ആലപ്പുഴ: ആലപ്പുഴ നഗരസഭാ അദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട തോമസ് ജോസഫിനെതിരെയുള്ള ലൈംഗിക പീഡന ആരോപണം അന്വേഷിക്കാന്‍ ആലപ്പുഴ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് എസ്.ആര്. സിനി നോര്‍ത്ത് പോലീസിന് ഉത്തരവു നല്കി. സാമ്പത്തിക ക്രമക്കേടു കേസിലെ പ്രതികൂടിയായ കാവാലം മറ്റക്കോണം ബിജോയിയുടെ ഭാര്യ എം.ആര്. ജലറാണി(33) നല്കിയ പരാതിയിലാണ് നടപടി. 2008 ഫെബ്രുവരി ഒന്നിന് കരളകം വാര്‍ഡ് പൂണിയില്‍ എലിസബത്തിന്റെ വീട്ടില്‍വച്ച് തോമസ് ജോസഫ് ബലാത്സംഗം ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്.
മെറ്റ് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയിലെ ഏജന്റായി പ്രവര്‍ത്തിച്ചിരുന്ന എലിസബത്ത് തനിക്ക് അവിടെ ജോലി വാഗ്ദാനം ചെയ്താണ് കരളകത്തെ വീട്ടിലെത്തിച്ചതെന്നും ജലറാണി ആരോപിക്കുന്നു. ഇന്‍ഷുറന്‍സ് കമ്പനിയുടെ സോണല്‍ മാനേജര്‍ എന്ന നിലയിലാണ് തോമസ് ജോസഫിനെ എലിസബത്ത് പരിചയപ്പെടുത്തിയത്. ഇയാളെത്തിയപ്പോള്‍ എലിസബത്ത് തന്ത്രപൂര്‍വ്വം വീട്ടില്‍ നിന്നും മാറിനില്‍ക്കുകയും തോമസ് ജോസഫ് ബലം പ്രയോഗിച്ച് മുറിക്കുള്ളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നുമാണ് പരാതി. ഈ വിവരം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നീട് ഗര്‍ഭിണിയായെങ്കിലും ഇവരുടെ ഭീഷണിയെത്തുടര്‍ന്ന് അലസിപ്പിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് മാനസികമായ തളര്‍ന്ന തന്നെ ഇയാളുടെ ആള്ക്കാര് നിരന്തരമായി ഭീഷണിപ്പെടുത്തിയിരുന്നതായി ജലറാണി ആരോപിക്കുന്നു.
ഇയാള്‍ക്കെതിരെ ആലപ്പുഴ പോലീസിന് പലതവണ പരാതി നല്‍കിയെങ്കിലും രാഷ്ട്രീയ സ്വാധീനം മൂലം നടപടിയെടുത്തില്ല. കഴിഞ്ഞ പത്തിന് പുലര്‍ച്ചെ റഹീം വെറ്റക്കാരന്‍ എന്ന ആളുമുഖേന തോമസ് ജോസഫ് താനുമായി ഫോണില്‍ ബന്ധപ്പെടുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതുസംബന്ധിച്ചും ആലപ്പുഴ ഡിവൈഎസ്പിക്ക് പരാതി നല്കി. എന്നിട്ടും നടപടിയുണ്ടായില്ല. കെപിസിസി പ്രസിഡന്റ്, മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, ഡിജിപി, ജില്ലാ പോലീസ് സൂപ്രണ്ട് തുടങ്ങിയവര്‍ക്കെല്ലാം പരാതി നല്‍കിയെങ്കിലും നീതി ലഭിക്കാത്ത സാഹചര്യത്തിലാണ് താന്‍ കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തതെന്ന് ജലറാണി പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഒരു പതിറ്റാണ്ടിനുശേഷം ആലപ്പുഴ നഗരസഭാ ഭരണം എല്‍ഡിഎഫില്‍ നിന്നും പിടിച്ചെടുത്ത യുഡിഎഫ്, ചെയര്മാനെതിരിയുള്ള ലൈംഗിക ആരോപണം പുറത്തുവന്നതോടെ പ്രതിസന്ധിയിലായിരിക്കുകയാണ്. ചെയര്‍മാനായി അധികാരമേറ്റ് 24 മണിക്കൂറിനുള്ളിലാണ് യുവതി പത്രസമ്മളനം നടത്തി ആരോപണം ഉന്നയിച്ചതെന്നതും ശ്രദ്ധേയമാണ്. അതിനിടെ ചെയര്‍മാനെതിരെയുള്ള നീക്കത്തിനു പിന്നില്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം ഉണ്ടെന്നും ആക്ഷേപമുയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: