ന്യൂദല്‍ഹി: കനത്ത മഴയെ തുടര്‍ന്ന് ചെന്നൈ നഗരം അടക്കം വെള്ളത്തിനടിയിലായ സാഹചര്യത്തില്‍ തമിഴ്നാട് സര്‍ക്കാരിനാവശ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. രക്ഷാപ്രവര്‍ത്തനത്തിനും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കും സംസ്ഥാനം ആവശ്യപ്പെടുന്ന എല്ലാ സഹായങ്ങളും ലഭ്യമാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ്സിങ് അറിയിച്ചു. സാധ്യമായ എല്ലാ തരത്തിലും തമിഴ്നാടിനെ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. കരസേനയും കേന്ദ്രദുരന്തനിവാരണ സേനയും തമിഴ്നാട്ടില്‍ ഇതിനകം തന്നെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്.
കേന്ദ്രസഹായം ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത ഇന്നലെ കേന്ദ്രആഭ്യന്തരമന്ത്രിയെ ഫോണില്‍ വിളിച്ചു. ഇതേ തുടര്‍ന്നാണ് എല്ലാവിധ സഹായങ്ങളും ലഭ്യമാക്കുമെന്ന് കേന്ദ്രം അറിയിച്ചത്. സംസ്ഥാനത്തെ നിലവിലെ സ്ഥിതി സംബന്ധിച്ച് മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തരമന്ത്രിയോട് ആശങ്ക പങ്കുവെച്ചു. മഴക്കെടുതി വിലയിരുത്തുന്നതിനായി കേന്ദ്രസംഘത്തെ അയക്കണമെന്നും കേന്ദ്രധനസഹായം കാലതാമസമില്ലാതെ ലഭ്യമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കേന്ദ്രസഹായം രേഖാമൂലം ആവശ്യപ്പെട്ടുകൊണ്ട് നവംബര്‍ 23ന് കേന്ദ്രത്തിന് നിവേദനം നല്‍കും.
ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, കൂടല്ലൂര്‍ പ്രദേശങ്ങളെല്ലാം ദിവസങ്ങളായി തുടരുന്ന മഴയില്‍ വെള്ളത്തിനടിയിലാണ്. ചെന്നൈയില്‍ താംബരം അടക്കമുള്ള മേഖലകളില്‍ സൈന്യം ഇറങ്ങിയാണ് കെട്ടിടങ്ങളുടെ മുകള്‍ നിലകളില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്തിയത്. ദേശീയ ദുരന്തനിവാരണ ഫണ്ടില്‍ നിന്നും തമിഴ്നാടിന് അടിയന്തിര സഹായം അനുവദിക്കാനും കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. കരസേനയ്ക്കു പുറമേ നാവികസേനയും വ്യോമസേനയും അതിര്‍ത്തി രക്ഷാ സേനയും തമിഴ്നാട്ടില്‍ രക്ഷാപ്രവര്‍ത്തനത്തിന് രംഗത്തുണ്ട്.
തമിഴ്നാട്ടിലെ രക്ഷാപ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി കേന്ദ്രമന്ത്രിമാരായ നിര്‍മ്മല സീതാരാമന്, പൊന്‍ രാധാകൃഷ്ണന് എന്നിവരെ ദേശീയ അധ്യക്ഷന്‍ അമിത് ഷാ നിയോഗിച്ചിട്ടുണ്ട്. പാര്‍ട്ടി ഫണ്ടില്‍ നിന്നും ഒരു കോടി രൂപയും തമിഴ്നാട്ടിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി അടിയന്തരമായി അനുവദിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: