തിരുവനന്തപുരം: ഈ വര്‍ഷത്തെ പത്താംതരം തുല്യതാ പരീക്ഷാഫലം പ്രഖ്യാപിച്ചു. പരീക്ഷ എഴുതിയ 18,419 പേരില്‍ 15,283 പേര് വിജയിച്ചു. 82.97 ശതമാനമാണ് വിജയം. കഴിഞ്ഞ വര്‍ഷം ഇത് 82 ശതമാനമായിരുന്നു.
വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബ് ആണ് ഫലപ്രഖ്യാപനം നടത്തിയത്. പൊതുവിഭാഗത്തില്‍ പരീക്ഷ എഴുതിയ 90.5 ശതമാനം പേരും പ്രൈവറ്റായി പരീക്ഷ എഴുതിയ 68 ശതമാനം പേരും വിജയിച്ചു. വിജയശതമാനം ഏറ്റവും കൂടുതല്‍ വയനാട് ജില്ലയിലാണ്. 93 ശതമാനമാണ് ജില്ലയിലെ വിജയം. കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലാണ് വിജയശതമാനം ഏറ്റവും കൂടുതല്‍ (96 ശതമാനം).
ഏറ്റവും കുറവ് വിജയശതമാനം രേഖപ്പെടുത്തിയ ജില്ല കണ്ണൂരും വിദ്യാഭ്യാസ ജില്ല ചേര്‍ത്തലയുമാണ്. അഞ്ചുപേര്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ഗ്രേഡ് നേടി. ഉപരിപഠനത്തിന് അര്‍ഹത നേടാത്തവര്‍ക്കായുള്ള സേ പരീക്ഷ ജനുവരി നാല് മുതല്‍ നടത്തും. പുനര്‍മൂല്യനിര്‍ണയത്തിന് ഈ മാസം 30വരെ അപേക്ഷിക്കാം.
സംസ്ഥാനത്ത് 272 സെന്ററുകളിലായാണ് പരീക്ഷ നടന്നത്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയ റവന്യൂ ജില്ല മലപ്പുറവും വിദ്യാഭ്യാസ ജില്ല വണ്ടൂരുമാണ്.
ഏറ്റവും കുറച്ച് പേര് പരീക്ഷ എഴുതിയ റവന്യൂജില്ലയും വിദ്യാഭ്യാസ ജില്ലയും പത്തനംതിട്ടയാണ്. മലപ്പുറം വണ്ടൂര്‍ വി.എം.സിജിഎച്ച്എസ്എസിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതിയത്. 256 പേര് ഇവിടെ പരീക്ഷ എഴുതി.
പത്തനംതിട്ട കോന്നി ഗവ. എച്ച്.എസ്എസിലാണ് ഏറ്റവും കുറവ് വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയത്; 21 പേര്. 37 പേര് എ ഗ്രേഡോ അതിനുമുകളിലോ നേടി. 404 പേര് ബി ഗ്രേഡോ അതിലും ഉയര്‍ന്ന ഗ്രേഡോ നേടി.
സംസ്ഥാനത്ത് ആലപ്പുഴ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയത്. ഗള്‍ഫിലെ രണ്ട് കേന്ദ്രങ്ങളിലായി പരീക്ഷ എഴുതിയ 74 പേരില്‍ 67 പേര് ഉപരിപഠനത്തിന് അര്‍ഹതനേടി.
90.5 ശതമാനമാണ് വിജയം. ലക്ഷദ്വീപിലെ മൂന്ന് സെന്ററുകളിലായി പരീക്ഷ എഴുതിയ 111 പേരില്‍ 73 പേരും (66 ശതമാനം) വിജയിച്ചു. പട്ടികജാതി വിഭാഗത്തില്‍ 79.8 ശതമാനവും പട്ടികവര്‍ഗവിഭാഗത്തില്‍ 66.6 ശതമാനവും ഒബിസി വിഭാഗത്തില്‍ 81.7 ശതമാനവുമാണ് വിജയം.
വിവിധ ജില്ലകളിലെ വിജയ ശതമാനം- തിരുവനന്തപുരം 87, കൊല്ലം 83, പത്തനംതിട്ട 85, ആലപ്പുഴ 76, കോട്ടയം 82, ഇടുക്കി 85, എറണാകുളം 75, തൃശൂര്‍ 74, പാലക്കാട് 79, മലപ്പുറം 88, കോഴിക്കോട് 82, വയനാട് 93, കണ്ണൂര്‍ 72, കാസര്‍കോട് 75. കേരള സംസ്ഥാന സാക്ഷരതാ മിഷന് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ 2006 മുതലാണ് പത്താംതരം തുല്യതാപഠന കോഴ്സ് ആരംഭിച്ചത്. കഴിഞ്ഞ എട്ട് ബാച്ചുകളിലായി ഇതിനോടകം 1,57,238 പേര് പഠനം പൂര്‍ത്തിയാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: