത് പിന്തുടരുന്നത് ഭാരത ദര്‍ശനമാണെന്നും ആദ്ധ്യാത്മികതയിലധിഷ്ഠിതമായ ഭൗതിക ജീവിതം നയിക്കുന്നവരാണ് ഭാരതീയരെന്നും ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ എം.ടി. രമേശ് പറഞ്ഞു. പൂര്‍വ്വികരിലൂടെ പകര്‍ന്നു നല്കപ്പെട്ട ജീവിത രീതിയാണ് നാം പിന്തുടരുന്നത്. ഭാരതീയര്‍ എന്ത് വ്യവസായവും കൃഷിയും ആരംഭിക്കുന്നത് ഈശ്വര പൂജയോടുകൂടിയാണ്. ലാഭത്തിന്റെ ഒരു വിഹിതം ഈശ്വര കാര്യത്തിനായി മാറ്റി വയ്ക്കുന്നവരാണ്. കേരളത്തില്‍ ഇത് കുറവാണെങ്കിലും ഭാരതത്തിലെ മറ്റ് സംസ്ഥാനങ്ങളില്‍ ഇത് ഉണ്ടെന്നും അത് നമ്മുടെ സാംസ്കാരിക രീതിയാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓച്ചിറ പരബ്രഹ്മ സന്നിധിയില്‍ പന്ത്രണ്ടു വിളക്കിനൊടനുബന്ധിച്ച് നടന്ന വ്യാവസായിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ന് കേരളത്തില്‍ കുടില്‍ വ്യവസായങ്ങള്‍ എല്ലാം അന്യംനിന്നു പോയി. പരമ്പരാഗത വ്യവസായങ്ങളുടെ തകര്‍ച്ച നമ്മുടെ സംസ്കാരത്തെയും പൈതൃകത്തെയും ബാധിക്കും. കുലതൊഴിലുകള്‍ അപ്രത്യക്ഷമാകുകയാണ്. ഇതിന് മാറ്റം വരണം. പരമ്പരാഗത വ്യവസായങ്ങളെ വളര്‍ത്തികൊണ്ടുവരുവാന്‍ ഭരിക്കുന്നവര്‍ ശ്രമിക്കണം. ഭാരതം മാറ്റങ്ങളെ സ്വീകരിക്കുന്നു. അത് ഇവിടെ ജീവിക്കുന്നവരുടെ രീതിയാണെന്ന് നാം മനസിലാക്കണം. ഭാരതത്തില്‍ ജീവിക്കുന്നവര്‍ തന്നെ നമുക്ക് അസഹിഷ്ണുതയാണെന്ന് പറയുന്നത് ആര്‍ക്കുവേണ്ടിയാണെന്ന് ആലോചിക്കേണ്ടതാണ്. ഭാരതത്തിന്റെത് പോലെ സഹിഷ്ണുതയുള്ള മറ്റൊരു രാഷ്ട്രം ലോകത്തിലില്ല. ഭാരതത്തിന്റെ ദര്‍ശനമാണ് ലോകത്തിന്റേത്. മറ്റുള്ളവര്‍ക്ക് നാം മാതൃകയാണെന്നും രമേശ് ചൂണ്ടിക്കാട്ടി.
അഡ്വ.പി.എസ് ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ മുന്‍ വ്യവസായ വകുപ്പ് ഡയറക്ടര്‍ ചിദംബരം, സുകുമാരന്‍, മേനോന്, വി.രവികുമാര്‍ അനില്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: