ന്യൂദല്‍ഹി: ന്യായാധിപ നിയമനത്തിനുള്ള കൊളീജിയം സംവിധാനത്തിന്റെ നവീകരണത്തിനായുള്ള നിര്‍ദ്ദേശങ്ങളുടെ കരട് തയ്യാറാക്കണമെന്ന സുപ്രീംകോടതിയുടെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളി. കോടതിയുടെ വാക്കാലുള്ള നിര്‍ദ്ദേശമാണ് കേന്ദ്രസര്‍ക്കാര്‍ തള്ളിയത്. ഭരണഘടനയില്‍ ന്യായാധിപ സംവിധാനത്തിന് കരട് തയ്യാറാക്കുന്നതിനുള്ള വ്യവസ്ഥയില്ലെന്നും അതിനാല്‍ ഇക്കാര്യം ചെയ്യാനാവില്ലെന്നും അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹ്തഗി സുപ്രീംകോടതിയെ അറിയിച്ചു.
കൊളീജിയം സംവിധാനം സംബന്ധിച്ച വാദം ഇന്നലെ ജസ്റ്റിസ് ജെ.എസ്. കേഖര്‍ അധ്യക്ഷനായ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചില്‍ പൂര്‍ത്തിയായിട്ടുണ്ട്. ഇതുസംബന്ധിച്ച വിധി പറയാനായി കേസ് മാറ്റി. കൊളീജിയം നവീകരണം സംബന്ധിച്ച കരട് തയ്യാറാക്കണമെന്ന നിര്‍ദ്ദേശം കേന്ദ്രസര്‍ക്കാര്‍ തള്ളിയെങ്കിലും സുപ്രീംകോടതി വിധിക്കുകയാണെങ്കില്‍ ചീഫ് ജസ്റ്റിസുമായി ആലോചിച്ച് കരട് തയ്യാറാക്കി സമര്‍പ്പിക്കാമെന്നുമാണ് കേന്ദ്രനിലപാട്. ഇതും അറ്റോര്‍ണി ജനറല്‍ ഇന്നലെ കോടതിയെ അറിയിച്ചിട്ടുണ്ട്. 1999ല്‍ നിര്‍ദ്ദേശിച്ച നടപടിക്രമങ്ങള്‍ പരിഷ്ക്കരിക്കാനാണ് കരട് തയ്യാറാക്കാന്‍ കേന്ദ്രത്തോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
നിലവിലുള്ള കൊളീജിയം സംവിധാനം വഴിയുള്ള നിയമനങ്ങല്‍ തുടരുമെന്ന് ഇന്നലെ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ കൊളീജിയം നവീകരണവുമായി കോടതി മുന്നോട്ടുപോകും. പൊതുജനങ്ങളില്‍ നിന്നും നിയമ വിദഗ്ധരില്‍ നിന്നും അടക്കം നാലായിരത്തോളം നിര്‍ദ്ദേശങ്ങളാണ് കൊളീജിയം നവീകരണം സംബന്ധിച്ച് ലഭിച്ചിരിക്കുന്നത്. കൊളീജിയം യോഗം ചേരുന്നത് വിവരാവകാശ നിയമത്തിന്റെ പരിധിയിലാക്കുക. ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടി അംഗത്വമുണ്ടെങ്കില്‍ ഉദ്യോഗാര്‍ത്ഥികള്‍ അതു വ്യക്തമാക്കുക, സുതാര്യതയ്ക്കായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുക തുടങ്ങിയ അഭിപ്രായങ്ങളാണ് പൊതുജനങ്ങളില്‍ നിന്നും വന്നിരിക്കുന്നത്.
ഹൈക്കോടതി, സുപ്രീംകോടതി ജഡ്ജിമാരുടെ നിയമനത്തിനായി വയസ്സ്, യോഗ്യത, സീനിയോരിറ്റി, വരുമാനം, അക്കാദമിക യോഗ്യത, ആത്മാര്‍ത്ഥത തുടങ്ങിയ കൃത്യമായ മാനദണ്ഡങ്ങള്‍ നിഷ്ക്കര്ഷിക്കണമെന്ന് സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന് അരവിന്ദ് ദതറും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പിങ്കി ആനന്ദും നല്കിയ ശുപാര്‍ശകളില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: