തൃപ്പൂണിത്തുറ: 25 കോടി രൂപ കോഴ വാങ്ങിയ മന്ത്രി കെ.ബാബുവാണ് ബാര്‍ കോഴയുടെ മുഖ്യ സൂത്രധാരനെന്നും ബാബുവിനെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സംരക്ഷിക്കുകയാണെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്. കെ. ബാബുവിന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മന്ത്രിയുടെ വസതിയിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒന്നുമില്ലാതെ രാഷ്ട്രീയത്തിലേക്ക് വന്ന ബാബുവിന് ഇന്ന് കോടികളുടെ ആസ്തിയുണ്ട്. ഇത് എങ്ങനെ ഉണ്ടായെന്ന് ബാബുവിന് ഒത്താശ ചെയ്യുന്ന ഉമ്മന്‍ചാണ്ടി പറയണം. ബാര്‍ കോഴ കേസില്‍ സര്‍ക്കാരിന് ഇരട്ടത്താപ്പ് നയമാണ്.
കെ.എം.മാണിയുടെ കേസ് എസ്പിയെക്കൊണ്ട് അന്വേഷിപ്പിച്ചപ്പോള്‍ കെ.ബാബുവിന്റെ കേസ് ഡിവൈഎസ്പിക്ക് വിട്ടു. മാണിക്കെതിരെ നൂറുകണക്കിന് സാക്ഷികളെ നിരത്തിയ ഉമ്മന്‍ചാണ്ടി ബാബുവിനെ രക്ഷിക്കാന്‍ നേരിട്ട് നേതൃത്വം നല്കുന്നു. മാണിയെ പുറത്താക്കാന്‍ സിപിഎം കാണിച്ച ആവേശം ബാബുവിനോടില്ലെന്നും തൃപ്പൂണിത്തുറയിലെ ജനങ്ങള്‍ ബാബുവിനെ മനസ്സിലാക്കിയതിന്റെ ഫലമാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുവമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് അഡ്വ.പി. സുധീര്‍ അധ്യക്ഷത വഹിച്ചു. നേതാക്കളായ കെ.എസ്. ഷൈജു, അരുണ്‍ കല്ലാത്ത്, വി.ആര്. വിജയകുമാര്‍, ശ്രീക്കുട്ടന് എന്നിവര്‍ നേതൃത്വം നല്കി. നൂറ് കണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്ന മാര്‍ച്ച് കിഴക്കേകോട്ടയില്‍ നിന്നും ആരംഭിച്ചു. ചക്കംകുളങ്ങര ക്ഷേത്രത്തിനു സമീപം പോലീസ് ബാരിക്കേഡുകള്‍ ഉപയോഗിച്ച് തടഞ്ഞു. പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് അതിക്രമം നടത്തി. സമാധാനപരമായി പ്രതിഷേധിച്ചവര്‍ക്കെതിരെ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: