കൊച്ചി: ദേശീയ ജൂനിയര്‍ മീറ്റില്‍ പങ്കെടുക്കാനുള്ള കേരള ടീമിന്റെ ആദ്യ സംഘം റാഞ്ചിയിലേക്ക് പറന്നു. ഇന്നലെ രാത്രി എട്ടരക്ക് നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനത്തിലാണ് 26 താരങ്ങളും രണ്ടു ഒഫീഷ്യല്‍സും അടങ്ങുന്ന ആദ്യ സംഘം യാത്രയായത്.
പല കായിക താരങ്ങളുടെയും ആദ്യ വിമാന യാത്രയായിരുന്നു ഇന്നലെ. അതിനാല്‍ ഏറെ സന്തോഷത്തിലായിരുന്നു താരങ്ങളെല്ലാം. തമിഴ്നാട്ടിലും ആന്ധ്രയിലും തുടരുന്ന കനത്ത വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് ടീമിന്റെ യാത്ര നിശ്ചയിച്ചിരുന്ന ചൊവ്വ, ബുധന്‍ ദിവസങ്ങളിലെ ആലപ്പുഴ- ധന്‍ബാദ് എക്സ്പ്രസ് ട്രെയിന്‍ റദ്ദാക്കിയിരുന്നു. ഇതോടെയാണ് കേരളത്തിന്റെ യാത്ര അവതാളത്തിലായത്. ടീമിന്റെ ദുരവസ്ഥ മനസിലാക്കിയ സംസ്ഥാന സര്‍ക്കാര്‍ ടീമിന് വിമാന യാത്ര സൗകര്യമൊരുക്കുകയായിരുന്നു.
കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ദേശീയ മീറ്റില്‍ പങ്കെടുക്കുന്ന ഏതെങ്കിലും ഒരു ടീമിനെ വിമാനത്തിലയക്കുന്നത്. സംഘത്തെ യാത്രയയക്കാന്‍ കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് പത്മിനി തോമസ് തുടങ്ങിയവര്‍ നെടുമ്പാശേരിയിലെത്തിയിരുന്നു.
22 മുതല്‍ 25 വരെ ബിര്‍സ മുണ്ട സ്റ്റേഡിയത്തിലാണ് ദേശീയ ജൂനിയര്‍ മീറ്റ്. 21ന് ആരംഭിക്കേണ്ടിയിരുന്ന മീറ്റ് കേരള താരങ്ങള്‍ക്കുണ്ടായ അസൗകര്യം കണക്കിലെടുത്താണ് 22ലേക്ക് മാറ്റിയത്.
96 താരങ്ങളും എട്ട് ഒഫീഷ്യല്‍സുമടക്കം ആകെ 104 പേരാണ് ടീമിലുള്ളത്.
റാഞ്ചിയിലേക്ക് നേരിട്ട് വിമാന സര്‍വ്വീസില്ലാത്തതിനാല്‍ ദല്‍ഹിയില്‍ ചെന്ന് കണക്ഷന് ഫ്ളൈറ്റ് വഴിയാണ് റാഞ്ചിയിലേക്ക് തിരിക്കുക. ആദ്യസംഘം ഇന്ന് രാവിലെ എട്ടിന് റാഞ്ചിയിലെത്തും. ടീമിലെ മറ്റു സംഘാംഗങ്ങള്‍ ഇന്നു മൂന്നു ഫ്ളൈറ്റുകളിലായി യാത്ര തിരിക്കും. ഇന്നത്തെ യാത്രയുടെ വ്യക്തമായ ഷെഡ്യൂള്‍ രാവിലെ മാത്രമേ ലഭിക്കുകയുള്ളുവെന്ന് സംസ്ഥാന അത്ലറ്റിക് അസോസിയേഷന് സെക്രട്ടറി എം. വേലായുധന് കുട്ടി അറിയിച്ചു.
അതേസമയം ജില്ലാ സ്കൂള്‍ കായിക മേളകള്‍ ലക്ഷ്യമിട്ട് സംസ്ഥാനത്തെ പ്രമുഖ സ്കൂളുകള്‍ താരങ്ങളെ വിട്ടുനല്‍കാന്‍ തയ്യാറാകാതിരുന്നത് ഇത്തവണ കേരളത്തെ പ്രതികൂലമായി ബാധിക്കും. കഴിഞ്ഞ വര്‍ഷം കിരീടം നേടി കേരളം ഹാട്രിക് നേട്ടം സ്വന്തമാക്കിയിരുന്നു.
കഴിഞ്ഞ 30 ചാമ്പ്യന്‍ഷിപ്പുകളില്‍ ഇരുപത് തവണയും കേരളത്തിനായിരുന്നു കിരീടനേട്ടം. നേരത്തേ 172 താരങ്ങളടങ്ങടങ്ങിയ സംഘത്തെയാണ് കേരള അത്ലറ്റിക് അസോസിയേഷന് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ജില്ലാ കായിക മേളകളെ ബാധിക്കുമെന്ന കാരണത്താല്‍ എഴുപതോളം അത്ലറ്റുകള് അവസാന നിമിഷം പിന്മാറി. 53 ആണ്‍കുട്ടികളും 43 പെണ്‍കുട്ടികളുമാണ് നിലവിലെ സംഘത്തിലുള്ളത്. 26ന് ധന്‍ബാദ്-ആലപ്പുഴ എക്സ്പ്രസിലാണ് ടീമിന്റെ മടക്കയാത്ര.
പ്രതികരിക്കാൻ ഇവിടെ എഴുതുക: