ആലപ്പുഴ: പത്തു വര്‍ഷം മുമ്പ് കൈക്കൂലി വാങ്ങിയ മുന്‍ വില്ലേജാഫീസര്‍ക്ക് മൂന്നുവര്‍ഷം തടവും 25,000 രൂപ പിഴയും ശിക്ഷിച്ച് കോട്ടയം വിജിലന്‍സ് കോടതി ഉത്തരവായി. ആലപ്പുഴ കളര്‍കോട് സ്വദേശി ഗോപാലകൃഷ്ണനെയാണ് ശിക്ഷിച്ചത്. 2005 ജനുവരി 20നായിരുന്നു സംഭവം. മുട്ടാര്‍ പഞ്ചായത്ത് നൂറുപറവീട്ടില് ശങ്കറാണ് പരാതിക്കാരന്. ഇയാളുടെ സഹോദരിക്ക് വിദേശത്തുപോകാന്‍ പാസ്പോര്‍ട്ട് എടുക്കുന്നതിന് ജനനസര്‍ട്ടിഫിക്കറ്റിനായി സമീപിച്ചപ്പോഴാണ് ഗോപാലകൃഷ്ണന് 2,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. തുടര്‍ന്ന് വിജിലന്‍സിന് പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇയാളെ അറസ്റ്റുചെയ്തു. 2011ല്‍ ഗോപാലകൃഷ്ണന് സര്‍വ്വീസില്‍ നിന്നും വിരമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: