പുനലൂര്‍: ശബരിമല സീസണ് ആരംഭിക്കുകയും തമിഴ്നാട്ടില്‍ കാലവര്‍ഷം ശക്തിപ്രാപിക്കുകയും ചെയ്തതോടെ പച്ചക്കറിയുടെ വില കുത്തനെ ഉയരുകയാണ്. എന്നാല്‍ വിഷാംശം കലര്‍ന്ന പച്ചക്കറി ചെക്കുപോസ്റ്റ് വഴി കടന്നുവരുന്നതിനെ തുടര്‍ന്നുണ്ടായിരുന്ന നിയന്ത്രണം ഇപ്പോള്‍ ഇല്ലാത്ത അവസ്ഥയാണ് ആര്യങ്കാവ് ചെക്ക് പോസ്റ്റില്‍ ഉള്ളത്.
ഇതു മൂലം വിഷം കലര്‍ന്ന ഇളംപച്ചക്കറി തമിഴ് നാട്ടില്‍ നിന്നും കേരളത്തിലേക്ക് വന്‍തോതില്‍ കടന്നുവരുകയാണ്. ശക്തമായ മഴയില്‍ പച്ചക്കറിപാടങ്ങള്‍ നശിച്ചുപോയതും ശബരിമല സീസണായതും വിലകുതിക്കാന്‍ കാരണമായി.
പച്ചക്കറികളായ ചെറിയ ഉള്ളിക്ക് 40 രൂപയില്‍ നിന്ന് എഴുപത് രൂപ മുതല്‍ 80 രൂപ വരെയാണ് വില കൂട്ടിയിരിക്കുന്നത്. 35 രൂപയില്‍ കിടന്ന സവാളക്ക് 15 രൂപ കൂടി. 20 രൂപയില്‍ കിടന്ന ഉരുളകിഴങ്ങ് 30 രൂപയായി ഉയര്‍ന്നു. വഴുതന, വെണ്ടക്ക, അമരക്ക എന്നിവയക്ക് 15 രൂപ കൂട്ടിയിട്ടുണ്ട്. തക്കാളിയാകട്ടെ നിലവിലെ വിലയില്‍ നിന്നും ഇരട്ടിയായാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. കാരറ്റിനും വില വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍ പഴ വര്‍ഗങ്ങളുടെ വിലയില്‍ ഇടിവ് വന്നിട്ടുണ്ട്.
തമിഴ്നാട്ടില്‍ നിന്നും എത്തിക്കുന്ന പച്ചക്കറികള്‍ പണ്ട് ഒരാഴ്ചയില്‍ കൂടുതല്‍ കേടാകാതെ ഇരിക്കുമെന്നും എന്നാല്‍ ഇപ്പോള്‍ രണ്ടുദിവസത്തില്‍ കൂടുതല്‍ ഇരിക്കില്ലെന്നും വ്യാപാരികള്‍ പറയുന്നു. ഇതിന് പുറമേ ആവശ്യത്തിന് മത്സ്യത്തിന്റെ ലഭ്യതകുറവും പച്ചക്കറിയുടെ ഉപയോഗം കൂടുന്നതിന് കാരണമായിട്ടുണ്ട്.
എന്നാല്‍ കാലവര്‍ഷ വ്യതിയാനം ഉണ്ടായലും മണ്ഡലകാലത്ത് വിലകുതിച്ചുയരുമെന്നും ഉപഭോക്താക്കള്‍ പറയുന്നു. അതേസമയം ഗുരുതരമായി ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന പച്ചക്കറികളാണ് അതിര്‍ത്തി വഴി തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് എത്തുന്നതെന്ന് അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്.
ഇത് ഭക്ഷിച്ചാല്‍ എന്‍ഡോസള്‍ഫാന്‍ പോലുള്ള ജനിതകരോഗങ്ങള്‍ പിടിപെടുമെന്ന് ആരോഗ്യവകുപ്പ് അധികൃതരും വ്യക്തമാക്കുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കിയെങ്കിലും ആര്യങ്കാവ് ചെക്ക്പോസ്റ്റില്‍ പരിശോധന നടക്കുന്നില്ലെന്ന ആരോപണം ശക്തമാണ്. എന്നാല്‍ അയ്യപ്പ ഭക്തര്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍ കാരണം കൂടാതെ പിടിച്ചിടുന്നത് ചെക്ക് പോസ്റ്റില്‍ പതിവാകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: