നാട്ടിലെ ചില്ലറ പണിയായി കഴിയുന്ന കതിരന് എല്ലാവര്ക്കും വേണ്ടപ്പെട്ടവനാണ്. വയസ് എണ്‍പതായെങ്കിലും നല്ല കരുത്തുള്ള ശരീരമാണ്. ആയ കാലത്തെല്ലാം കഠിനാധ്വാനിയായിരുന്നു. ചീത്തശീലങ്ങള്‍ ഒന്നും ഇല്ലാത്തതിനാലാണ് തന്റെ ശരീരത്തിന്റെ യൗവ്വനമെന്ന് കതിരന് പറയും.
നിത്യേന ക്ഷേത്രദര്‍ശനം നിര്‍ബന്ധമാണ.് നാട്ടിലെ ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ ആലിന്ചുവടുപറ്റി ഒഴുകുന്ന തോട്ടിലാണ് കതിരന്റെ കുളി. കുളിച്ചു തൊഴുതു കഴിഞ്ഞശേഷമേ എവിടെയായാലും പണിയ്ക്ക് പോകൂ. അത് നിര്‍ബന്ധമാണ്.
സല്സ്വഭാവിയായതിനാല് നാട്ടില്‍ ഒരു വലിയ സ്ഥാനം തന്നെ കതിരനുണ്ട്. സത്യസന്ധതയുടെ ഹരിശ്ചന്ദ്രന് തന്നെയാണ് ഇയാള്‍. പറയുന്നതെന്തും ചെയ്തുതീര്‍ക്കും എന്നില്ല. പറയുന്ന പണി തന്റെ വഴിയ്ക്കേ തീര്‍ക്കൂ. അതിനെപ്പറ്റി അറിയാവുന്നതിനാല്‍ ആരും തര്‍ക്കിക്കാന്‍ ചെല്ലില്ല. അങ്ങനെ നാട്ടിലെ വിശ്വസിക്കാവുന്നവരുടെ കൂട്ടത്തില്‍ ഒന്നാംസ്ഥാനക്കാരന് തന്നെയാണ് കതിരന്.
ശബരിമലയ്ക്ക് പോകുന്നവരുടെ പെരിയസ്വാമിയാണ്. കുട്ടിക്കാലം മുതല്‍ എല്ലാവര്‍ഷവും വലിയ സംഘം ഉണ്ടാവും ഈ സ്വാമിക്കൊപ്പം. എരുമേലിയില്‍നിന്നും നടന്ന് പോകുകയാണ് പതിവ്. പത്ത് വര്‍ഷംമുമ്പ് വരെ വീട്ടില്‍നിന്നും നടന്നാണ് പോകുക പതിവ്. അങ്ങനെ യാത്ര ചെയ്യുന്നതിന്ഒപ്പം കൂട്ടുകാര്‍ ആരുംതന്നെ ഇല്ലാതായി. അതാണ് എരുമേലിയില്‍നിന്നും വനംവഴിയുള്ള യാത്രയ്ക്ക് തുടക്കം കുറിക്കുന്നത്.
കഴിഞ്ഞവര്‍ഷം വ്രതം കൊണ്ടെങ്കിലും യാത്ര വേണം എന്നു തീരുമാനിച്ചില്ല. ശരീരക്ഷീണം. പിന്നെ സാമ്പത്തികത്തിന്റെ കുറവ്. എല്ലാംകൊണ്ടും സ്വാമിയെ കാണാന്‍പറ്റും എന്ന് തോന്നിയിരുന്നില്ല. കുറച്ചുകാലം പനിപിടിച്ചു കിടന്നു. അതാണ് ആകെ ക്ഷീണത്തിലാക്കിയത്. ഒരു പണിയേല്പ്പിച്ചതിനാല് മേനോന് കണ്ടത്ത് വീട്ടില്‍ രണ്ട് തെങ്ങിന്‍തൈ വയ്ക്കാനാണ്ചെന്നത്. അത് തീര്‍ത്തപ്പോഴാണ് അവിടുത്തെ ഡോക്ടര്‍ മേനോന് ചോദിച്ചത് ഈ വര്‍ഷം മലയ്ക്കു പോകുന്നില്ലെഎന്ന്.
സത്യത്തില്‍ ഒന്നു പകച്ചു. ഒന്നും മിണ്ടിയില്ല. അദ്ദേഹം പറഞ്ഞു അടുത്തയാഴ്ച അമ്പലത്തീന്ന് ബസ്സ് പോകുന്നുണ്ട്. ഞാന്‍ ഏര്‍പ്പാടു ചെയ്തോളാം പോക്കുമുടക്കണ്ട. അവിടെനിന്നും കതിരന്സ്വാമി ശരണം വിളിച്ചു. സാക്ഷാല്‍ അയ്യപ്പസ്വാമിയാണത് പറഞ്ഞതെന്നാണ് കതിരന് സ്വാമിയുടെ വിശ്വാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: