”അങ്ങാരാണ്? ആരുടെ പുത്രനാണ്? കണ്ടാല്‍ കാമദേവനെപ്പോലിരിക്കുന്നു. ഈ മനുഷ്യസ്ത്രീ ആര്? ജടാവല്ക്കലങ്ങളും ധരിച്ച് ഈ കാട്ടിലെന്തിനു വന്നു? ഞാനാരാണെന്ന് ആദ്യമേ പറയാം. എന്നെ കണ്ടു മോഹിച്ച് ആരാണെന്ന് നീ പിന്നെ ചോദിക്കുമല്ലോ? പത്തുതലയുള്ള രാക്ഷസേശ്വരനായ രാവണന്റെ സഹോദരി ശൂര്‍പ്പണഖയാണ് ഞാന്‍. കണ്ടില്ലേ എന്റെ സൗന്ദര്യം? കാമരൂപിണിയാണു ഞാന്‍. എനിക്ക് ഖരന്, ഭൂഷണന് എന്നീ രണ്ടു സഹോദരന്മാര് വേറെയുമുണ്ട്. അവരോടൊപ്പമാണു വസിക്കുന്നതെങ്കിലും അവരെ അനുസരിക്കാതെ ജനസ്ഥാനത്തു ചുറ്റി നടക്കുന്നു. ഇനി നീയാരെന്നു പറയൂ.”
അവളുടെ വൈരൂപ്യം കണ്ടുകൊണ്ടുതന്നെ ശ്രീരാമന് പറഞ്ഞു. ”ഹേ സുന്ദരീ, (ഭഗവാന് ഭക്തന്റെ വൈരൂപ്യവും സൗന്ദര്യവും തന്നെ! ഞാന്‍ അയോദ്ധ്യപതി ദശരഥന്റെ പുത്രനായ രാമനാണ്. ഇവളെന്റെ പ്രിയപത്നി ജാനകി. അപ്പുറത്തുനില്‍ക്കുന്നത് എന്റെ സഹോദരന് ലക്ഷ്മണന്. ഇനി പറയൂ. ഞാന്‍ നിനക്ക് എന്തു സഹായമാണു ചെയ്തുതരേണ്ടത്?”
ശൂര്‍പ്പണഖ രാമനെ കാമത്തോടെ കടാക്ഷിച്ചുകൊണ്ടുപറഞ്ഞു: ” അല്ലയോ രാമ! ഇഷ്ടംപോലെ രൂപം ധരിക്കാന്‍ കഴിവുള്ളവളും അപൂര്‍വസുന്ദരിയുമായ ഞാന്‍ കാമരൂപിണിയാണെന്ന് അങ്ങു കണ്ടില്ലേ? പുരുഷശ്രേഷ്ഠനായ അങ്ങയെ ഞാന്‍ ഭര്‍ത്താവായി മനസ്സാ വരിച്ചു കഴിഞ്ഞു. വികൃതവും ഒട്ടിയ അരക്കെട്ടുള്ള വിരൂപയുമായ ഈ സീതയെക്കൊണ്ട് ഒരു ഗുണവുമില്ല. ഇവളെ ഉപേക്ഷിച്ച് എന്നെ ഭാര്യയായി സ്വീകരിക്കൂ. നമുക്ക് പര്‍വതങ്ങളിലും കാട്ടിലും മേട്ടിലും രമിച്ചു നടക്കാം.”
”ഹേ സുന്ദരീ, ഞാന്‍ താപസവേഷം ധരിച്ച് ഓരോ കാടുകള്‍തോറും അലഞ്ഞുനടക്കുന്നവനാണ്. കൂടെ എന്റെ പത്നിയായ സീതയുമുണ്ട്. ഇവളെ എനിക്ക് ഉപേക്ഷിക്കാന്‍ പറ്റില്ല. നിന്നെക്കൂടി സ്വീകരിക്കാമെന്നുവച്ചാല്‍ നീ അവളുടെ അനിയത്തിയും സപത്നിയുമാകേണ്ടിവരും. സപത്നീദുഃഖം ഏറെ വലുതാണ്. നിനക്കതു സഹിക്കാന്‍ കഴിയില്ല. എന്റെ അനുജന് ലക്ഷ്മണന് അതാ നില്ക്കുന്നു. സുന്ദരന്‍, മനോഹരന്. നീയാണെങ്കില്‍ ലക്ഷ്മീദേവിക്കു തുല്യ. നിങ്ങള്‍ രണ്ടുപേരും തമ്മില്‍ നന്നായിച്ചേരും. നീ അവനോടു ചെന്നു പറയുക.”
ഇതുകേട്ട് രാമനെ വിട്ട് ശൂര്‍പ്പണഖ ലക്ഷ്മണനെ സമീപിച്ചു. ”അങ്ങയുടെ സൗന്ദര്യത്തിന് ഏറ്റവും യോജിച്ച ഭാര്യയാണു ഞാന്‍. അങ്ങേയ്ക്ക് എന്നോടുകൂടി ഈ ദണ്ഡകാരണ്യത്തില്‍ രമിച്ചു നടക്കാം.”
ലക്ഷ്മണന് ചിരിച്ചുകൊണ്ടു പറഞ്ഞു. ”ഞാന്‍ രാമന്റെ ദാസനാണ്. എന്നെ സ്വീകരിച്ചാല്‍ നീ ദാസിയാകേണ്ടിവരും. ഹേ സുന്ദരീ, അതിസുന്ദരിയായ നീ രാമന്റെ ഇളയഭാര്യയാകുന്നതാണ് നല്ലത്. ചെന്ന് രാമനോടപേക്ഷിക്കൂ. നിന്നെ സ്വീകരിക്കും.” അവര്‍ ആശയോടെ വീണ്ടും രാമന്റെ അടുത്തെത്തി തന്നെ സ്വീകരിക്കാനപേക്ഷിച്ചു. അപ്പോള്‍ രാമന് പറഞ്ഞു:
”ഒരുത്തനായാലവനരികേ ശുശ്രൂഷിപ്പാനൊരുത്തിവേണമവനതിനിവളുണ്ടെനിക്കിപ്പോള്‍
ഒരുത്തിവേണമവനതിനാരെന്നു തിരഞ്ഞിരിക്കുന്നേരമിപ്പോള്‍ നിന്നെയും കണ്ടുകിട്ടി
വരുത്തും ദൈവമൊന്നുകൊതിച്ചാലിനി നിന്നെവരിച്ചുകൊള്ളുമവനില്ല സംശയമേതും
തെരിക്കെന്നിനിക്കാലം കളഞ്ഞീടാതെ ചെല്ക കരത്തെഗ്രഹിച്ചീടും കടുക്കെന്നവനെടോ.!”
അവള് പിന്നെയും ലക്ഷ്മണന്റെ അടുത്തേയ്ക്ക്. പിന്നെ രാമന്റെയടുത്ത്. ക്രമേണ ദേഷ്യം വന്നുതുടങ്ങി. സീതയുള്ളതുകൊണ്ടാണ് രാമന്‍തന്നെ സ്വീകരിക്കാത്തതെന്ന് അവള്‍ക്കുതോന്നി. സീതയെ വിഴുങ്ങാന്‍ വായും പിളര്‍ത്തിക്കൊണ്ട് ചെന്നപ്പോള്‍ ലക്ഷ്മണന് തടഞ്ഞു. വാളൂരി അവളുടെ കാതും, മൂക്കും, മുലയും ഛേദിച്ചു. രാക്ഷസി തനിസ്വരൂപം കാട്ടി അലറിവിളിച്ചുകൊണ്ട് നീലപര്‍വതത്തില്‍ നിന്നും പൊട്ടിയൊലിച്ച ചുവന്ന അരുവിപോലെ രക്തവുമൊലിപ്പിച്ച് അവളോടി. തന്റെ വനവാസ ജീവിതം ലക്ഷ്യം കാണാനുള്ള വഴിതുറക്കുന്നുവെന്ന് രാമന് ഉള്ളില്‍ ചിന്തിച്ചു. കാരണം രാവണസഹോദരിയെയാണ് മുറിവേല്‍പ്പിച്ചുവിട്ടിരിക്കുന്നത്. തീര്‍ച്ചയായും രാവണന് പകരം ചോദിക്കാനെത്താതിരിക്കില്ല. രാവണന്റെ വരവ് ഉടനെയുണ്ടാകും എന്ന് രാമന് പറയുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: