ന്യൂദല്‍ഹി: ഭീകരബന്ധമുള്ള 37 ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ചു. കഴിഞ്ഞ വര്‍ഷം ആഗസ്ത് 15 മുതലുള്ള കണക്കാണിത്. ഭീകരവാദത്തിന്റെ സാമ്പത്തികസ്രോതസ് ഇല്ലാതാക്കാനുള്ള സംഘടനയായ എഫ്എറ്റിഎഫ് ആണ് ഭാരതം സ്വീകരിച്ച നടപടികള്‍ പുറത്തുവിട്ടത്.
37 ബാങ്ക് അക്കൗണ്ടുകളില്‍ നിന്നായി 2.12 കോടി രൂപയും കണ്ടെടുത്തിട്ടുണ്ട്. ഭീകരവാദസംഘടനകള്‍ക്കും വ്യക്തികള്‍ക്കും സാമ്പത്തിക സഹായം നല്‍കുന്നതിനായി ഉപയോഗിച്ചതായി കണ്ടെത്തിയ ബാങ്ക് അക്കൗണ്ടുകളാണ് കണ്ടുകെട്ടിയത്.
ലോകത്തിലെ വിവിധ രാജ്യങ്ങള്‍ ഭീകരവാദത്തിനെതിരെ നടത്തിയ നടപടികള്‍ വിശകലനം ചെയ്ത എഫ്എറ്റിഎഫ് ഭാരതസര്‍ക്കാര്‍ നടപടികളെ പ്രകീര്‍ത്തിച്ചു. അമേരിക്ക, ഫ്രാന്‍സ്, ജര്‍മ്മനി, യു.കെ എന്നീ രാജ്യങ്ങള്‍ക്കൊപ്പം ഭാരതവും എഫ്എറ്റിഎഫിലെ മുഴുവന്‍സമയ അംഗമാണ്.
ഐഎസിന്റെ ഭീഷണി നിയന്ത്രിക്കുന്നതിനായി ഭീകരവാദികളുടെ സാമ്പത്തിക ശേഷി ഇല്ലാതാക്കുകയെന്ന തന്ത്രത്തിലേക്ക് ലോക രാജ്യങ്ങള്‍ നീങ്ങുകയാണ്. അടുത്തിടെ നടന്ന ജി20 ഉച്ചകോടിയില്‍ അംഗരാജ്യങ്ങള്‍ ഉള്‍പ്പെടെ ഐഎസിന് സാമ്പത്തിക സഹായം നല്‍കുന്നുണ്ടെന്ന് റഷ്യ കുറ്റപ്പെടുത്തിയിരുന്നു. ഭീകരവാദത്തിന്റെ സാമ്പത്തിക സ്രോതസ്സ് ഇല്ലാതാക്കണമെന്ന ആവശ്യം ഭാരത പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ജി20 ഉച്ചകോടിയിലും അതിനു മുമ്പ് നടന്ന ബ്രിക്സ് രാഷ്ട്രത്തലവന്മാരുടെ യോഗത്തിലും മുന്നോട്ടുവെച്ചത്.
ഭാരത സര്‍ക്കാര്‍ അത്തരത്തിലുള്ള നടപടികള്‍ ഫലപ്രദമായി നടപ്പാക്കി തുടങ്ങിയ പശ്ചാത്തലത്തിലായിരുന്നു അതേ മാതൃക ലോകരാഷ്ട്രങ്ങള്‍ നടപ്പാക്കണമെന്ന് മോദി നിര്‍ദ്ദേശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: